കയർ ഉൽപന്ന കയറ്റുമതിയിൽ റെക്കോർഡ്
Mail This Article
കൊച്ചി ∙ രാജ്യത്തു നിന്നുള്ള കയർ, കയർ ഉൽപന്നങ്ങളുടെ കയറ്റുമതി 2021– 22 സാമ്പത്തിക വർഷം റെക്കോർഡ് നേട്ടത്തിൽ. 4340.05 കോടി രൂപയുടെ 12.35 ലക്ഷം മെട്രിക് ടൺ കയർ, കയർ ഉൽപന്നങ്ങളാണു കയറ്റി അയച്ചത്. തൊട്ടു മുൻ വർഷം 3778.98 കോടി രൂപയുടേതായിരുന്നു കയറ്റുമതി. കുറച്ചു വർഷങ്ങൾക്കുള്ളിൽ കയറ്റുമതി 7000 കോടി രൂപയായി ഉയർത്താനാണു ലക്ഷ്യമിടുന്നതെന്നു കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുരാമു പറഞ്ഞു.
ഇക്കാലയളവിൽ കയറ്റുമതിയിൽ 6.2% വർധനയുണ്ടായപ്പോൾ വരുമാനത്തിൽ 14.8% വളർച്ചയുണ്ടായി. ചകിരിച്ചോറ്, ചകിരി നാര്, കയർ പായകൾ, ചവിട്ടി, ചൂടി തുടങ്ങിയവയുടെ കയറ്റുമതി വർധിച്ചപ്പോൾ കയർ ഭൂവസ്ത്രം, റബർ ചേർത്തു നിർമിക്കുന്ന കയർ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കുറവുണ്ടായി.
മൊത്തം കയറ്റുമതിയുടെ 52.05% ചകിരിച്ചോറാണ്. 2259.18 കോടി രൂപയ്ക്കുള്ള ചകിരിച്ചോറാണു കയറ്റി അയച്ചത്. കയർ പായകളാണു രണ്ടാമത്– 23.06% (1001.15 കോടി). ചകിരിനാരുകൾ മൂന്നാമത്– 14.66% (636.56കോടി). മൊത്തം കയറ്റുമതിയുടെ 33% മൂല്യവർധിത കയർ ഉൽപന്നങ്ങളാണ്. തൂത്തുക്കുടി തുറമുഖത്തു നിന്നാണ് ഏറ്റവും കൂടുതൽ കയർ ഉൽപന്നങ്ങൾ കയറ്റി അയച്ചത് (46%).
103 രാജ്യങ്ങളാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നു കയർ, കയർ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തത്. ഇതിൽ യുഎസാണ് ഏറ്റവും മുന്നിൽ (29.79%). ചൈന രണ്ടാമതും (20%). നെതർലൻഡ്സ്, ദക്ഷിണ കൊറിയ, യുകെ, സ്പെയിൻ, ഓസ്ട്രേലിയ, ഇറ്റലി, ജർമനി, കാനഡ എന്നിവിടങ്ങളിലേക്കും കയർ ഉൽപന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.