എസ്ബിഐ വായ്പയുടെ പലിശ കൂട്ടി
Mail This Article
ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്കുകളാണ് 2 മാസത്തെ വ്യത്യാസത്തിൽ മൂന്നാം തവണ കൂട്ടിയത്. എംസിഎൽആർ നിരക്കിൽ 0.2 ശതമാനമാണ് കൂട്ടിയത്. ഒരു വർഷ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് ഇതോടെ 7.2 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി ഉയർന്നു. ഇന്നു മുതലാണ് പ്രാബല്യം.
ഇതിനു മുൻപ് 0.1 ശതമാനം വർധിപ്പിച്ചത് ഏപ്രിൽ പകുതിക്കും മേയ് ആദ്യവുമാണ്. കഴിഞ്ഞ 3 വർഷത്തിനിടെ ആദ്യമായാണ് എംസിഎൽആർ നിരക്ക് ഏപ്രിലിൽ എസ്ബിഐ വർധിപ്പിച്ചത്. വിപണിയിലെ നിരക്കുകൾക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് 2016ൽ എംസിഎൽആർ നിർബന്ധമാക്കിയിരിക്കുന്നത്.
2019 മുതൽ എംസിഎൽആറിനു പകരം ഭവനവായ്പകൾ അടക്കമുള്ള പല വായ്പകളും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎൽആർ) ആശ്രയിച്ചാണ്. അതിനാൽ 2019 ഒക്ടോബറിനു മുൻപ് എടുത്തതും പിന്നീട് ഇബിഎൽആറിലേക്ക് മാറാത്തതുമായ എംസിഎൽആർ അധിഷ്ഠിത വായ്പകൾക്കാണ് പലിശ വർധിക്കുക.