സൈബർ തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന് റിസർവ് ബാങ്ക്
Mail This Article
ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സഹാചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ എത്തുന്ന വ്യാജ എസ്എംഎസുകൾ വഴിയുള്ള തട്ടിപ്പുകൾ ഏതാനും ദിവസമായി വർധിച്ചതോടെ കേന്ദ്രസർക്കാർ ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കാരണവശാലും വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും ആർബിഐ മുന്നറിയിപ്പ് നൽകി.
പ്രധാന തട്ടിപ്പുകൾ
∙ വിഷിങ്: ബാങ്ക്, ടെലികോം കമ്പനി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെന്ന മട്ടിൽ വിളിച്ച് കെവൈസി അപ്ഡേഷൻ, അക്കൗണ്ട് ബ്ലോക്കിങ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് വ്യക്തിവിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ്
∙ ഫിഷിങ്: ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വെബ്സൈറ്റുകളും ഇമെയിലുകളും തയാറാക്കി ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ അടക്കം തട്ടിയെടുക്കുക.
∙ റിമോട്ട് ആക്സസ്– പല വിധ മാർഗങ്ങളിലൂടെ പ്രത്യേക ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ഈ ആപ്പിലൂടെ വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുന്ന രീതി.
∙ കലക്‌ഷൻ റിക്വസ്റ്റ്– ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ഇങ്ങോട്ട് ആവശ്യപ്പെടുന്ന കലക്‌ഷൻ റിക്വസ്റ്റ് അയയ്ക്കുന്നു. എന്നാൽ ഈ റിക്വസ്റ്റ് നമുക്ക് പണം ലഭിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന രീതി.
∙ വ്യാജ നമ്പറുകൾ– ബാങ്കുകൾ/ഇ–വോലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ നമ്പർ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്.
Content highlights: Cyber crime, Reserve Bank