തുടരും, ഐപിഒ തരംഗം
Mail This Article
ഈ വർഷം പ്രാഥമിക ഓഹരി വിപണി കൈവരിച്ച ഊർജത്തിന്റെ തിളക്കം 2022ലും പ്രതിഫലിക്കുമെന്ന് ഉറപ്പ്. 1.25–1.50 ലക്ഷം കോടി രൂപ ഐപിഒ വഴി സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനികൾ . കോവിഡ് പ്രതിസന്ധിക്കിടയിലും ഈ വർഷം 63 കമ്പനികൾ 1.2 ലക്ഷം കോടി രൂപ ഐപിഒ വഴി നേടി. 20 വർഷത്തിനിടയിലെ മികച്ച പ്രകടനം. 59 കമ്പനികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) അപേക്ഷ നൽകിക്കഴിഞ്ഞു.
ഐപിഒയ്ക്ക് അപേക്ഷ നൽകാൻ തയാറെടുക്കുന്ന കമ്പനികൾ ഇനിയും ഉണ്ട്. ഇതിൽ ഇടത്തരം വൻകിട കമ്പനികൾ ഉൾപ്പെടും. 59ൽ 32 കമ്പനികൾക്ക് ഏകദേശം 50,000 കോടി രൂപ സമാഹരിക്കാൻ അനുമതി ലഭിച്ചതായി അറിയുന്നു. ഐപിഒകളിൽ ഒന്നാമൻ എൽഐസി തന്നെ. ഓഹരി വിൽപന നടക്കുന്നതോടെ വിപണി മൂല്യം 8-10 ലക്ഷം കോടി രൂപയാകും. ആദ്യ 5 വർഷം 75% ഓഹരി സർക്കാരിന്റെ കൈകളിലായിരിക്കും. പിന്നീട് ഇത് 51 ശതമാനമാക്കി കുറയ്ക്കും.
ഐപിഒ ലക്ഷ്യമിടുന്ന പ്രമുഖ കമ്പനികൾ: അദാനി വിൽമർ (4500 കോടി രൂപ), ഇന്ത്യ വൺ പേയ്മെന്റ് സ് (2000 കോടി), ഫാം ഈസി ( 6250 കോടി), ബജാജ് എനർജി ( 5450 കോടി), ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്സ് ഇന്ത്യ ( 2500 കോടി), പെന്ന സിമന്റ് (1550 കോടി), ഗോ എയർ (3600 കോടി), സ്നാപ്ഡീൽ ( 250 കോടി).
ഇതിനു പുറമെ, എൻഎസ്ഇ, ബൈജൂസ്, ഫോൺ പേ, ഫ്ലിപ്കാർട്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് തുടങ്ങിയവും ഐപിഒ ലക്ഷ്യമിടുന്നു. കേരളത്തിൽനിന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡും അപേക്ഷ നൽകിയ കമ്പനികളിൽപ്പെടും.
പ്രതികൂല ഘടകങ്ങൾ: ഉൽപന്ന വിലക്കയറ്റത്തോത്, പലിശ നിരക്കിലെ മാറ്റം, ഒമിക്രോൺ.
അനുകൂല സാഹചര്യം: ചെറുകിട നിക്ഷേപകരുടെ കടന്നുവരവ്, നിക്ഷേപ രീതികളിൽ വന്ന മാറ്റം, ഓഹരി വിപണിയിലെ ഉണർവ് , മികച്ച കമ്പനികളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം, റിസ്ക് എടുക്കാനുള്ള ധൈര്യം.