ADVERTISEMENT

കോഴിക്കോട്∙ രണ്ടു വർഷമായി കേരളത്തിൽ  ഹോട്ടലുകളുടെ നക്ഷത്ര പദവിക്കുള്ള നൂറോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. വിനോദസഞ്ചാര മേഖലയിൽ വൻ തുക മുതൽ മുടക്കി നിർമിച്ച 4 സ്റ്റാർ, 5 സ്റ്റാർ വിഭാഗത്തിൽപെടുന്ന ഹോട്ടലുകളാണ് ക്ലാസിഫിക്കേഷൻ ലഭിക്കാതെ കാത്തിരിക്കുന്നത്. കോവിഡിനെ തുടർന്ന് കേന്ദ്ര ടൂറിസം വകുപ്പിന്റെ പരിശോധന മുടങ്ങിയതോടെയാണ് അപേക്ഷകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. സംസ്ഥാന സർക്കാർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കണമെന്നാണ് സംരംഭകരുടെ ആവശ്യം.

ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, ഹോം സ്േറ്റ അടക്കമുള്ളവയ്ക്ക് അനുമതി നൽകേണ്ടതും അവയ്ക്ക് ക്ലാസിഫിക്കേഷൻ നൽകേണ്ടതും കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലെ ചെന്നൈ റീജനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തിയതിനു ശേഷമാണ് 4, 5 നക്ഷത്ര ഹോട്ടലുകൾക്ക് ക്ലാസിഫിക്കേഷൻ അനുവദിക്കേണ്ടത്.

സാധാരണയായി ഹോട്ടൽ ക്ലാസിഫിക്കേഷനു വേണ്ടി അപേക്ഷ നൽകിയാൽ 2 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി അനുമതി നൽകാറുണ്ട്. എന്നാൽ 2 വർഷം മുൻപു വരെ നൽകിയ അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ക്ലാസിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ ബാർ ലൈസൻസ് അടക്കം ലഭിക്കില്ല. രാജ്യാന്തര യാത്രക്കാർ അടക്കമുള്ളവർ എത്തില്ല എന്നതാണ് മറ്റൊരു തിരിച്ചടി. ഹോട്ടലുകളുടെ നക്ഷത്ര പദവി അടക്കം പരിശോധിച്ചാണ് രാജ്യാന്തര യാത്രക്കാർ താമസ സ്ഥലം തിരഞ്ഞെടുക്കുന്നത്. വെബ്സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുമ്പോഴും നക്ഷത്ര പദവി വ്യക്തമാക്കിയെങ്കിലേ പ്രയോജനമുള്ളൂ. കേരളത്തിൽ നക്ഷത്ര പദവി ബാർ ലൈസൻസുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അപേക്ഷകളുടെ എണ്ണം വളരെ കൂടുതലാണ്.

കോവിഡും തുടർന്നുണ്ടായ ലോക്ഡൗൺ നിയന്ത്രണങ്ങളും മൂലമാണ് പരിശോധന വൈകിയതെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിശദീകരണം. നിയന്ത്രണങ്ങൾ നീക്കിയതോടെ റീജനൽ ഓഫിസുകളുടെ നേതൃത്വത്തിൽ പരിശോധനകൾ പുനരാരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അപേക്ഷകളിൽ നടപടി എടുക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നു വ്യക്തമാക്കാൻ ടൂറിസം മന്ത്രാലയം തയാറായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com