ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര വിമാന സർവീസുകൾ നാളെ സാധാരണ നിലയിലേക്കു മടങ്ങാനിരിക്കെ ‘സീറോ കമ്മിഷൻ’ എന്ന പ്രതിസന്ധി വിട്ടുമാറാതെ ട്രാവൽ ഏജന്റുമാർ. കോവിഡ് തകർത്ത വിനോദ സഞ്ചാര, യാത്ര മേഖല തിരിച്ചുവരവിനു ശ്രമിക്കുമ്പോൾ, എയർലൈനുകൾ കമ്മിഷൻ സമ്പ്രദായം പുനഃസ്ഥാപിക്കാത്തത് ഏജന്റുമാർക്ക് തിരിച്ചടിയാണ്.

കോവിഡിന് വർഷങ്ങൾക്കു മുൻപേ തുടങ്ങിയതാണ് എയർ ടിക്കറ്റിന് ട്രാവൽ ഏജന്റുമാർക്ക് സീറോ കമ്മിഷൻ വ്യവസ്ഥ. ഹൈക്കോടതിയിൽ അടക്കം ഹർജി നൽകി 12 വർഷം മുൻപ് അനുകൂല ഉത്തരവ് നേടിയെങ്കിലും എയർലൈനുകൾക്ക് കുലുക്കമില്ലെന്നാണു ട്രാവൽ ഏജന്റുമാരുടെ പരാതി. എന്നാൽ ഏജന്റുമാർക്ക് കമ്മിഷൻ നൽകുന്നില്ലെങ്കിലും അതനുസരിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എയർലൈനുകൾ തയാറായിട്ടില്ല.

കമ്മിഷനു പകരം ‘പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ്’ (പിഎൽബി) എന്ന പേരിൽ 5 മുതൽ 9%വരെ ഇൻസെന്റീവ് നൽകുന്ന സംവിധാനമാണ് എയർലൈനുകൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് താൽപര്യമുള്ളവരെ മാത്രം സംരക്ഷിക്കാനാണെന്ന് ട്രാവൽ ഏജന്റുമാർ ആരോപിക്കുന്നു. ട്രാവൽ ഏജന്റുമാർക്കു കമ്മിഷൻ നിഷേധിച്ചെങ്കിലും അക്രഡിറ്റഡ് കാർഗോ ഏജന്റുമാർക്കു എയർ ലൈനുകൾ 5% കമ്മിഷൻ നൽകുന്നുണ്ട്. ഇത് വിവേചനമാണെന്ന് ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്നു.

യാത്രക്കാർക്കു നൽകുന്ന സേവനത്തിന് അവരിൽനിന്ന് സർവീസ് ചാർജ് ഈടാക്കാനാണ് എയർ ലൈനുകൾ നൽകുന്ന നിർദേശമെന്നും എന്നാൽ ഇത് നിയമവിരുദ്ധമാണെന്നും കമ്മിഷൻ വിഷയത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ച അയാട്ട ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎഐ)യുടെ പ്രസിഡന്റ് ബിജി ഈപ്പൻ പറഞ്ഞു.

ടിക്കറ്റ് വിൽപനയാണു ട്രാവൽ ഏജന്റുമാരുടെ പ്രാഥമിക വരുമാന മാർഗം.എയർലൈനുകളുടെ ആകെ ബിസിനസിന്റെ 60–75% ഇവർ വഴിയാണു നടക്കുന്നത്. 9% ആയിരുന്ന കമ്മിഷൻ ഏഴായി, അഞ്ചായി, മൂന്നായി പിന്നീട് അത് പൂജ്യമായി. എയർക്രാഫ്റ്റ് നിയമം 1937, ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ 2010 മാർച്ച് അഞ്ചിലെ ഉത്തരവ്, വ്യോമയാന മന്ത്രാലയത്തിന്റെ 2013 സെപ്റ്റംബറിലെ ഉത്തരവ് തുടങ്ങിയവ പ്രകാരം കമ്മിഷൻ മാത്രമാണ് ട്രാവൽ ഏജന്റുമാർക്ക് നൽകുന്ന നിയമപരമായ പ്രതിഫലം. ഇടപാട് ഫീ, സർവീസ് ഫീ, സീറോ കമ്മിഷൻ എന്നിവ നിയമവിരുദ്ധമാണ്. കമ്മിഷനു പകരമാവില്ല പിഎൽബിയെന്ന് ഡിജിസിഎ ഉത്തരവിൽ വ്യക്തമാണെന്നു ബിജി ഈപ്പൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com