ADVERTISEMENT

സാമ്പത്തികതീരുമാനങ്ങളിൽ മുഖ്യസ്ഥാനമുള്ള 2 ഘടകങ്ങളാണ് ഇന്ധനവിലയും സ്വർണവിലയും. ഓരോ ദിവസവും നമ്മൾ കൗതുകപൂർവം വീക്ഷിക്കുന്ന ഈ വിലകൾ ഇക്കൊല്ലം ഏത് ദിശയിലേക്കാകും പോകുക? ഇന്ത്യൻ കറൻസിയായ രൂപയുടെ വിനിമയമൂല്യത്തിനും ഇപ്പോൾ നമ്മുടെ ജീവിതത്തിൽ പ്രാധാന്യമേറെയുണ്ട്. ഇക്കൊല്ലത്തെ ആഗോളചലനങ്ങളിൽ രൂപയ്ക്ക് എന്തു സംഭവിക്കും?

സ്വർണവില താഴാം

രാജ്യാന്തര വിപണിയിൽ സ്വർണവില കുറയുമെന്നുള്ള പ്രവചനങ്ങൾ ജെപി മോർഗൻ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1630 ഡോളർ മുതൽ 1500 വരെ ആയി കുറയുമെന്നാണു വിലയിരുത്തൽ. അമേരിക്കയിൽ പലിശനിരക്ക് ഉയർത്തി പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടിയിലേക്ക് അമേരിക്കൻ ഫെഡറൽ റിസർവ് കടന്നേക്കും. ബോണ്ട് വാങ്ങൽ കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടായേക്കും. ഇങ്ങനെയായാൽ സ്വർണവില കുറയും. 

രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളും ഒമിക്രോൺ അടക്കമുള്ള കോവിഡ് ഭീഷണിയും ബോണ്ട് വിപണിയിലെയും ആഗോള ഓഹരി വിപണിയിലെയും ചലനങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കും. ഓഹരി വിപണിയിൽ തിരുത്തലുകളുണ്ടായാൽ സ്വർണവില ഉയരും. ദീർഘകാല സ്വർണനിക്ഷേപങ്ങൾ ഉയരാനാണു സാധ്യത. രാജ്യത്തു സ്വർണാഭരണ മേഖലയിൽ എച്ച്‌യുഐഡി നിർബന്ധമാക്കിയത് കൂടുതൽ സുതാര്യത കൊണ്ടുവരും. സ്പോട്ട് എക്സ്ചേഞ്ച് കൂടുതൽ സ്വർണനിക്ഷേപം പ്രോത്സാഹിപ്പിക്കും.

2021ലെ വില ഒറ്റനോട്ടത്തിൽ

സ്വർണവില

ഉയർന്ന വില –1954 ഡോളർ (31.1 ഗ്രാം),
കേരളത്തിൽ– 38448 രൂപ (പവൻ)
താഴ്ന്ന വില –1678 ഡോളർ (31.1 ഗ്രാം),
പവൻ–      32880 രൂപ (പവൻ)

എണ്ണവില തണുക്കില്ല

2020ൽ ബാരലിന് 20 ഡോളറിലേക്ക് ഇടിഞ്ഞ ക്രൂഡ്ഓയിൽ വില 2021 ന്റെ തുടക്കത്തിൽ ബാരലിന് 50 ഡോളറിലേക്ക് ഉയർന്നു. കോവിഡ് ലോക്‌ഡൗണും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതുമെല്ലാം വില ഇടിയാനുള്ള കാരണങ്ങളായിരുന്നു. തുടർന്ന് ഡിമാൻഡ് കുത്തനെ കൂടിയതു വിലയും ഉയർത്തി. ഡിമാൻഡ് കുത്തനെ ഉയരുമ്പോൾ സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപാദനം കൂട്ടാത്തത് വീണ്ടും വില വർധിക്കാനിടയാക്കി.

ഒക്ടോബറിൽ ബാരലിന് 86 ഡോളർ വരെയായി വില ഉയർന്നു. ഇന്ധനവില കുത്തനെ കൂടി. ഇന്നലെ 78.5 ഡോളറാണു വില. ഇക്കൊല്ലം എണ്ണയ്ക്ക് ഡിമാൻഡ് ഉയരുമെന്നാണു വിലയിരുത്തൽ. ഉൽപാദനം കൂട്ടാനുള്ള തീരുമാനം ഒപെക് പ്ലസ് രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വില ഇനിയും ഉയരാനാണു സാധ്യത. എന്നാൽ കോവിഡ് ഭീഷണി വർധിച്ചാൽ വിപണിയിൽ വീണ്ടും ചാഞ്ചാട്ടങ്ങളുണ്ടാകാം. 

രൂപയ്ക്കു ചാഞ്ചാട്ടം

രൂപയുടെ നില ഇക്കൊല്ലം അൽപംകൂടി ദുർബലമാകുമെന്നു വിലയിരുത്തൽ. ഒരു ഡോളറിന് 73.90 രൂപ ആണ് 2021ലെ ശരാശരി മൂല്യം. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ ഉയർത്തിയാൽ ഡോളർ ശക്തമാകും; രൂപയ്ക്ക് ഇടിവു സംഭവിക്കും. ഡോളറിന് 76 രൂപയിലേക്ക് ഇക്കൊല്ലവും 78 രൂപയിലേക്ക് 2023ലും ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം ഇടിയുമെന്നാണ് ‘ഫിച്ചി’ന്റെ പ്രവചനം. കോവിഡിനു ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലേക്കു തിരിച്ചെത്തുന്നതും ഇന്ത്യ–അമേരിക്ക നയതന്ത്രബന്ധം കൂടുതൽ ദൃഢമാകുന്നതും രൂപയെ വലിയ പരുക്കേൽക്കാതെ രക്ഷിക്കും. 

64000 കോടി ഡോളർ കരുതൽശേഖരത്തിന്റെ ബലത്തിൽ റിസർവ് ബാങ്ക് ഇടപെടുന്നത് രൂപയുടെ വലിയതോതിലുള്ള മൂല്യത്തകർച്ച തടയും. റിസർവ് ബാങ്ക് ഇക്കൊല്ലം പലിശ നിരക്കുകളിൽ അര ശതമാനം വർധന വരുത്തിയേക്കും. ഇതും രൂപയെ സഹായിക്കും. ഒമിക്രോൺ, ഓഹരി വിപണികളിൽ വലിയ ഇടിവുണ്ടാക്കിയാൽ, വിദേശനിക്ഷേപകർ വീണ്ടും വൻതോതിൽ നിക്ഷേപം പിൻവലിച്ചാൽ രൂപ ഇടിയും. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നത് ഇറക്കുമതിച്ചെലവു കൂട്ടും. അതേസമയം കയറ്റുമതി മേഖല മെച്ചപ്പെട്ടു വരുന്നുമുണ്ട്. സമ്പദ്‌വ്യവസ്ഥയും രൂപയും കരുത്താർജിക്കണമെങ്കിൽ ഇറക്കുമതിച്ചെലവു കുറയുകയും കയറ്റുമതി വർധിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com