ADVERTISEMENT

പലിശ നിരക്കുകൾ കുതിപ്പു തുടരുമെന്ന ഭയം. ആഗോള സാമ്പത്തിക മാന്ദ്യത്തെ ഭയം. ഓഹരി വിപണികളിലാകെ ഭയത്തിന്റെ കാലാവസ്ഥ. ഭയത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു വില സൂചികകളിൽ കുത്തനെയുള്ള ചാ‍ഞ്ചാട്ടം. ഏതാനും ആഴ്ചകളായി വിപണിയുടെ പ്രകടനം ഈ മട്ടിലായിരിക്കുന്നു. ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. പണപ്പെരുപ്പത്തെ മെരുക്കുകയാണു ലക്ഷ്യം. 

നിരക്കു വർധനയുടെ അടുത്ത ഊഴം ആരംഭിക്കുകയായി. നാളെയും മറ്റന്നാളുമായി ചേരുന്ന യുഎസ് ഫെഡ് റിസർവിന്റെ യോഗം പലിശ നിരക്കിൽ 0.75% വർധന പ്രഖ്യാപിക്കുമെന്ന് ഉറപ്പാണെന്നു ചില നിരീക്ഷകർ. ഒരു ശതമാനം വർധനയക്കുപോലും സാധ്യതയുണ്ടെന്നു കരുതുന്നവരുമുണ്ട്. ഫെഡ് റിസർവിനു പിന്നാലെ മറ്റു കേന്ദ്ര ബാങ്കുകളും വർധനയ്ക്കു തയാറായേക്കുമെന്ന മുന്നറിയിപ്പുകളും ശക്തം. നിരക്ക് എത്ര വർധിപ്പിച്ചാലും സാമ്പത്തിക മാന്ദ്യം ഉറപ്പെന്നു പ്രവചനങ്ങൾ. 

പേടിക്കാൻ ഇത്രയൊന്നും പോരെങ്കിൽ ലോക ബാങ്കിന്റെയും രാജ്യാന്തര നാണ്യ നിധിയുടെയും ധന സേവന രംഗത്തെ ചില ബഹുരാഷ്ട്ര ഏജൻസികളുടെയും നിരീക്ഷണങ്ങൾ വേറെ.  പേടിയിൽ കുറച്ചൊക്കെ കാര്യമില്ലാതില്ല. എന്നാൽ കൂടുതൽ പേടിയും ഭാവനാസൃഷ്ടമല്ലേ എന്നു സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണു വിപണികളുടെ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ പ്രകടനം. ഭയം ന്യായമാണെങ്കിൽ വിലയിടിവു തുടരണം. ഒരു ദിവസം ഭയവും അടുത്ത ദിവസം ഭയം ഏതുമില്ലാത്ത അവസ്ഥയും എന്നതാണു സംശയത്തിന് അടിസ്ഥാനം.

കഴിഞ്ഞ ആഴ്ച ഏഷ്യൻ വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികളും പിന്നോട്ടായിരുന്നു. യുഎസ് വിപണിയിലും രേഖപ്പെടുത്തിയതു നഷ്ടം. കഴിഞ്ഞ ആഴ്ച സെൻസെക്സിനും നിഫ്റ്റിക്കും നേരിട്ട നഷ്ടവും ഭീമമായിരുന്നു. സെൻസെക്സിന് 60,000 പോയിന്റിനു മുകളിൽ നിലയുറപ്പിക്കാൻ കഴിയാതെപോയി. നിഫ്റ്റിക്കാകട്ടെ 18,000 പോയിന്റ് വീണ്ടും കൈവിട്ടുപോകുകയും ചെയ്തു. സെൻസെക്സ് അവസാനിച്ചത് 58.840.79 പോയിന്റിലാണ്. നിഫ്റ്റിയുടെ അവസാന നിരക്ക് 17,530.85 പോയിന്റ്. 

ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. കുത്തനെയുള്ള കയറ്റിറക്കങ്ങൾതന്നെ പ്രതീക്ഷിക്കണം. നിഫ്റ്റി 17,200 – 17,150 പോയിന്റ് വരെ താഴ്ന്നാൽ അത്ഭുതമില്ല. 17,700 – 17,900 പോയിന്റ് വരെ ഉയർന്നെന്നും വരാം. 18,000 പോയിന്റിനു മുകളിൽ സ്ഥിരത കൈവരിക്കുന്നതുവരെ നിഫ്റ്റിയിൽ വലിയ തോതിലുള്ള കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കണമെന്ന സ്ഥിതിയാണ്. 18,000 പോയിന്റിനു മുകളിൽ നിലയുറപ്പിക്കാനായാൽ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന കാലം അകലെയായിരിക്കുകയുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com