ആദ്യപാദം: ഫെഡറൽ ബാങ്കിന് അറ്റാദായം 601 കോടി
Mail This Article
കൊച്ചി∙ നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് എക്കാലത്തെയും ഉയർന്ന അറ്റാദായം. മുൻ വർഷത്തെ 367 കോടിയിൽനിന്ന് 64% വളർച്ചയോടെ 601 കോടിയാണ് അറ്റാദായമായി നേടിയത്.പ്രവർത്തന ലാഭം 973 കോടി രൂപ. പലിശയിതര വരുമാനം 73% വർധിച്ച് 441 കോടി രൂപയിലെത്തി. ബിസിനസ് ബാങ്കിങ് 18 ശതമാനവും വാണിജ്യ ബാങ്കിങ് 20 ശതമാനവും വാർഷിക വളർച്ച കൈവരിച്ചു. വിദേശത്തു നിന്നുള്ള പണം വരവിൽ ബാങ്കിന്റെ വിപണി വിഹിതം 21% ആയി വർധിച്ചു.
ഒന്നാം പാദത്തിൽ മൊത്തം ബിസിനസ് 12% വർധിച്ച് 3,35,045 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 1418 കോടി രൂപയിൽനിന്ന് 1605 കോടി രൂപയായി. ആകെ വരുമാനം 4081 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിലുണ്ടായ വളർച്ച 8%. മുൻ വർഷം ഒന്നാം പാദത്തിലെ 1,69,393 കോടി രൂപയിൽ നിന്ന് നിക്ഷേപങ്ങൾ 1,83,355 കോടി രൂപയിലെത്തി. വായ്പകൾ മുൻ വർഷത്തെ 1,32,787 കോടി രൂപയിൽ നിന്ന് 16% വർധിച്ച് 1,54,392 കോടി രൂപയായി. കാർഷിക വായ്പ 19% വർധനയോടെ 19,988 കോടി രൂപയിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി 3.50 ശതമാനത്തിൽ നിന്ന് 2.69 ശതമാനമായും (4,155 കോടി രൂപ) അറ്റ നിഷ്ക്രിയ ആസ്തി 1.23 ശതമാനത്തിൽ നിന്ന് 0.94 ശതമാനമായും (1420 കോടി രൂപ) കുറയ്ക്കാൻ കഴിഞ്ഞെന്നും എംഡി ശ്യാം ശ്രീനിവാസൻ അറിയിച്ചു.