നീരയ്ക്ക് ഒറ്റ ബ്രാൻഡും ടെട്രാ പാക്കിങ്ങും ; മന്ത്രിതല തീരുമാനം നടപ്പായില്ല
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ ഉൽപാദിപ്പിച്ചു വിപണനം ചെയ്യുന്ന നീരയ്ക്ക് ഒറ്റ ബ്രാൻഡും ടെട്രാ പാക്കിങ്ങും എന്ന വാഗ്ദാനം ഇപ്പോഴും കൃഷിവകുപ്പിന്റെ ഫയലിൽ ഉറങ്ങുന്നു. നീരക്കമ്പനികളുടെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ സഹായത്തോടെ പാക്കിങ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനമെടുത്തത് 2020 മാർച്ചിൽ ധന, കൃഷി വകുപ്പു മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ്. രണ്ടര വർഷം കഴിഞ്ഞിട്ടും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് കൃഷിവകുപ്പ് ഇറക്കിയില്ല. 24 കോടി രൂപയുടെ ടെട്രാ പാക്കിങ് യൂണിറ്റിനായി 4 കോടി രൂപ മുടക്കിക്കഴിഞ്ഞിരിക്കെയാണു കൃഷിവകുപ്പ് തീരുമാനം മരവിപ്പിച്ചത്.
നീര പെട്ടെന്നു ചീത്തയാവുകയും നീണ്ട ഷെൽഫ് ലൈഫ് വെല്ലുവിളിയാവുകയും ചെയ്തപ്പോഴാണു ടെട്രാ പാക്കിങ്ങിനെക്കുറിച്ച് ആലോചിച്ചത്. നീര കയറ്റുമതി വാഗ്ദാനം ചെയ്ത വിദേശ കമ്പനികളും ടെട്രാ പാക്കിങ് ആവശ്യപ്പെട്ടു. 9 മാസം വരെ കേടു കൂടാതെ സൂക്ഷിക്കാനാകും എന്നതാണു ഈ പാക്കിങ്ങിന്റെ പ്രത്യേകത. മഴക്കാലത്തു കൂടുതലായി ലഭിക്കുന്ന നീര, അതിന്റെ ആവശ്യം ഏറ്റവും കൂടുതലുള്ള വേനൽക്കാലത്തേക്കു സൂക്ഷിച്ചുവയ്ക്കാനും ഇതുവഴി കഴിയും. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയാണു ടെട്രാ പാക്കിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനു തുടക്കമിട്ടത്.
4 കോടിയോളം രൂപ മുടക്കി. മറ്റു നീരക്കമ്പനികളെക്കൂടി ചേർത്ത് കൺസോർഷ്യം രൂപീകരിക്കാനും ഈ യൂണിറ്റ് കൺസോർഷ്യത്തിന്റെ പദ്ധതിയായി നടപ്പാക്കാനുമായിരുന്നു കമ്പനികളുടെ സമ്മതത്തോടെ കൃഷിവകുപ്പ് തീരുമാനിച്ചത്.പലിശയില്ലാത്ത ദീർഘകാല വായ്പയായി കിഫ്ബി വഴി പണം നൽകാമെന്ന് അന്നത്തെ യോഗത്തിൽ ധനമന്ത്രി സമ്മതിച്ചു. കൃഷിവകുപ്പിന്റെ അക്രഡിറ്റഡ് ഏജൻസിയെന്ന നിലയിൽ കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷൻ (കെയ്കോ) വഴി ഡിപിആർ സമർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ കൺസോർഷ്യം ഡിപിആർ കെയ്കോയ്ക്കു നൽകിയെങ്കിലും അതു കൃഷിവകുപ്പിലെത്തിയില്ല. ഇതോടെ നീരക്കമ്പനികളുടെ കൺസോർഷ്യത്തെ പ്രത്യേകോദ്ദേശ്യ കമ്പനി (എസ്പിവി) ആയി അംഗീകരിച്ചു പദ്ധതി നടപ്പാക്കാമെന്ന നിർദേശം വന്നു. ഇക്കാര്യത്തിൽ കിഫ്ബിയും അനുകൂലമായിരുന്നു. മന്ത്രിമാർ പങ്കെടുത്ത യോഗത്തിലെ തീരുമാനം സർക്കാർ ഉത്തരവായി നൽകിയാൽ ഇതിനു കഴിയുമായിരുന്നു.
Content Highlights: Neera project