വിലക്കയറ്റം ഇപ്പോഴും ഉയരെത്തന്നെ
Mail This Article
ന്യൂഡൽഹി∙ വിലക്കയറ്റ ഭീഷണിയിൽ നേരിയ ആശ്വാസം. ജൂണിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 6.71 ശതമാനമായി. തോത് കുറഞ്ഞെങ്കിലും നിരക്ക് ഉയർന്ന നിലയിൽ തന്നെയാണ്. 3 മാസത്തിനു ശേഷമാണ് നിരക്ക് 7 ശതമാനത്തിൽ താഴെയെത്തുന്നത്. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ നാണ്യപ്പെരുപ്പതോതിൽ 0.3 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഏപ്രിലിൽ 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനമായിരുന്നു. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയരുന്ന അവസ്ഥയെയാണ് നാണ്യപ്പെരുപ്പമെന്നു വിളിക്കുന്നത്. കഴിഞ്ഞ 7 മാസമായി നിരക്ക് റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തന്നെ തുടരുകയാണ്.
നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഡിസംബർ വരെയെങ്കിലും നാണ്യപ്പെരുപ്പ നിരക്ക് പരിധിലംഘിച്ചുതുടരുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ–ഡിസംബർ കാലയളവിലെ നിരക്ക് 6.4 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം. അതുകൊണ്ട് ഒക്ടോബറിലെ പണനയ സമിതി യോഗത്തിലും പലിശനിരക്ക് (റീപ്പോ) വർധന പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ നിരക്കിലുണ്ടായ കുറവാണ് ജൂലൈയിലെ കണക്കിൽ പ്രതിഫലിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പം ജൂണിലെ 7.75 ശതമാനത്തിൽനിന്ന് 6.65 ആയിട്ടാണ് കുറഞ്ഞത്. ഒരു മാസത്തിനിടെ മാത്രം ഒരു ശതമാനത്തിന്റെ കുറവ്. മത്സ്യം, മാംസം, പച്ചക്കറി, പാൽ എന്നിവയുടെ വിലക്കയറ്റ തോത് കാര്യമായി കുറഞ്ഞു. അതേസമയം ധാന്യങ്ങൾ, പഴം, തുണിത്തരങ്ങൾ, ഇന്ധനം തുടങ്ങിയവയുടെ നിരക്ക് മേയ് മുതൽ കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നാണ്യപ്പെരുപ്പ് നിരക്ക് 5.41 ശതമാനമായിരുന്നത് 5.36 ശതമാനമായി കുറഞ്ഞു. മേയിൽ ഇത് 4.82 ശതമാനമായിരുന്നു.