ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുന്നവർക്കു സർക്കാർ സഹായധനം മുൻകൂറായി ലഭിക്കും. പാർക്ക് വികസിപ്പിച്ചതിനു ശേഷം മാത്രം തുക നൽകാനുള്ള തീരുമാനത്തിലാണു മാറ്റം . ഏക്കറിനു 30 ലക്ഷം എന്ന തോതിൽ പരമാവധി 3 കോടി രൂപയാണു സഹായം. സ്വകാര്യ കമ്പനികൾക്കു പുറമേ, വ്യക്തികൾക്കും വ്യവസായ പാർക്ക് തുടങ്ങാൻ അനുമതി നൽകും. വ്യവസായ–വാണിജ്യ ഡയറക്ടർ നിർദേശിച്ച ഈ ഭേദഗതികൾ ഉൾപ്പെടുത്തി മാർഗനിർദേശം സർക്കാർ പരിഷ്കരിക്കു

അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഏക്കറിനു 30 ലക്ഷം വീതം അനുവദിക്കുന്നത്. കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനു വേണ്ടിയാണു മുൻകൂറായി തുക അനുവദിക്കാനുള്ള നിർദേശം. വികസന പ്രവർത്തനം തുടങ്ങും മുൻപു നിശ്ചിത ശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി നൽകും. ബാക്കി ഓരോ ഘട്ടത്തിലും മുൻകൂറായി നൽകും. ആദ്യമിറക്കിയ മാർഗനിർദേശത്തിൽ പങ്കാളിത്ത ഫേം, കമ്പനി, സഹകരണ (ചാരിറ്റബിൾ) സൊസൈറ്റി എന്നിവയ്ക്കാണു പാർക്ക് നടത്താനുള്ള അനുവാദം നൽകിയിരുന്നത്. ഭേദഗതി നിർദേശം അംഗീകരിക്കുന്നതോടെ, കുറഞ്ഞതു 10 ഏക്കർ കൈവശമുള്ള ആർക്കും പാർക്ക് തുടങ്ങാം. സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി മാതൃകയിൽ ബഹുനില കെട്ടിടം നിർമിച്ച് വ്യവസായങ്ങൾ ആരംഭിക്കാനാണെങ്കിൽ കുറഞ്ഞത് 5 ഏക്കർ മതി.

ഇതിനകം 21 അപേക്ഷകളാണു ലഭിച്ചത്. 12 അപേക്ഷകളിൽ ഫീൽഡ് പരിശോധന പൂർത്തിയാക്കി. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയവ ഒഴികെയുള്ള 10 അപേക്ഷകൾ അഞ്ചിനു ചേരുന്ന സെക്രട്ടറി തല സമിതി പരിശോധിക്കും. ഓഗസ്റ്റ് 15ന് അകം ഇവയ്ക്ക് അനുമതി നൽകും. ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകേണ്ടതിനാൽ ഇതു പ്രത്യേകം പരിശോധിക്കും. 2017ൽ സർക്കാർ നയം കൊണ്ടുവന്നെങ്കിലും ഈ വർഷമാദ്യം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങുന്നത്.

കൂടുതൽ അപേക്ഷകർ കോട്ടയത്ത്

കോട്ടയം 5, പാലക്കാട് 4, തൃശൂർ 3, എറണാകുളം 2, മലപ്പുറം, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട് , ഇടുക്കി, തിരുവനന്തപുരം, വയനാട് ഒന്നു വീതം

അനുമതി ഏകജാലകം വഴി

എല്ലാ അനുമതിയും ഏകജാലകം വഴി വേഗത്തിലാക്കും. അനുമതികൾ ലഭിച്ചു 3 മാസത്തിനകം കെട്ടിടനിർമാണം തുടങ്ങണം. 2 വർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കും. സംരംഭകൻ പരാജയപ്പെട്ടാൽ പാർക്ക് നടത്തിപ്പ് വ്യവസായ–വാണിജ്യ ഡയറക്ടർ ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com