കപ്പൽ അറ്റകുറ്റപ്പണിയുടെ ആഗോളകേന്ദ്രമായി കൊച്ചി മാറും: ഷിപ്യാഡ് മേധാവി
Mail This Article
കൊച്ചി ∙ അഞ്ചു വർഷത്തിനുള്ളിൽ കൊച്ചി കപ്പൽശാല കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറുമെന്ന് കൊച്ചി ഷിപ്‌യാർഡ് ചെയർമാനും എംഡിയുമായ മധു.എസ്.നായർ. വെല്ലിംഗ്ടൺ യാർഡിലെ ഇന്റർനാഷണൽ ഷിപ്പ്റിപ്പയർ ഫെസിലിറ്റി ( ഐ.എസ്.ആർ.എഫ്) പദ്ധതി 2023 ഡിസംബറിൽ പൂർത്തീകരിക്കും 970 കോടിയുടെ പദ്ധതിയാണിത്. ഇതോടനുബന്ധിച്ച് മാരിടൈം പാർക്കുമുണ്ടാവും . നടന്നു വരുന്ന 2800 കോടിയുടെ വികസന പദ്ധതികളിലൂടെ മൂവായിരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
.പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരമ്പര ‘ ടേക്ക് ഓഫ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലുള്ള കപ്പൽശാലയുടെ ഏഴു യൂണിറ്റുകളും മികച്ച ലാഭത്തിലാണ്. ഷിപ്പ് നിർമാണവും അറ്റകുറ്റപ്പണിയും വഴി 4400 കോടി രൂപയുടെ വളർച്ചയുണ്ടായി. അഞ്ചു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 6500 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
അമേരിക്ക, നോർവേ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് ഷിപ്പിങ് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. സിഎസ്ആർ പദ്ധതികൾക്കൊപ്പം ഇന്ത്യയിലെ സ്റ്റാർട്ടപ് രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 50 കോടി രൂപയുടെ പദ്ധതി കോഴിക്കോട് ഐഐഎമ്മുമായി ചേർന്നു നടത്തുന്നുണ്ട്. ഐഐടി മദ്രാസുമായും പദ്ധതി വ്യാപിപ്പിക്കും. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും ഫണ്ട് നൽകാൻ കപ്പൽശാല തയാറാണെന്നും മധു.എസ്.നായർ വ്യക്തമാക്കി.