ADVERTISEMENT

കൊച്ചി∙ കേരളത്തിലെ പരമ്പരാഗത ബിസിനസ് കുടുംബങ്ങൾ ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെന്റ് രംഗത്ത് കൺസൽറ്റൻസി സേവനവും തേടുന്നത് വ്യാപകമാവുന്നു. കൺസൽറ്റൻസി കമ്പനികൾക്ക് അടുത്തിടെ ഉണ്ടായ വളർച്ച ഇതിന്റെ ഭാഗമാണ്. ഉദാഹരണമായി ഈ രംഗത്ത് 30% വരെ വളർച്ചാ നിരക്കാണ് കെപിഎംജി നേടിയത്.

ബിസിനസ് കുടുംബങ്ങളിലെ പുതുതലമറക്കാർ വിദേശത്ത് പോയി പഠിച്ചവരും പുതിയ തലങ്ങളിലേക്ക് ബിസിനസ് ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. എംഎസ്എംഇ ഫാക്ടറികളും ഭക്ഷ്യ സംസ്ക്കരണവും അവയുടെ റീട്ടെയിൽ വിൽപനയും ഉപഭോക്തൃ ഉൽപന്നങ്ങളും ആശുപത്രികളും സൂപ്പർമാർക്കറ്റുകളുമെല്ലാം ഈ വിഭാഗത്തിലുൾപ്പെടുന്നു. ഒട്ടേറെ വിദേശ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനായി എത്തുന്നുമുണ്ട്. 

കംപ്യൂട്ടർവൽക്കരണത്തിലേക്കു മാറാൻ ഇആർപി സിസ്റ്റവും പഴയ ല‍‍‍ഡ്ജറുകൾക്കു പകരം നവീന അക്കൗണ്ടിങ് സമ്പ്രദായവും സ്വീകരിക്കുന്നു. കുടുംബ ബിസിനസ് വളർച്ചയിൽ അതിന്റെ ഫലങ്ങളും കണ്ടു തുടങ്ങിയെന്ന് കെപിഎംജി കേരള മാനേജിങ് പാർട്ണർ വിഷ്ണുശ്രീ പിള്ള പറഞ്ഞു. കംപ്യൂട്ടർവൽക്കരണം നടത്തി മാസങ്ങൾക്കകം ഡേറ്റ അനലിറ്റിക്സിലേക്കും കടക്കുന്നു. ഡേറ്റ വിശകലനം ചെയ്യുന്നത് ഉൽപാദനത്തിലും വിൽപനയിലും കുതിച്ചുചാട്ടം നേടാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരത്തെ അതിജീവിക്കാനും സഹായകമാവുന്നുണ്ട്.

ഈ മാറ്റം കണ്ടറിഞ്ഞ് കെപിഎംജി കേരളത്തിൽ പ്രവർത്തനം വിപുലമാക്കുകയാണെന്ന് ഡയറക്ടർ ആനന്ദ് ശർമ്മ അറിയിച്ചു. കൺസൽറ്റൻസി രംഗത്തേക്ക് കേരളത്തിലെ എൻജിനീയറിങ് ,കൊമേഴ്സ് കോളജുകളിൽ നിന്ന് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യും. ബിസിനസ് ഡേറ്റ ക്ളൗഡിലേക്കു മാറ്റുന്ന പ്രവണതയ്ക്കും തുടക്കമായിട്ടുണ്ട്. കൊച്ചിയിൽ പ്രവർത്തിക്കുന്ന കെപിഎംജിയുടെ ആഗോള ഡെലിവറി സെന്ററിൽ 1600ലേറെ പേരുണ്ട്. ഇനി കൺസൽറ്റൻസി രംഗത്തും അതുപോലെ വളർച്ചയാണു ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com