ADVERTISEMENT

കൊച്ചി∙ ‘‘പാശ്ചാത്യ രാജ്യങ്ങളിൽ ബാങ്ക് കൊള്ളകളില്ല. കാരണം തോക്കുമായി ബാങ്ക് കൊള്ളയ്ക്ക് ഇറങ്ങുന്നതൊക്കെ പഴഞ്ചൻ ഏർപ്പാടാണ്, കംപ്യൂട്ടറിൽ പണി നടത്തിയാൽ നൈസായി  കോടികൾ കൊള്ള ചെയ്യാം. അങ്ങനെ 90 സംഘടിത സൈബർ മാഫിയ സംഘങ്ങൾ ലോകമാകെയുണ്ട്.’’ പറയുന്നത് ബ്രിട്ടനിലെ ശക്തമായ സൈബർ ചാര ഏജൻസി ജിസിഎച്ച്ക്യുവിന്റെ മുൻ ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമാണ്. സർ ഇയാൻ ലൊബാനും ആൻഡി ഫ്രാൻസും. 

ഇരുവരും കൊച്ചിയിൽ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന പ്രിവേലന്റ് എഐ (പിവിഐ) എന്ന സൈബർ സുരക്ഷാ കമ്പനിയുടെ സ്ഥാപകരാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ മലയാളി അരുൺരാജും ബ്രിട്ടിഷുകാരൻ പോൾ സ്റ്റോക്സുമാണ് മറ്റു രണ്ടു സ്ഥാപകർ. പിവിഐ സൈബർ കുറ്റകൃത്യ പ്രതിരോധത്തിലാണ് ശ്രദ്ധയൂന്നുന്നത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ ഇടപാടുകാരായുണ്ട്. രാജ്യങ്ങളുടെ സൈബർ പ്രതിരോധ ശക്തിയും കമ്പനികളുടെ ശക്തിയും തമ്മിൽ ബന്ധമില്ലെന്ന് ആൻഡി ഫ്രാൻസ് പറയുന്നു. 

ഓരോ കമ്പനിക്കും സ്വന്തമായി പ്രതിരോധ–സുരക്ഷാ വലയങ്ങൾ ഉണ്ടാവണം. മുഴുവൻ ഡേറ്റയ്ക്കും ബാക്കപ് ഉണ്ടാവണം. അതു വേറേ നെറ്റ്‌വർക്കിലുമാകണം. റഷ്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും യുഎസും നൈജീരിയയും മറ്റുമാണ് സൈബർ വില്ലന്മാരുടെ പ്രധാന താവളങ്ങൾ. ജിസിഎച്ച്ക്യു വിട്ടശേഷം 2017ൽ കേരളത്തിലെത്താൻ പ്രേരണയായത് അന്നു ലണ്ടനിൽ ഉണ്ടായിരുന്ന അരുൺ രാജാണ്. ഇത്തരം കമ്പനി തുടങ്ങാനുള്ള സാങ്കേതിക തികവും ബുദ്ധിയുമുള്ള ചെറുപ്പക്കാർ കേരളത്തിലുണ്ട്. 

അവരെ ‘ട്രേഡ് ക്രാഫ്റ്റ്’ പഠിപ്പിച്ചാൽ മതി. ബിഗ് ഡേറ്റയും അനലിറ്റിക്സും നിർമിത ബുദ്ധിയും മെഷീൻ ലേണിങ്ങും എല്ലാം യോജിപ്പിച്ച് സൈബർ അക്രമം പ്രതിരോധിക്കുന്നതിനെയാണ് ട്രേഡ് ക്രാഫ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലണ്ടനിലും സ്വീഡനിലും ഇൻഫോപാർക്കിലുമായി 140 പേരുള്ള പിവിഐ, ടെക്നോപാർക്കിലും ആരംഭിക്കുകയാണ്. ടെക്കികളുടെ എണ്ണം 200 ആകും. സൈബർ ഡേറ്റ സയൻസ് അക്കാദമിയും ആരംഭിക്കുന്നുണ്ട്. 

Content Highlights: Cyber attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com