കയറ്റുമതി ഉയർന്നു; വ്യാപാരക്കമ്മിയും
Mail This Article
കൊച്ചി∙ ജൂലൈയിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 3627 കോടി ഡോളറിന്റേതായി. മുൻകൊല്ലം ജൂലൈയിലേതിനെക്കാൾ 2.14% വർധന. എന്നാൽ, ഇറക്കുമതി 43.61% ഉയർന്ന് 6627കോടി ഡോളറിന്റേതായി. ഇവ തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി 3000 കോടി ഡോളർ ആയി. വർധന ഏകദേശം 200%.
എണ്ണ ഇറക്കുമതിച്ചെലവ് 70% ഉയർന്നതാണ് വ്യാപാരക്കമ്മി ഇത്രയും ഉയരാൻ കാരണം. പെട്രോളിയം ഇറക്കുമതിക്ക് 2113 കോടി ഡോളറാണു വേണ്ടിവന്നത്. ഭക്ഷ്യഎണ്ണ ഇറക്കുമതിച്ചെലവ് 47% കുതിച്ച് 200 കോടി ഡോളറായി. എന്നാൽ സ്വർണം ഇറക്കുമതി 43.6% കുറഞ്ഞ് 237 കോടി ഡോളറിന്റേതായി.
കയറ്റുമതിയിൽ എൻജിനീയറിങ് ഉൽപന്നങ്ങൾ, വജ്രം–ആഭരണം, പ്ലാസ്റ്റിക്, കശുവണ്ടി, കാർപെറ്റ് തുടങ്ങിയവ മുൻകൊല്ലം ജൂലൈയിലേതിനെക്കാൾ ഇടിവു നേരിട്ടു. പല രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം പോലെയുള്ള അവസ്ഥയായതിനാൽ ജനങ്ങളുടെ ക്രയശേഷി കുറവാണെന്നും കയറ്റുമതി വിപണി ഉണരാത്തതിനു മുഖ്യകാരണം അതാണെന്നും കയറ്റുമതി വ്യവസായികൾ പറയുന്നു.