4564 കോടി രൂപയുടെ നഷ്ടം: ജീവനക്കാർക്ക് വിശദീകരണക്കത്തയച്ച് ബൈജു രവീന്ദ്രൻ
Mail This Article
ബെംഗളൂരു∙ രാജ്യത്തെ മുൻനിര ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് 200 കോടി ഡോളറിന്റെ വരുമാന വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സ്ഥാപകനും സിഇഒയുമായി ബൈജു രവീന്ദ്രൻ പറഞ്ഞു. 2021 സാമ്പത്തിക വർഷം ബൈജൂസ് 4564 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജീവനക്കാർക്ക് എഴുതിയ കത്തിലാണിത്.
കഴിഞ്ഞ 5 മാസങ്ങളിൽ ഓരോന്നിലും 1000 കോടിയിലധികം രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കിന്റർഗാർട്ടൻ മുതൽ 12ാം ക്ലാസ് വരെയുള്ള (കെ12) ശ്രേണിയിലുള്ള തൊട്ടടുത്ത 2 പ്രതിയോഗികളെക്കാൾ 20 മടങ്ങു വലുതാണിത്. 2023 സാമ്പത്തിക വർഷം മുതൽ ലാഭക്ഷമതയുള്ള സുസ്ഥിര വളർച്ച ഉറപ്പാക്കുമെന്നും ബൈജു കത്തിൽ പറഞ്ഞു. 2020–21ലെ പ്രവർത്തനഫലം 17 മാസം വൈകി പുറത്തുവിട്ടത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇത് ബൈജു കത്തിൽ വിശദമായി പ്രതിപാദിച്ചു.
ഓഡിറ്റ് വൈകിയ കാരണത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബൈജൂസിനെക്കുറിച്ച് പ്രചരിച്ചത്. ഉൽപന്നങ്ങൾ, ബിസിനസ് മാതൃകകൾ, ഉപഭോക്താക്കളുടെ ശ്രേണി തുടങ്ങി എല്ലാ മേഖലയിലുമായി കമ്പനി വളർന്നതിനനുസരിച്ച് ഓഡിറ്റ് കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജമായിരുന്നില്ല. ഒട്ടേറെ ഏറ്റെടുക്കലുകളും ഓഡിറ്റ് വൈകാനിടയാക്കി. അതേസമയം തന്നെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. 2021–22ൽ 10,000 കോടി രൂപയായി വരുമാനം വളർന്നിട്ടുണ്ട്. മുൻവർഷത്തേക്കാൾ നാലിരട്ടിയാണിത്. ബൈജൂസിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം കൂടിയാണിത്. 2022–23ൽ ഇതിലും നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്നും ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
English Summary: Byju's focusing on profitable growth