എയർ ഇന്ത്യ ടെക്നോളജി സെന്റർ കൊച്ചിയിൽ
Mail This Article
കൊച്ചി ∙ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ എയർ ഇന്ത്യ കൊച്ചിയിൽ പുതിയ ടെക്നോളജി സെന്റർ ഉൾപ്പെടെയുള്ള പദ്ധതികളുമായി വികസനത്തിന് ഒരുങ്ങുന്നു. സൈബർ സെക്യൂരിറ്റി പ്രഫഷനലുകൾ, സോഫ്റ്റ്‌വെയർ ഡവലപ്പർമാർ, പ്രോഗ്രാം മാനേജർമാർ, വിഷ്വൽ ഡിസൈനർമാർ തുടങ്ങിയ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയാണു ടെക് സെന്റർ സ്ഥാപിക്കുക. എയർ ഇന്ത്യയുടെ ഐടി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ സെന്റർ.
പുതിയ നിയമനങ്ങൾ
എയർ ഇന്ത്യ പുതിയ ഉടമയ്ക്കു കീഴിൽ ജീവനക്കാരെ വൻ തോതിൽ നിയമിക്കാനും ഒരുങ്ങുകയാണ്. പൈലറ്റ് തസ്തികകളിലേക്ക് 1,800 അപേക്ഷകളും കാബിൻ ജീവനക്കാരുടെ ഒഴിവുകളിലേക്ക് 72,000 ത്തിലേറെ അപേക്ഷകളും കമ്പനിക്കു ലഭിച്ചിരുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലും കൂടുതൽ ജീവനക്കാരെ നിയമിക്കും. കമേഴ്സ്യൽ, മാർക്കറ്റിങ്, ബിസിനസ് സപ്പോർട്ട്, ഹ്യൂമൻ റിസോഴ്സസ്, അനലിറ്റിക്സ്, ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലും പുതിയ നിയമനങ്ങൾ നടത്തും.
കൂടുതൽ വിമാനങ്ങൾ
കൂടുതൽ വിമാനങ്ങൾ സർവീസ് ശൃംഖലയിൽ ഉൾപ്പെടുത്തി സേവനം വിപുലീകരിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. പുതുതായി 17 വിമാനങ്ങൾ നിരയിൽ ചേർത്തിരുന്നു. 12 വിമാനങ്ങൾ കൂടി എത്തും. ഒരു വർഷത്തിനകം 30 വിമാനങ്ങൾ കൂടി പാട്ടത്തിന് എടുക്കാനും ലക്ഷ്യമിടുന്നു.
അതേസമയം, എയർ ഇന്ത്യ – വിസ്താര എയർലൈൻസ് ലയനം സംബന്ധിച്ചു ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ധാരണയിൽ എത്തിയതായും സൂചനയുണ്ട്. ലയനശേഷം ടാറ്റ ഗ്രൂപ്പിന് 75 % ഓഹരി പങ്കാളിത്തം ലഭിച്ചേക്കും. വിസ്താരയിൽ ടാറ്റ 51 %, സിംഗപ്പൂർ എയർലൈൻസ് 49 % എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.