ADVERTISEMENT

കൊച്ചി∙ 2 വർഷത്തെ കോവിഡ് കാലം കഴിഞ്ഞ് ഉണർന്നു വരികയായിരുന്ന വിപണിക്ക് 2 ദിവസത്തെ സമ്പൂർണ അടച്ചിടൽ കനത്ത അടിയായി. വിവിധ മേഖലകളിലെ വരുമാനവും വ്യവസായ ഉൽപാദനവും അതിൽ നിന്നു ഖജനാവിലേക്കു ലഭിക്കേണ്ട നികുതികളും ചേരുമ്പോൾ ആകെ നഷ്ടം 5500 കോടി കവിയും. 

ഖജനാവിലേക്കു ലഭിക്കുന്ന പ്രതിദിന നികുതിയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ വ്യാപാര–വാണിജ്യ മൂല്യം ദിവസം കുറഞ്ഞത് 1000 കോടി വരും. 2 ദിവസം നിശ്ചലമാവുമ്പോൾ 2000 കോടി നഷ്ടം. ജിഎസ്ടിയും പെട്രോൾ, ഡീസൽ, മദ്യം എന്നിവയിലെ വാറ്റും ചേർത്ത് മാസം ആകെ ലഭിക്കുന്ന നികുതി വരുമാനം 1830 കോടി. ദിവസം 61 കോടി. 2 ദിവസത്തേക്ക് 122 കോടി നികുതി ഇനത്തിൽ‍ നഷ്ടം.

കേരളത്തിലെ 1,34,000 ചെറുകിട വ്യവസായങ്ങളുടെ (എംഎസ്എംഇ) ഉൽപാദന നഷ്ടം കനത്തതാണ്. ലെയ്ത്ത് വർക്ക് ഷോപ്പ് മുതൽ വ്യവസായ വൈദ്യുത കണക്‌ഷൻ എടുത്തിട്ടുള്ളതെല്ലാം ഇതിലുൾപ്പെടും. ദിവസം കുറഞ്ഞത് 1500 കോടിയുടെ ഉൽപാദനമാണു നടക്കുക. 2 ദിവസത്തേക്ക് 3000 കോടി നഷ്ടം. വൻകിട വ്യവസായശാലകളിലെ നഷ്ടം ഇതിനു പുറമേ. അടഞ്ഞു കിടന്ന ഫാക്ടറികളിൽ ചിലത്  ജീവനക്കാരുടെ പരിശീലനത്തിനോ പരിസരം വൃത്തിയാക്കലിനോ 2 ദിവസം ഉപയോഗിച്ചു. 

സർക്കാർ ജീവനക്കാരുടെ മാസ ശമ്പളച്ചെലവ് 2500 കോടിയാണ്. ദിവസം 85 കോടിയോളം. 2 ദിവസം ഓഫിസുകൾ പ്രവർത്തിക്കാതെ ശമ്പളം നൽകുമ്പോൾ നഷ്ടം 170 കോടി. മദ്യവിൽപന മാസം 1500 കോടിയുടേത്. ദിവസം 50 കോടി കണക്കാക്കിയാൽ 2 ദിവസം 100 കോടിയുടെ വിൽപന നഷ്ടവും നികുതി നഷ്ടവും. പെട്രോൾ, ഡീസൽ, മദ്യം, റസ്റ്ററന്റുകളിലേയും തട്ടുകടകളിലേയും വരുമാന–നികുതി നഷ്ടം പിന്നീട് നികത്താനാവുന്നതല്ല. 

കൊച്ചിയിലെ  കയറ്റുമതി സാമ്പത്തിക മേഖലയിൽ കഴിഞ്ഞ വർഷം നടന്നത് 45000 കോടിയുടെ കയറ്റുമതിയാണ്. 2 ദിവസം അവിടെയുള്ള 150 കമ്പനികളും അട‌ഞ്ഞു കിടക്കുകയായിരുന്നു. നഷ്ടം 350 കോടി കണക്കാക്കുന്നു. ഈ കണക്കുകളെല്ലാം ചേരുമ്പോൾ 2 ദിവസം കുറഞ്ഞത് 5500 കോടിയുടെ നഷ്ടമാണുണ്ടായത്. പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും കാക്കനാട് പ്രത്യേക കയറ്റുമതി മേഖലയിൽ ഉൽപാദനം മുടങ്ങി. മിക്ക കമ്പനികൾക്കും അസംസ്കൃത വസ്തുക്കളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് സെപ്സ് ഇൻഡസ്ട്രീസ് അസോസിയേഷൻ പറഞ്ഞു. 

കെഎസ്ആർടിസിക്ക് നഷ്ടം 6 കോടി 

തിരുവനന്തപുരം∙ സംയുക്ത ട്രേഡ് യൂണിയനുകളുടെ രണ്ടു ദിവസത്തെ സമരത്തെ തുടർന്നു കെഎസ്ആർടിസിക്കു നഷ്ടം ഏകദേശം 6 കോടി രൂപ. സാധാരണ ഒരു ദിവസം കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം 5– 6 കോടി രൂപയാണ്. അതിൽ നിന്ന് ഇന്ധനച്ചെലവ് 3 കോടി രൂപയാകും. ഇക്കണക്കിലാണു രണ്ടു ദിവസത്തെ പണിമുടക്കു മൂലം 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com