നിക്ഷേപ സൗഹൃദം: വ്യവസ്ഥകൾ കേരളത്തിനു ‘ദുർഘടം’
Mail This Article
കൊച്ചി∙ നിക്ഷേപ സൗഹൃദ പട്ടികയിൽ സംസ്ഥാനങ്ങൾക്ക് അടുത്ത വർഷം ഇടം പിടിക്കാൻ കൂടുതൽ കർശന വ്യവസ്ഥകൾ. 4 വകുപ്പുകളുടെ സംയോജിത പോർട്ടലിൽ ഭൂമി കൈമാറ്റത്തിന്റെ മുഴുവൻ വിവരങ്ങളും ഓൺലൈനായി രേഖപ്പെടുത്തുന്ന സംവിധാനം വേണമെന്നാണ് കേന്ദ്ര വ്യവസായ പ്രോൽസാഹന മന്ത്രാലയത്തിന്റെ (ഡിപിഐഐടി) മാർഗരേഖ പറയുന്നത്. റവന്യൂ, റജിസ്ട്രേഷൻ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ആഭ്യന്തര വകുപ്പുകളും ജല അതോറിറ്റി, വൈദ്യുതി ബോർഡ് എന്നിവയുമാണ് സംയോജിത പോർട്ടൽ ഉണ്ടാക്കേണ്ടത്.
ഒരാൾ ഭൂമി വാങ്ങിയാലുടൻ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതിയ ഉടമയുടെ പേരിൽ ഓൺലൈനായി വരണം. ഉടമസ്ഥത മാത്രമല്ല വൈദ്യുതി, ശുദ്ധജല കണക്‌ഷൻ എന്നിവയും. റീസർവേ തന്നെ പൂർണമാകാത്തതിനാൽ ഇതിനു കൂടുതൽ സമയം വേണ്ടിവരുമെന്ന് റവന്യൂ വകുപ്പ് കരുതുന്നു. ഭൂമി സംബന്ധിച്ച രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ ലാൻഡ് റെക്കോർഡ്സ് വകുപ്പു ഡയറക്ടറുടെ കീഴിലുള്ള മിഷൻ പ്രവർത്തനം എങ്ങുമെത്തിയിട്ടുമില്ലാത്ത സ്ഥിതിക്ക് വ്യവസ്ഥകൾ കേരളത്തിനു ദുർഘടമാവും. വകുപ്പ് സെക്രട്ടറിമാർക്ക് കെഎസ്ഐഡിസി പുതിയ മാർഗരേഖ അയച്ചുകൊടുത്തിട്ടുണ്ട്.
അവരുടെ പ്രതികരണം അറിഞ്ഞശേഷം കേരളം ഇതു സംബന്ധിച്ച അഭിപ്രായം കേന്ദ്ര വകുപ്പിനെ അറിയിക്കും. മരാമത്ത് വകുപ്പിലെ പരിഷ്ക്കരണങ്ങളും അടുത്ത വർഷത്തേക്കുള്ള നിക്ഷേപ സൗഹൃദ വ്യവസ്ഥകളിലുണ്ട്. ഇക്കൊല്ലത്തെ നിക്ഷേപ സൗഹൃദ പട്ടികയിലെ മാർഗ നിർദേശങ്ങൾ 94% സംസ്ഥാനം പാലിച്ചിട്ടുണ്ട്. ഇനി സംരംഭകരുടെ പ്രതികരണം കേന്ദ്രം ശേഖരിക്കും. അവിടെയാണ് കേരളം താഴേക്കു പോകുന്നത്. പ്രതികരണം ശേഖരിക്കാനുള്ള ഏജൻസിയുടെ തിരഞ്ഞെടുപ്പു നീണ്ടുപോകുന്നതിനാൽ നവംബറിൽ പുറത്തു വരാറുള്ള പട്ടിക ഇക്കുറി വൈകുകയാണ്.