എസ്ബിഐ സിജിഎം ആദികേശവൻ വിരമിക്കുന്നു
Mail This Article
കൊച്ചി∙ ബാങ്കിങ് രംഗത്ത് ഒട്ടേറെ പദ്ധതികൾക്കു രൂപം കൊടുത്ത എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ്.ആദി കേശവൻ ഇന്നു വിരമിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനരുജ്ജീവനത്തിന് (റിസർജന്റ് കേരള) പ്രത്യേക വായ്പകൾ കുടുംബശ്രീ വഴി നടപ്പാക്കിയതും, നെല്ല് സംഭരണത്തിന് സപ്ലൈക്കോയ്ക്കും പുനഃസംഘടനയ്ക്ക് കെഎസ്ആർടിസിക്കും വായ്പ അനുവദിച്ചതും ഇതിലുൾപ്പെടുന്നു.
പത്രപ്രവർത്തകനായിട്ടായിരുന്നു തുടക്കം. 1985ൽ എസ്ബിടിയിൽ ഓഫിസറായി. സിംഗപ്പൂരിൽ എസ്ബിഐയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിലും ഡപ്യൂട്ടേഷനിൽ ഉന്നത ചുമതലകൾ വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ തന്നെ സിജിഎം പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഓഫിസർ ആണ്. ഏറ്റവും മുതിർന്ന സിജിഎം ആയിട്ടാണു വിരമിക്കുന്നത്.
വായ്പകളുടെ ഭാവി വ്യാപനം ഗ്രാമീണ–ചെറുപട്ടണ മേഖലയിലാണെന്നു തിരിച്ചറിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ലിമിറ്റഡ് (എസ്ബോസ്) എന്ന സംവിധാനം ആദി കേശവന്റെ ആശയമായിരുന്നു. ബാങ്കിങ് രംഗത്തെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങൾ എഴുതി. ഭാര്യ: പാർവതി. മകൾ: ഗൗരി.