ഇന്ത്യ വളരും 6.4%; പ്രധാന രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ
Mail This Article
ന്യൂയോർക്ക്∙ റഷ്യ– യുക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇക്കൊല്ലം ഇന്ത്യയ്ക്ക് 6.4% വളർച്ചയേ നേടാനാകൂ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അതേസമയം, പ്രധാന രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇന്ത്യയുടേത്. വിലക്കയറ്റവും തൊഴിൽ മേഖലയുടെ തിരിച്ചുവരവിനുള്ള പ്രതിബന്ധങ്ങളും ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിക്കുന്നതാണ് കഴിഞ്ഞ വർഷം 8.8% വളർന്ന ഇന്ത്യയ്ക്ക് ഇക്കൊല്ലം വളർച്ച കുറയാൻ കാരണം.
കോവിഡിൽനിന്നു പതുക്കെ കരകയറിവന്ന ലോകത്തിന് കനത്ത ആഘാതമാണ് യുക്രെയ്ൻ പ്രതിസന്ധി വഴി ഉണ്ടായതെന്നും വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ഗ്രസിച്ചിരിക്കുകയാണെന്നും ലോക സാമ്പത്തിക നില സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ലോകം ഇക്കൊല്ലം 3.1% സാമ്പത്തികവളർച്ചയേ നേടൂ. 4% എന്നായിരുന്നു ജനുവരിയിൽ നടത്തിയ പ്രവചനം. ലോകത്തെ വിലക്കയറ്റം 2010–2020 കാലത്തെ ശരാശരിയായ 2.9 ശതമാനത്തിന്റെ ഇരട്ടിയും കടന്ന് ഇക്കൊല്ലം 6.7% ആകും. ഇന്ധന–ഭക്ഷ്യവിലകളിലാണു വർധന കൂടുതലും.
ആഗോളകാരണങ്ങളാലുള്ള സമ്മർദമുണ്ടെങ്കിലും ഇന്ത്യയുടെ നില ഭേദമാണെന്നു റിപ്പോർട്ട് പറയുന്നു. 6.4% വളർച്ച നിരക്ക് എന്നത് ജനുവരിയിൽ പ്രവചിച്ചതിനെക്കാൾ 0.3% മാത്രം താഴെയാണ്. അടുത്ത വർഷം 6% വളർച്ചയാണു പ്രവചിക്കുന്നത്. യൂറോപ്പ് 2.7%, യുഎസ് 2.6%, ചൈന 4.5% എന്നിങ്ങനെയാണ് ഇക്കൊല്ലം വളരുകയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.