ADVERTISEMENT

കൊച്ചി∙ കോവിഡിനെത്തുടർന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. ബജറ്റിൽ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പാ സഹായം മാത്രം പരിഹാരമാകുന്നില്ല. മിക്കവാറും സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രശ്നം രൂക്ഷമാണ്. ലക്ഷക്കണക്കിനു കോടി ഋണബാധ്യതയുടെ വലിയൊരു മലമുകളിലാണു മിക്ക സംസ്ഥാനങ്ങളും നിൽക്കുന്നത്. വികസന പദ്ധതികൾ നടപ്പാക്കാനുള്ള ശേഷിയോ മൂലധനച്ചെലവിനുള്ള പണമോ സംസ്ഥാനങ്ങൾക്കില്ല. അത് വികസനത്തെ കാര്യമായി ബാധിക്കുമെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. 

അതിനാൽ സംസ്ഥാനങ്ങൾക്കു കൂടുതൽ കേന്ദ്ര പിന്തുണ നൽകേണ്ടതാണ്. അതിനായി ചർച്ചകൾ കേന്ദ്രവും സംസ്ഥാനങ്ങളുമായും വിവിധ ധനകാര്യ ഏജൻസികളുമായും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് ചതുർവേദി പറഞ്ഞു. ചെറുകിട മേഖലയ്ക്കുള്ള സഹായവും അതുപോലെ അപര്യാപ്തമാണ്. 2 ലക്ഷം കോടി രൂപ കൂടി അധിക വായ്പ നൽകിയിട്ടുണ്ടെന്നു മാത്രം. ഇന്ത്യയിൽ തൊഴിൽ നൽകുന്ന വലിയ മേഖലയാണ് സൂക്ഷ്മ വ്യവസായങ്ങൾ. ബജറ്റിനു പുറത്തും ഈ മേഖലയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ഇനിയും ആലോചിക്കേണ്ടതാണ്. 

സ്റ്റാർട്ടപ് രംഗത്തിനുള്ള സീഡ് ഫണ്ട് ധനസഹായത്തിൽ 4% വർധന ബജറ്റിൽ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലാകെ 61,400 സ്റ്റാർട്ടപ് കമ്പനികളും അവയിലായി 27,700 കോടി ഡോളറിന്റെ നിക്ഷേപവുമുണ്ട്. മാത്രമല്ല വൻ നഗരങ്ങളിലല്ല ചെറിയ നഗരങ്ങളിലാണ് ഇവയിൽ ഭൂരിപക്ഷവും. ആകെ സ്റ്റാർട്ടപ്പുകളുടെ 53% ചെറു നഗരങ്ങളിലാണ്. വൻ നഗരങ്ങളുമായുള്ള അസമത്വം ഇല്ലാതാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് തുടർന്നു സഹായം നൽകണമെന്ന് പ്രഫ.ചതുർവേദി ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഉടനെ നടപടി സ്വീകരിക്കുമെന്നും ബാങ്കിന്റെ ബോർഡ് അംഗം കൂടിയായ ചതുർവേദി പറഞ്ഞു. വിലക്കയറ്റ നിരക്ക് 6 ശതമാനത്തിലെത്തിയിരിക്കുകയാണ്. 

നികുതി കൂട്ടിയില്ല, നിക്ഷേപം കൂട്ടി 

കൊച്ചി∙ നികുതികൾ കൂട്ടി വരുമാനം വർധിപ്പിക്കുന്നതിലൂടെയല്ല വൻ തോതിൽ നിക്ഷേപത്തിലൂടെയാണ് വികസന പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രഫ. സച്ചിൻ ചതുർവേദി. ഇക്കുറി ബജറ്റിൽ നികുതി നിർദേശങ്ങൾ കാര്യമായിട്ടില്ലാത്തത് അതിനാലാണ്. നികുതികൾ ഇന്ത്യയിൽ ഇപ്പോൾ തന്നെ കൂടുതലാണ്. വ്യക്തിഗത–കോർപ്പറേറ്റ് നികുതികൾ ഇനിയും കൂട്ടിയാൽ വിപരീത ഫലം മാത്രമേ ഉണ്ടാകൂ. മാത്രമല്ല കോവിഡനന്തര കാലത്ത് ജനം പലവിധ പ്രതിസന്ധികളിൽപ്പെട്ട് പിരിമുറുക്കത്തിലാണ്. അതിനിടെ വീണ്ടും നികുതി കൂട്ടുന്നതു ദുർവഹമായി മാറും. 

എന്നാൽ നികുതി വർധിപ്പിക്കാത്ത സാഹചര്യം കണ്ടറിഞ്ഞ് വ്യവസായികൾ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ചതുർവേദി ആവശ്യപ്പെട്ടു. ധനമന്ത്രി നൽകിയ അവസരം ഉപയോഗപ്പെടുത്തുകയാണ് സ്വകാര്യമേഖലയുടെ കടമ. നികുതിയിനത്തിൽ ലാഭിക്കുന്ന തുക വീണ്ടും മുടക്കുമ്പോഴാണ് സമ്പദ് വ്യവസ്ഥ വികസിക്കുന്നതും തൊഴിലവസരങ്ങളുണ്ടാകുന്നതുമെന്ന് ചതുർവേദി ചൂണ്ടിക്കാട്ടി. 

പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക സഹായം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇതു പരിവർത്തന ബജറ്റാണ്. 25 വർഷത്തെ വികസനമാണ് ലക്ഷ്യമിടുന്നത്. ആസൂത്രണ ബോർഡ് ഇല്ലാതായ ശേഷം പഞ്ചവൽസര പദ്ധതികളില്ലെങ്കിലും പകരം അതിനേക്കാളേറെ കാലഘട്ടത്തിലേക്ക് പദ്ധതികൾ വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽവൽക്കരണവും പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങളും അടിസ്ഥാന സൗകര്യങ്ങളിൽ വൻ മുതൽമുടക്കുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതു ദീർഘകാലാടിസ്ഥാനത്തിലുള്ള ബജറ്റാണ്. 

കേരളത്തിൽ സ്റ്റാർട്ടപ് അനുകൂല അന്തരീക്ഷം

കൊച്ചി ∙ കേരളത്തിൽ മികച്ച സ്റ്റാർട്ടപ് ഇൻകുബേഷൻ ഇക്കോസിസ്റ്റമാണു നിലവിലുള്ളതെന്നു പ്രഫ.സച്ചിൻ ചതുർവേദി. പല സംസ്ഥാനങ്ങളും ഇൻകുബേഷൻ സൗകര്യങ്ങൾ ചെയ്യുന്നുണ്ട്. ഇൻകുബേഷൻ എന്ന ആശയം സംരംഭകത്വത്തിനു വളരെ പ്രധാനമാണ്. ഇന്ത്യ സീഡ് ഫണ്ട് പദ്ധതി പുതു സംരംഭകർക്കു കരുത്തു നൽകുന്നതാണ്. നബാർഡ് വഴി അഗ്രി സ്റ്റാർട്ടപ്പുകൾക്കു ഫണ്ട് ലഭ്യമാക്കാനുള്ള നിർദേശം കാർഷിക മേഖലയ്ക്കൊപ്പം ഗ്രാമീണ മേഖലയിലെ നവ സംരംഭകർക്കും ഗുണം ചെയ്യും.തികച്ചും സമയോചിതമായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഓൺലൈൻ സദസ്സിന്റെ ചോദ്യങ്ങൾക്കു പ്രഫ.സച്ചിൻ ചതുർവേദി നൽകിയ മറുപടികളിൽനിന്ന്: 

? പണപ്പെരുപ്പം തടയാൻ ബജറ്റിൽ നിർദേശങ്ങളുണ്ടോ

പണപ്പെരുപ്പത്തിന്റെ പ്രധാന പങ്കു ഭക്ഷ്യ വിലക്കയറ്റത്തിന്റെ സംഭാവനയാണ്. രാജ്യാന്തര തലത്തിൽ യൂറിയ പോലുള്ള രാസവളങ്ങളുടെ വിലയിൽ വലിയ വർധന പ്രകടമാണ്. ഏതാനും മാസങ്ങളായി ഭക്ഷ്യ വിലകളിലും അനിശ്ചിതത്വമുണ്ട്. വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ബജറ്റിൽ നിർദേശമുണ്ട്. മികച്ച റാബി വിളവെടുപ്പാണു രാജ്യം പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തോതു വൈകാതെ കുറയുമെന്നാണു പ്രതീക്ഷ. 

? ഡിജിറ്റൽ ആസ്തികൾക്കു നികുതിയുണ്ട്, പക്ഷേ വ്യക്തതയില്ല

ഡിജിറ്റൽ ആസ്തികൾക്കു നികുതി ആവശ്യമാണ്. അവയുടെ നിർവചനം സംബന്ധിച്ച വ്യക്തതയ്ക്കായി കർമസമിതി പ്രവർത്തിച്ചു വരുന്നതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

? ‘പൊളിറ്റിക്കലി കറക്ട് ബജറ്റ്’ 

തീർച്ചയായും. ആർക്കു മേലും പുതിയ നികുതികളൊന്നുമില്ലാത്ത ബജറ്റാണ്. 

? പൊതുമേഖലാ ഓഹരി വിൽപന 

ഓഹരിവിൽപന നടപടികൾക്കു വളരെ വേഗം കുറവാണ്. എയർ ഇന്ത്യ വിൽപന എത്രയോ കാലത്തിനു ശേഷമാണു നടന്നത്. സമയമെടുക്കും എന്നതു കൊണ്ടാണ് ഇത്തവണ ഓഹരി വിറ്റുള്ള ധനസമാഹരണത്തിനു താരതമ്യേന കുറഞ്ഞ പരിധി നിശ്ചയിച്ചത്. 

? ബജറ്റ് 25 വർഷത്തെ വികസനത്തിന് അടിത്തറ

ഭാവിയിലേക്കു നോക്കുന്ന ബജറ്റാണിത്.3 ഘടകങ്ങളാണു ഭാവി വളർച്ചയിൽ പ്രധാനം. ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം ഏറ്റവും പ്രധാനമാണ്. വികസനത്തിൽ നഗര – ഗ്രാമീണ വിടവ് പല സംസ്ഥാനങ്ങളിലും വലിയ പ്രശ്നമാണ്. കേരളത്തിൽ പക്ഷേ, അത്തരം പ്രശ്നങ്ങളില്ല. പരിസ്ഥിതി സംരക്ഷണമാണ് അടുത്ത ഘടകം. പരിസ്ഥിതിക്കു കാര്യമായ പോറൽ‍ ഏൽപിക്കാത്ത വികസനമാണു വേണ്ടത്. വിഭവങ്ങളുടെ വിതരണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതാണു മറ്റൊരു ഘടകം. ഇവയ്ക്കെല്ലാം ബജറ്റിൽ നിർദേശങ്ങളുണ്ട്.

English Summary: Prof. sachin chaturvedi on union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com