20% എഥനോൾ ഏപ്രിൽ മുതൽ
Mail This Article
ന്യൂഡൽഹി∙ 20% എഥനോൾ കലർന്ന പെട്രോൾ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിൽ അടുത്ത ഏപ്രിൽ മുതൽ ലഭ്യമാക്കും. 2025ൽ പൂർണമായും 20% എഥനോൾ കലർന്ന പെട്രോൾ(ഇ–20) ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എഥനോളിന്റെ വില വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചു. നിലവിൽ 10% വരെ എഥനോൾ പെട്രോളിൽ ചേർക്കാനാണ് അനുവാദം. 2023 ആകുന്നതോടെ 12% എഥനോൾ കലർത്തിയ പെട്രോൾ രാജ്യമൊട്ടാകെ ലഭ്യമാക്കും. കരിമ്പിൽ നിന്നു ലഭിക്കുന്നതിനാൽ കരിമ്പു കർഷകർക്ക് ഈ തീരുമാനം നേട്ടമുണ്ടാക്കും.
വിവിധ എണ്ണക്കമ്പനികൾ വാങ്ങുന്ന എഥനോളിന്റെ വിലയിൽ ഡിസംബർ ഒന്നു മുതൽ മാറ്റമുണ്ടാകും. സി ഹെവി മൊളാസസിൽ നിന്നുള്ള എഥനോളിന്റെ വില ലീറ്ററിന് 46.66 രൂപയിൽ നിന്ന് 49.41 രൂപയാകും. ബി ഹെവി മൊളാസസിൽ നിന്നുള്ളതിന് 60. 73രൂപ(നിലവിലെ വില 59.08 രൂപ), കരിമ്പുജ്യൂസ്, പഞ്ചസാര, സിറപ്പ് എന്നിവയിൽ നിന്നുള്ള എഥനോളിന്റെ വില 65.61 രൂപ (നിലവിലെ വില 63.45) എന്നിങ്ങനെയാകും. 10% എഥനോൾ കലർത്തുക വഴി വിദേശനാണ്യച്ചെലവിൽ 40,000 കോടി രൂപ ലാഭിക്കാനായതായി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ഹർദീപ് സിങ്പുരി പറഞ്ഞു.
രാസവളങ്ങൾക്ക് സബ്സിഡി
രാസ വളങ്ങൾക്ക് റാബി വിളകളുടെ കാലയളവിലേക്കുള്ള പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നൈട്രജൻ കിലോയ്ക്ക് 98.02 രൂപ, ഫോസ്ഫറസ് 66.93 രൂപ, പൊട്ടാഷ് 23.65 രൂപ, സൾഫർ 6.12 രൂപ എന്നിങനെയാണ് സബ്സിഡി അനുവദിച്ചിരിക്കുന്നത്. 51,875 കോടിരൂപയാണ് അടുത്ത മാർച്ച് വരെയുള്ള കാലയളവിലേക്ക് അനുവദിച്ചിരിക്കുന്ന സബ്സിഡിയെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു.