ചെന്നൈ ∙ വ്യോമയാന, പ്രതിരോധ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് തമിഴ്നാട് പുതിയ നയരേഖ പുറത്തിറക്കി. തമിഴ്നാട് എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പോളിസി എന്ന രേഖ അനുസരിച്ച് 10 വർഷത്തിനുള്ളിൽ നിർദിഷ്ട നിക്ഷേപം സമാഹരിക്കുന്നതിനൊപ്പം ഒരു ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും സൃഷ്ടിക്കും.
വ്യോമയാന, പ്രതിരോധ മേഖലകളിൽ നിക്ഷേപം നടത്താൻ യോജിച്ച സ്ഥലമാക്കി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള വ്യവസായ അന്തരീക്ഷമൊരുക്കും. ആഗോള ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്‌ചറർമാരെയും (ഒഇഎം) ഒന്നാം ശ്രേണിയിലുള്ള (ടയർ 1) വിതരണക്കാരെയും വൻകിട ഇന്ത്യൻ സ്ഥാപനങ്ങളെയും അടിസ്ഥാന യൂണിറ്റുകളായി ആകർഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
റിമോട്ട് പൈലറ്റ് പരിശീലന കേന്ദ്രം ചെന്നൈയിലും മധുരയിലും
വിദൂര സ്ഥലങ്ങളിൽ നിന്ന് ഡ്രോണുകൾ വഴി നിയന്ത്രിക്കുന്ന റിമോട്ട് പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ ചെന്നൈയിലും മധുരയിലും തുറന്നു. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി, കേന്ദ്ര സർക്കാരിന്റെ ഡിഇ ഡ്രോൺ എന്നിവയുടെ സഹകരണത്തോടെയാണിത്. പ്രതിമാസം 200 വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സൗകര്യമുണ്ട്.