റിസർവ് ബാങ്ക് പണനയ സമിതി യോഗം ഇന്നു മുതൽ
Mail This Article
ന്യൂഡൽഹി∙ ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിനൊടുവിൽ പലിശനിരക്ക് 0.25% മുതൽ 0.35% വരെ വീണ്ടും വർധിച്ചേക്കുമെന്നു സൂചന. നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനായി കഴിഞ്ഞ 2 എംപിസി യോഗങ്ങളിലുമായി പലിശനിരക്ക് (റീപ്പോ) 0.9% വർധിപ്പിച്ചിരുന്നു. നിലവിൽ റീപ്പോ നിരക്ക് 4.9 ശതമാനമാണ്. ജൂണിലെ എംപിസി യോഗത്തിൽ മാത്രം 0.5 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 10 വർഷത്തിനിടെ എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വർധനയായിരുന്നു അത്. വെള്ളിയാഴ്ച പലിശനിരക്കു പ്രഖ്യാപിക്കും.
എന്തുകൊണ്ട്?
വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം വരുതിയാലാക്കാനാണ് പലിശനിരക്ക് ഉയർത്തുന്നത്.ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയരുന്ന അവസ്ഥയെയാണ് നാണ്യപ്പെരുപ്പമെന്നു വിളിക്കുന്നത്. റീപ്പോ ഉയർത്തുന്നതുവഴി വായ്പലഭ്യത കുറയുകയും വിപണിയിൽ (ജനങ്ങളുടെ കയ്യിൽ) പണലഭ്യത കുറയുകയും ചെയ്യും. ഇത് നാണ്യപ്പെരുപ്പം കുറയ്ക്കും.നാണ്യപ്പെരുപ്പത്തോതിൽ തുടർച്ചയായി രണ്ടു മാസം നേരിയ കുറവുണ്ടായെങ്കിലും നിരക്ക് ഉയർന്നു തന്നെ തുടരുകയാണ്. ജൂണിൽ 7.01 ശതമാനമായി. 6% ആണ് റിസർവ് ബാങ്ക്, പരിധിയായി കണക്കാക്കുന്നത്.