ADVERTISEMENT

വില കൊണ്ട് മുറിവേറ്റ് കേരളം' പരമ്പരയിൽ വ്യത്യസ്തങ്ങളായ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലുള്ളവർ നേരിടുന്ന പ്രശ്നങ്ങളെ ഒന്നിച്ച് ക്രോഡീകരിച്ചെടുത്താൽ അവയെല്ലാം എത്തിച്ചേരുന്ന ഒരു കേന്ദ്രബിന്ദു ഉണ്ട്: കോവിഡ് ലോക്‌ഡൗണും സാമൂഹ്യഅകലവും ഇന്ധന വിലവർധനയും സംയോജിക്കുന്ന ബിന്ദുവാണത്. കടം തിരിച്ചടവു മുടങ്ങിയാൽ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അനുഭവങ്ങൾ പങ്കുവച്ച എല്ലാവരും ആശങ്കപ്പെടുന്ന അപകടം. 

അടവു മുടങ്ങിയാൽ, സെക്യൂരിറ്റി ഉള്ള വായ്പകളിൽ കടം നൽകിയ ധനകാര്യസ്ഥാപനങ്ങൾ ആദ്യം സ്വീകരിക്കുന്നത് സർഫാസി നിയമപ്രകാരമുള്ള റിക്കവറി നടപടി ആയിരിക്കും. ‘ദ് സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺട്രക്‌ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്’ എന്നതാണു സർഫാസി നിയമം (SARFAESI ACT). ബാങ്കുകളിൽനിന്ന് ഭൂമിയോ മറ്റുതരം വസ്തുക്കളോ പണയം നൽകി വായ്പയെടുത്ത ശേഷം തിരിച്ചടവു മുടങ്ങിയാൽ, ഈ പണയവസ്തുക്കൾ കൈവശമെടുത്ത്, വിറ്റ്, വായ്പത്തുക ഈടാക്കാൻ ബാങ്ക് അധികാരികൾക്ക് അർദ്ധ-ജുഡിഷ്യൽ അധികാരം നൽകുന്നതാണ് 2002ലെ സർഫാസി നിയമം. 

എന്നാൽ ഈ അധികാരം പ്രയോഗിക്കുന്നതിന് ചില അടിസ്ഥാനകാരണങ്ങൾ ഉണ്ടാവണം. തിരിച്ചടവു മുടങ്ങിയാലുടൻ സർഫാസി പ്രയോഗിക്കാനാവില്ല. (1) റിസർവ് ബാങ്ക് നിർവചനപ്രകാരം നിഷ്ക്രിയ ആസ്‌തി ആയി തുടരുന്ന വായ്പകൾ (അടവുബാക്കി 90 ദിവസത്തിൽ അധികരിച്ച വായ്പകൾ; ഹ്രസ്വകാല കാർഷിക വായ്പകളിൽ രണ്ട് വിളവെടുപ്പ് കാലങ്ങളിലധികം അവധിബാക്കി വന്നവ) തിരിച്ചുപിടിക്കുവാനേ ഈ നിയമം ഉപയോഗിക്കാവൂ. (2) പലിശയടക്കം ചുരുങ്ങിയത് ഒരുലക്ഷം രൂപയെങ്കിലും ബാലൻസ് നിൽക്കുന്ന വായ്പകൾ മാത്രമാണ് സർഫാസി നിയമത്തിന്റെ പരിധിയിൽ വരിക. 

(3) എടുത്ത തുകയും അതിന് തുടക്കം മുതൽ നാളിതുവരെയുള്ള പലിശയും ചേർത്ത തുകയുടെ 20 ശതമാനത്തിലധികം ഇപ്പോൾ ബാക്കി നിൽക്കുന്ന വായ്പകൾ തിരിച്ചുപിടിക്കുവാനേ സർഫാസി നിയമം ഉപയോഗിക്കാവൂ. ഉദാഹരണത്തിന്, 10 ലക്ഷം രൂപ വായ്പയായി എടുത്തതിന് കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി ആകെ അഞ്ച് ലക്ഷം രൂപ പലിശ ചാർജ് ചെയ്തിട്ടുണ്ട് എന്ന് വയ്ക്കുക. അതായത് തിരിച്ചടച്ചതും തിരിച്ചടയ്ക്കാനുള്ളതും ചേർത്ത് മൊത്തം തുക പതിനഞ്ച് ലക്ഷം രൂപ. ഇപ്പോൾ ബാക്കി നിൽക്കുന്ന തുക പലിശയും മുതലും ചേർത്ത് മൂന്ന് ലക്ഷത്തിൽ കൂടുതൽ, അതായത്, 3,00,000 രൂപ 01 പൈസയെങ്കിലും, ഉണ്ടെങ്കിലേ സർഫാസിക്ക് പ്രാബല്യമുള്ളൂ. 

