ADVERTISEMENT

ന്യൂഡൽഹി∙ ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയവയിൽ നിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി സാധനം വാങ്ങുമ്പോൾ കാർഡ് വിവരങ്ങൾ ആർബിഐ ചട്ടം പ്രകാരം സേവ് ചെയ്യണോയെന്ന ചോദ്യം ശ്രദ്ധിച്ചോ? 30നകം ഇതിനുള്ള അനുമതി നൽകിയില്ലെങ്കിൽ നിലവിൽ സേവ് ചെയ്തു വച്ചിട്ടുള്ള കാർഡ് വിവരങ്ങൾ അതത് സൈറ്റുകൾ നീക്കം ചെയ്യും. 30ന് ശേഷവും അനുമതി നൽകാൻ സൗകര്യമുണ്ടാകുമെങ്കിലും, അത് നൽകും വരെ പേയ്മെന്റ് നടത്താൻ ഓരോ തവണയും കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്യേണ്ടിവരും. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനായി റിസർവ് ബാങ്ക് ഏർപ്പെടുത്തുന്ന 'കാർഡ് ടോക്കണൈസേഷൻ' രീതിയാണ് ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വരുന്നത്. 

എന്താണ് മാറ്റം?

നിലവിൽ ഓരോ പണമിടപാടിനും കാർഡ് വിവരം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ ഇ–കൊമേഴ്സ് സൈറ്റുകളിലും മറ്റും കാർഡ് നമ്പർ സൂക്ഷിക്കാവുന്ന രീതിയുണ്ട്. പേയ്മെന്റ് നടത്തുമ്പോൾ ഇത് തിരഞ്ഞെടുത്ത് സിവിവി നമ്പറും തുടർന്നുള്ള ഒടിപിയും നൽകിയാൽ മതി. എന്നാൽ ഒക്ടോബർ 1 മുതൽ ഒരു വെബ്സൈറ്റിനും കാർഡ് വിവരങ്ങൾ നിലവിലെ രീതിയിൽ സൂക്ഷിച്ചുവയ്ക്കാൻ അനുമതിയില്ല. പകരം കാർഡ് വിവരങ്ങൾക്കു പകരം ഒരു കോഡ് നമ്പർ (ടോക്കണൈസേഷൻ) സൂക്ഷിക്കും. ഇത് ചെയ്യുന്നത് വീസ, മാസ്റ്റർകാർഡ് പോലെയുള്ള കാർഡ് ശൃംഖലകളാണ്. കാർഡിന്റെ അവസാന നാലക്കം മാത്രമേ ആമസോൺ പോലെയുള്ളവയ്ക്ക് സൂക്ഷിക്കാനാവൂ. ഇത്തരം സൈറ്റുകളിൽ നിന്ന് വിവരചോർച്ചയുണ്ടായാൽ പ്രശ്നമാകാതിരിക്കാനാണ് പുതിയ ചട്ടം. കാർഡ് വിവരങ്ങൾ ടോക്കണാക്കി മാറ്റി സൂക്ഷിക്കാൻ ഉപയോക്താവിന്റെ സമ്മതം ആവശ്യമാണ്. ഇതിനാണ് ആമസോണും മറ്റും പേയ്മെന്റ് സമയത്ത് ഇക്കാര്യം ചോദിക്കുന്നത്.

എങ്ങനെ?

ഉദാഹരണത്തിന് ആമസോണിൽ കാർഡ് പേയ്മെന്റ് സമയത്ത് 'Save card as per new RBI Guidelines' എന്ന ടിക്ബോക്സ് കാണാം. ഇത് ടിക്ക് ചെയ്താൽ കാർഡ് ടോക്കണൈസേഷൻ പൂർത്തിയാകും. ഫ്ലിപ്കാർട്ടിൽ 'Secure this card as per RBI guidelines' എന്നായിരിക്കും ഓപ്ഷൻ.  10 ആമസോൺ അക്കൗണ്ടുകളിൽ വരെ ഒരു കാർഡ് ഇത്തരത്തിൽ സേവ് ചെയ്യാം. ഇതിനു മുകളിലുള്ളവ നീക്കം ചെയ്യും. ടോക്കണൈസേഷൻ നിർബന്ധമല്ല. ഏത് സമയത്തും കാർഡ് വിവരങ്ങൾ നീക്കം ചെയ്യാനും ഓപ്ഷനുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com