ADVERTISEMENT

തിരുവനന്തപുരം∙ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 8.33% മിനിമം ബോണസ് അനുവദിക്കാൻ നിർദേശം. കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2021 - 22 വർഷത്തെ ഓഡിറ്റ്‌ പൂർത്തീകരിക്കണം. ഒരു വർഷം 30 ദിവസമെങ്കിലും ജോലി ചെയ്ത ജീവനക്കാർക്ക് ബോണസിന് അർഹത ഉണ്ടാകും.മന്ത്രി വി.ശിവൻകുട്ടി വിളിച്ച ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണു നിർദേശം.ബോണസ് തർക്കങ്ങളിൽ അടിയന്തര തീരുമാനമെടുക്കാൻ ലേബർ കമ്മിഷണർ നവജ്യോത് ഖോസ‍‍യോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

കയർ, കശുവണ്ടി തൊഴിലാളികൾക്ക് ബോണസ് നൽകുക ബന്ധപ്പെട്ട വ്യവസായ അനുബന്ധ സമിതികളുടെ തീരുമാനപ്രകാരമാണ്. കയർ തൊഴിലാളികൾക്ക് 29.9% ബോണസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇൻകം സപ്പോർട്ട് സ്കീം അനുസരിച്ച് കയർ, മത്സ്യബന്ധന, കൈത്തറി, ഖാദി, ബീഡി, ഈറ്റ - പനമ്പ് മേഖലകളിലെ ഓരോ തൊഴിലാളിക്കും വർഷത്തിൽ 100 ദിവസമെങ്കിലും മിനിമം കൂലി ലഭിക്കത്തക്ക വിധം, വരുമാനവു‍മായുള്ള അന്തരം കണക്കാക്കി കുറഞ്ഞത് 1250 രൂപ  അനുവദിക്കാൻ ഭരണാനുമതി നൽകി. സ്വകാര്യ മേഖലയിലെ ബോണസ് നിശ്ചയിക്കുന്നതിന് റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാരും ജില്ലാ ലേബർ ഓഫിസർമാരും നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. 19 തൊഴിലാളി സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ 2000 രൂപ എക്സ്ഗ്രേഷ്യ

സർക്കാർ, സ്വകാര്യമേഖലയിൽ ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം ഓണക്കാലത്ത് എക്സ്ഗ്രേഷ്യ നൽകും. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് ഈ എക്സ്ഗ്രേഷ്യയും 10 കിലോ അരിയുടെ തുകയായി 250 രൂപയും ഉൾപ്പെടെ 2250 രൂപ നൽകും. 

അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ എക്സ്ഗ്രേഷ്യയും ഓണക്കിറ്റാ‍യി 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലീറ്റർ വെളിച്ചെണ്ണയും നൽകും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com