ADVERTISEMENT

വലിയ പ്രതീക്ഷകളോടെയാണു കാത്തിരുന്നത് എന്നതിനാൽ കേന്ദ്ര ബജറ്റ് ഉൽപന്ന വിപണിയെ വലിയ തോതിൽത്തന്നെ നിരാശപ്പെടുത്തുകയും ചെയ്തു. കർഷകരുടെ വരുമാനം ഈ വർഷത്തോടെ ഇരട്ടിയാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്ത് അശോക് ദൽവായ് കമ്മിഷൻ ഏതാനും വർഷം മുമ്പു സമർപ്പിച്ച റിപ്പോർട്ടിനെ ഒന്നു പരാമർശിക്കാൻപോലും ധന മന്ത്രി തയാറായില്ല. റബർ, കാപ്പി, തേയില, കേരോൽപന്നങ്ങൾ തുടങ്ങിവയുടെ ഉൽപാദനത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കാൻപോന്ന നാമമാത്രമായ നടപടികൾ പോലും നിർദേശിക്കപ്പെടാതെപോയി. 

കുരുമുളക് 

കുരുമുളകു വിപണിയിൽ കനത്ത വിലത്തകർച്ചയുടെ തുടർച്ചയാണു കഴിഞ്ഞ ആഴ്ചയിലും കണ്ടത്. അൺഗാർബ്ൾഡ് ഇനം കുരുമുളകിനു കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ കൊച്ചി വിപണിയിൽ രേഖപ്പെടുത്തിയ വില ക്വിന്റലിനു 48,300 രൂപയാണ്; ഗാർബ്ൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 50,300 രൂപയും. വെള്ളിയാഴ്ച അൺഗാർബ്ൾഡിന്റെ വില 47,700 രൂപ മാത്രമായിരുന്നു; ഗാർബ്ൾഡിന്റെ വില 49,700 രൂപയും. എല്ലാ ദിവസവും വില താഴോട്ടായിരുന്നു. ശനിയാഴ്ചയുണ്ടായ ചെറിയൊരു തിരുത്തലിൽ അൺഗാർബ്ൾഡിന്റെ വില 47,800 രൂപയായും ഗാർബ്ൾഡിന്റെ വില 49,800 രൂപയായും വർധിച്ചതു മാത്രമാണ് ആശ്വാസം. 

കേരോൽപന്നങ്ങൾ 

ആഴ്ചയുടെ തുടക്കത്തിലുണ്ടായ 100 രൂപയുടെ വർധന നിലനിർത്താൻ കഴിഞ്ഞു എന്നതാണു കൊച്ചിയിലെ വെളിച്ചെണ്ണ വിപണിയിൽനിന്നുള്ള ഏക വിശേഷം. തയാർ ഇനം വെളിച്ചെണ്ണ വില ക്വിന്റലിനു 15,100 രൂപയിലേക്കാണ് ഉയർന്നത്. മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില ക്വിന്റലിനു 15,700 രൂപയായി മെച്ചപ്പെട്ടു. കൊപ്ര (എടുത്തപടി) വിലയിലും കൊച്ചി വിപണിയിൽ കഴിഞ്ഞ ആഴ്ച 100 രൂപയുടെ വർധനയുണ്ടായി. ആഴ്ചയിലുടനീളം വില 9100 രൂപയായിരുന്നു. 

അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണു കൊപ്രയുടേത്. മാസം മൂന്നര ലക്ഷം ക്വിന്റൽ കൊപ്ര ഉൽപാദിപ്പിക്കുന്ന കേരളത്തിലെ കർഷകർക്ക് ഇക്കാലയളവിലുണ്ടായ നഷ്ടം അനേകം കോടികളാണ്. നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നു റിപ്പോർട്ടുണ്ട്. ആറു മാസത്തിനകം 50,000 ടൺ സംഭരിക്കുകയായിരിക്കും ലക്ഷ്യം. 

റബർ 

കടന്നുപോയ വാരം ആഭ്യന്തര വിപണിയിലെ റബറിന്റെ പ്രകടനം ഒരു പ്രവണതയും പ്രതിഫലിക്കുന്നതായിരുന്നില്ല. നീളുകയും വീണ്ടും പൂർവസ്ഥിതിയിലെത്തുകയു ചെയ്യുന്ന റബറിന്റെ സ്വഭാവംപോലെ തന്നെ റബർ വിലയും. അതേസമയം, രാജ്യാന്തര വിപണിയിൽ അനുദിനം വില ഉയരുന്ന പ്രവണത കാണുകയും ചെയ്തു. 

കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില ക്വിന്റലിന് 16,500 രൂപയിൽ ആരംഭിച്ചു 16,700 വരെ ഉയർന്ന ശേഷം വാരാന്ത്യത്തിൽ 16,500 രൂപയിലേക്കു മടങ്ങുന്നതാണു കണ്ടത്. ആർഎസ്എസ് അഞ്ചാം ഗ്രേഡിന്റെ വില 16,300 രൂപയിൽനിന്നു 16,500 വരെ ഉയർന്ന ശേഷം 16,300 ൽ തിരിച്ചെത്തി. 

ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്ച ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വ്യാപാരം ആരംഭിച്ചതു 14,766 രൂപ നിരക്കിലാണ്. ക്രമേണ ഉയർന്നു വാരാന്ത്യത്തിൽ വില 15,046 രൂപയിലെത്തുകയുണ്ടായി. ആർഎസ്എസ് അഞ്ചാം ഗ്രേഡിന്റെ വില ആരംഭിച്ചതു 14,665 രൂപ നിരക്കിലാണ്. അവസാനിച്ചതു 14,945 രൂപ നിരക്കിൽ. 

കാപ്പി, കൊക്കോ 

റൊബസ്റ്റ കാപ്പിക്കുരുവിന്റെ വില 80 രൂപയിൽ തുടരുകയായിരുന്നെങ്കിലും കാപ്പിപ്പരിപ്പിന്റെ വില 135ൽനിന്നു 138 രൂപയായി മെച്ചപ്പെട്ടതായാണു ഇടുക്കിയിലെ കട്ടപ്പന വിപണിയിൽനിന്നുള്ള റിപ്പോർട്ട്. കൊക്കോ വില 42ൽനിന്നു 44 രൂപയായും ഉണക്ക കൊക്കോ വില 167ൽനിന്നു 170 രൂപയായും വർധിച്ചിട്ടുണ്ട്. 

 ഏലം 

ഏലത്തിന്റെ വിലയിടിവു തടയുക എന്ന ലക്ഷ്യത്തോടെ ഇ – ലേലവുമായി ബന്ധപ്പെട്ടു പുതിയ നിബന്ധന നിലവിൽ വന്നിരിക്കുകയാണ്. ഒരു ഏജൻസിയുടെ ലേലത്തിൽ വിൽപനയ്ക്ക് എത്തിക്കുന്ന ഉൽപന്നത്തിന്റെ പരമാവധി അളവ് 65,000 കിലോഗ്രാമായാണു നിശ്ചയിച്ചിരിക്കുന്നത്. വിൽപനയ്ക്കെത്തുന്നതിൽ വ്യാപാരികളുടെ വിഹിതം 30% മാത്രമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഈ നിബന്ധന കർഷകർക്ക് ആശ്വാസകരമാണ്.

Content Highlights: Union Budget 2022, Product Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com