(4) വായ്പാരേഖകൾ കാലഹരണപ്പെട്ടിട്ടുണ്ടെങ്കിൽ സർഫാസി നിയമം പ്രയോഗിക്കാനാവില്ല. കോടതിയിൽ ഹാജരാക്കിയാൽ നിയമപരമായി നിലനിൽക്കുന്ന വായ്‌പാരേഖകൾ അടിസ്ഥാനപ്പെടുത്തി മാത്രമേ സർഫാസി നിയമവും നിലനിൽക്കൂ. പൊതുമേഖലാബാങ്കിലെ സീനിയർ മാനേജ്‌മെന്റ് ഗ്രേഡ് - നാല് എന്ന സാങ്കേതിക സംജ്ഞയാൽ അറിയപ്പെടുന്ന ചീഫ് മാനേജർ റാങ്കിലോ മറ്റ് ബാങ്കുകളിൽ തത്തുല്യപദവിയിൽ ഉള്ള ഉദ്യോഗസ്ഥർക്കോ മാത്രമേ സർഫാസി നിയമം ഉപയോഗിക്കുവാനുള്ള 'അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനാ'യി പ്രവർത്തിക്കാനാകുകയുള്ളൂ. സർഫാസി നിയമപ്രകാരം അധികാരം സിദ്ധിച്ചയാളാണ് 'അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ'; മറ്റാർക്കും അധികാരപ്പെടുത്താൻ അധികാരമില്ല.       

കടയോ ഗോഡൗണോ കൈവശപ്പെടുത്തുമ്പോൾ അതിലുള്ള സ്റ്റോക്ക് വായ്‌പക്കാരന്റെ സ്വന്തമെന്നും കടം വാങ്ങിയതെന്നും  തരംതിരിച്ച്, വായ്പക്കാരന്റെ സ്വന്തം സ്റ്റോക്ക് മാത്രം കസ്റ്റഡിയിൽ എടുക്കാനേ ബാങ്കിന് അധികാരമുള്ളൂ. കോടതി അറ്റാച്ച്മെന്റ് ഉത്തരവ് നിലവിലുള്ള വസ്തുക്കൾ കൈവശമെടുത്തുകൂടാ.  വായ്പ നൽകിയ ബാങ്ക് വസ്തു കൈവശപ്പെടുത്തിയതിൽ വായ്പക്കാരനോ പണയക്കാരനോ കഷ്ടനഷ്ടങ്ങളോ പരാതികളോ ഉണ്ടെങ്കിൽ കൈവശനോട്ടീസ് പതിച്ച അല്ലെങ്കിൽ കൈവശമെടുത്ത തിയതി മുതൽ 45 ദിവസത്തിനുള്ളിൽ ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ (ഡിആർടി) മുൻപാകെ ബാങ്കിന്റെ നടപടിക്കെതിരെ അപ്പീൽ പോകാവുന്നതാണ്. 

ബാങ്ക് നടപടികൾ സർഫാസി നിയമത്തിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണോ എന്നാണ് ഡിആർടി പരിശോധിക്കുക. ഡിആർടി വിധി സ്വീകാര്യമല്ലെങ്കിൽ ഡെറ്റ് റിക്കവറി അപ്‌ലറ്റ് ട്രൈബ്യൂണലിൽ (ഡിആർഎടി) മേൽഹർജി നൽകാവുന്നതാണ്. എന്നാൽ ബാങ്ക് അവകാശപ്പെടുന്ന തുകയുടെ പകുതി ഡിആർഎടിയിൽ കെട്ടിവച്ചു വേണം അപ്പീൽ നൽകാൻ. സിവിൽ കോടതികൾക്ക് സർഫാസി നടപടികളിൽ ഇടപെടാൻ അധികാരമില്ല. സർഫാസി നടത്തിപ്പിൽ ഉള്ള പരാതികൾ ഡിആർടിയിൽ മാത്രമാണ് ഫയൽ ചെയ്യേണ്ടത്.    

ബാങ്ക് വസ്തു ആത്യന്തികമായി യഥാർത്ഥ കൈവശത്തിലെടുത്ത് വിൽപന നടപടികൾ ആരംഭിച്ചാലും കൊടുക്കാനുള്ള മുഴുവൻ തുകയുമടച്ച് വസ്തു വീണ്ടെടുക്കാൻ, സ്ഥലമെടുത്ത വ്യക്തിക്ക്, സ്ഥലം രേഖാമൂലം കൈമാറുന്നതുവരെ സാധിക്കും എന്ന് കോടതിവിധിയുണ്ട്. അതിനാൽ, ബാങ്ക് കൈവശമെടുത്തു എന്നതുകൊണ്ട് സ്ഥലം എന്നെന്നേക്കുമായി പൊയ്‌പ്പോയി എന്ന് വിഷമിക്കേണ്ടതില്ല. (ലേലം വച്ചിട്ട് സ്ഥലവിൽപന പരാജയപ്പെട്ടാൽ ലേലമില്ലാതെ സ്വകാര്യ കച്ചവടത്തിലൂടെയും ബാങ്കിന് വസ്തു വിൽക്കാം).

 (പ്രമുഖ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Content Highlights: Sarfaesi act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com