ADVERTISEMENT

കൊച്ചി∙ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിന് 87 ഡോളറിലേക്കു താഴ്ന്നതോടെ രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന് ആകാംക്ഷ. രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ച് ആഭ്യന്തര വിപണിയിൽ ഇന്ധനവിലയും കുറയും എന്ന വാഗ്ദാനം നടപ്പാകുന്നില്ല.ഒരാഴ്ചയിലധികമായി ക്രൂഡ് വില 86–88 ഡോളർ നിരക്കിലാണ്. ഒരുമാസത്തിലധികമായി നൂറു ഡോളറിനു താഴെയും. ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിലുണ്ടായിരുന്നപ്പോൾ, രാജ്യത്ത് ഇന്ധനവില കൂട്ടാത്തതുകൊണ്ടുണ്ടായ നഷ്ടം നികത്താൻ ഇത് അവസരമാക്കുകയാണ് പൊതുമേഖല എണ്ണക്കമ്പനികൾ.

അതിനാൽ ഇന്ധന വില ഉടനെയൊന്നും കുറയ്ക്കാനുള്ള താൽപര്യം കേന്ദ്രസർക്കാരിനില്ല. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിലിന്റെ ശരാശരി വില ജൂലൈയിൽ 105 ഡോളറാണ്. ഓഗസ്റ്റിൽ 97 ഡോളർ.ഇന്ധനവില വർധിപ്പിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികൾക്കെല്ലാം ചേർന്ന് ജൂൺ പാദത്തിൽ ഏകദേശം 18,480 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. 

ക്രൂഡ് വില 94 ഡോളറിലേക്കു താഴ്ന്ന കഴിഞ്ഞമാസം പെട്രോളിനുമേൽ കമ്പനികൾക്കുണ്ടായിരുന്ന നഷ്ടം ഇല്ലാതാകുകയും ഡീസലിലുള്ള നഷ്ടം ലീറ്ററിന് 5 രൂപയായി കുറയുകയും ചെയ്തിരുന്നു. ക്രൂഡ് വില ഇപ്പോഴാകട്ടെ 9 മാസങ്ങൾക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യൻ ക്രൂഡ് ഒഴിവാക്കിയപ്പോൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ റഷ്യയിൽ നിന്നു ക്രൂഡ് വാങ്ങിയത്. 

English Summary: Oil prices at 9 month low but no change in petrol, diesel prices in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com