ADVERTISEMENT

കോട്ടയം∙ ആശുപത്രികളിൽ പോകാതെ തന്നെ വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുന്ന ടെലിമെഡിസിൻ രീതിക്ക് 5ജി ടെലികോമിന്റെ വരവ് കുതിപ്പു പകരുമെന്നു വിദഗ്ധർ. ടെലിമെഡിസിന്റെ പ്രയോഗം കോവിഡിനു മുൻപത്തേതിന്റെ 10 മടങ്ങ് ആണ് കഴിഞ്ഞ 2 വർഷം നടന്നത്. ഇ–സഞ്ജീവനി പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ടെലിമെഡിസിൻ രീതി സംസ്ഥാന സർക്കാരും പ്രാവർത്തികമാക്കിയിരുന്നു.

സെക്കൻഡിൽ 20 ഗിഗാബിറ്റ് വരെയുള്ള വേഗം, ഒരു ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പത്തുലക്ഷത്തോളം ഉപകരണങ്ങൾ നെറ്റ്‌വർക്കിലേക്കു ഘടിപ്പിക്കാനുള്ള ശേഷി തുടങ്ങിയവയാണ് 5ജി സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ. 5ജി വരുന്നതോടെ ടെലിമെഡിസിന് ഒട്ടേറെ സാധ്യതകളാണു പ്രവചിക്കപ്പെടുന്നത്. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയും കൊച്ചി അമൃത ആശുപത്രിയും ഈയിടെ നടത്തിയ ടെലിമെഡിക്കോൺ കോൺഫറൻസിലും ഇതു പ്രധാന ചർച്ചയായിരുന്നു.

സാധാരണ ക്ലിനിക്കൽ പരിശോധനകളിലേതു പോലെ തന്നെ, രോഗിയെ അടുത്തിരുന്ന പരിശോധിക്കുന്നത്ര തന്മയത്വം നിറഞ്ഞ പരിശോധനകൾ 5ജിയുടെ ഉയർന്ന വേഗത്താൽ സാക്ഷാത്‌കരിക്കുമെന്നാണു പ്രതീക്ഷ. ഉയർന്ന റസല്യൂഷനിലുള്ള മെഡിക്കൽ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാനും ഇതു വഴിയൊരുക്കും.

∙അതിവേഗ നെറ്റ്‌വർക്ക്

രോഗികളുടെ ആരോഗ്യവിവരങ്ങൾ ക്രോഡീകരിക്കാനും വിലയിരുത്താനും ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കു കഴിയും. 5ജി കരുത്തു കൂടിയാകുമ്പോൾ ആ സംവിധാനങ്ങൾ കൂടുതൽ സുഗമമാകും. 5ജി വരുന്നത് ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനാൽ സെർവർ സ്പേസിനു വേണ്ടിയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആരോഗ്യസ്ഥാപനങ്ങൾക്കു കുറയും. വളരെ വിദൂരത്തുള്ള രോഗികൾക്കു പോലും ക്ലൗഡ് വഴി ഡേറ്റ കൈമാറ്റം നടത്താൻ സാധ്യമാകുമെന്നുള്ളതും ഗുണമാണ്.

ലോകം ഉറ്റുനോക്കുന്ന മറ്റൊരു സാങ്കേതികവിദ്യ ഇന്റർനെറ്റ് ഓഫ് തിങ്സാണ്. ഒട്ടേറെ മെഡിക്കൽ ഉപകരണങ്ങൾ 5ജി നെറ്റ് വർക്കിലേക്കു ഘടിപ്പിക്കപ്പെടും. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ വഴി രോഗിയുമായി മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com