അടുക്കളയിലെ ജിഎസ്ടി കൂടും
Mail This Article
കൊച്ചി∙ പായ്ക്കറ്റിലാക്കി വിൽക്കുന്ന തൈര്, മോര്, ലസി, പനീർ, തേൻ, ശർക്കര, പപ്പടം തുടങ്ങിയവയ്ക്കു ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ നിത്യോപയോഗ സാധനങ്ങളായ ഇവയ്ക്കെല്ലാം വില കൂടും. നിലവിൽ 28 രൂപയുള്ള 200 ഗ്രാമിന്റെ മിൽമ തൈരിന് ജിഎസ്ടി നടപ്പാക്കിയാൽ ഒന്നര രൂപയോളം വർധിക്കും. ഇതുവരെ ജിഎസ്ടി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നത്. 18 മുതൽ വില വർധന പ്രാബല്യത്തിൽ വരും.
പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി, മറ്റു ധാന്യപ്പൊടികൾ, ഫ്രീസ് ചെയ്തതല്ലാത്ത, പായ്ക്കറ്റിലാക്കിയ മീൻ, ഇറച്ചി തുടങ്ങിവയ്ക്കെല്ലാം ജിഎസ്ടി ഈടാക്കാനാണ് തീരുമാനം. ഇവയുടെ ബ്രാൻഡഡിനു ബ്രാൻഡഡ് അല്ലാത്തവയ്ക്കും ഇതോടെ വില കൂടും. വില വർധനയിൽ നട്ടം തിരിയുന്ന ഹോട്ടലുകൾക്കും ഇതു വലിയ നഷ്ടമുണ്ടാക്കും. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് തൈര്, പനീർ, പപ്പടം തുടങ്ങിയവയ്ക്ക് ഏറ്റവും കൂടുതൽ ചെലവ്. ബോർഡ് യോഗം ചേർന്നു മാത്രമേ ഉൽപന്നങ്ങളുടെ വില വർധന സംബന്ധിച്ച തീരുമാനമെടുക്കൂ എന്നു മിൽമ എറണാകുളം മേഖല ജില്ലാ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.