ADVERTISEMENT

ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങി പണം നൽകുമ്പോൾ ഏതൊരു കാർഡുടമയും ഭയക്കുന്നതാണ് വിവര മോഷണം.  കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതോ ഡിജിറ്റലായി അടിച്ചു ചേർക്കപ്പെടുന്നതോ ആയ വിവരങ്ങൾ അവരറിയാതെ തന്നെ കച്ചവടക്കാരുടേത് ഉൾപ്പെടെയുള്ള കംപ്യൂട്ടറുകളിലും വിവരശേഖരങ്ങളിലും ചേർക്കപ്പെടുന്നു.

ഇടപാടുകൾ നടക്കുമ്പോൾ മാത്രമല്ല, പിന്നീടും ഈ വിവരങ്ങൾ മോഷ്ടിക്കപ്പെടാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയാണ് ഈ ഭയത്തിന് അടിസ്ഥാനം. നേരിട്ട് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിലും ഓൺലൈൻ ഇടപാടുകളിലും വിവര മോഷണ സാധ്യത നിലനിൽക്കുന്നു. കാർഡുപയോഗത്തിൽ ഇടപാടുകാർക്ക് സംരക്ഷണം നൽകുന്നതിനായി ഏർപ്പെടുത്തിയ ഏറ്റവും പുതിയ സുരക്ഷാ സംവിധാനമാണ് ടോക്കണൈസേഷൻ.  

ഇന്ത്യയിലാണ് ആദ്യം

കാർഡുടമകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കാർഡിന്റെ സവിശേഷ വിവരങ്ങൾ കച്ചവട സ്ഥാപനങ്ങളടെ വിവരശേഖരത്തിൽ രേഖപ്പെടുത്തിവയ്ക്കാനാകില്ലെന്ന് ലോകത്താദ്യമായി നിയമം കൊണ്ടു വന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 16 അക്കങ്ങളുള്ള കാർഡ് നമ്പരുകൾ, സിവിവി നമ്പരുകൾ, കാർഡിന്റെ കാലാവധി തീയതി തുടങ്ങിയ വിവരങ്ങൾ കാർഡുടമയുടെ സമ്മതത്തോടെയോ അല്ലാതെയോ കച്ചവട സ്ഥാപനങ്ങൾ ശേഖരിക്കുന്നതും സുക്ഷിച്ചുവയ്ക്കുന്നതും നിരോധിച്ചിരിക്കുന്നു. കാർഡുടമയ്ക്കും കാർഡ് കൊടുക്കുന്ന ബാങ്കുകൾക്കും വിസ, റൂപേ തുടങ്ങിയ കാർഡ് ശൃംഖലകൾക്കും മാത്രമേ ഇത്തരം നിർണായക വിവരങ്ങൾ സൂക്ഷിക്കാനും ഉപയോഗപ്പെടുത്താനും അനുവാദമുള്ളൂ. 

സാധാരണ നിലനിന്നിരുന്ന രീതിയിൽ, കാർഡിലെ പ്രധാന വിവരങ്ങൾ കച്ചവട സ്ഥാപനത്തിലെ സ്വൈപിങ് മെഷീനിലോ വെബ്സൈറ്റുകളിൽ ഓൺലൈനായോ നൽകുമ്പോൾ ആ വിവരങ്ങൾ കാർഡ് നെറ്റ്‌വർക് വഴി കാർഡ് നൽകിയ ബാങ്കിലേക്ക് അയയ്ക്കുന്നു. ബാങ്ക് പണം നൽകാൻ അംഗീകാരം നൽകുകയോ നിരസിക്കുകയോ ചെയ്യുന്ന രീതിയിലാണ് കാർഡുകൾ പ്രവർത്തിക്കുന്നത്. ദുരുപയോഗ സാധ്യതയുള്ള വിവരങ്ങൾ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ടോക്കണൈസേഷനിൽ

ഇടപാടിനായി കച്ചവടസ്ഥാപനത്തെ സമീപിക്കുമ്പോൾ കാർഡിലുള്ള യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്താതെ ബദൽ വിവരങ്ങൾ നൽകുന്ന സേവനമാണ് ടോക്കണൈസേഷൻ. കച്ചവടസ്ഥാപനത്തിൽനിന്ന് (സൈറ്റ്, ആപ് വഴി) ടോക്കൺ ലഭ്യമാക്കാൻ ആവശ്യപ്പെടാം. കാർഡ് നൽകിയിട്ടുള്ള ബാങ്കുകളാണ് ടോക്കൺ നൽകി ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുക. യഥാർത്ഥ വിവരങ്ങൾക്കു പകരം ടോക്കണിലുള്ള വിവരങ്ങളായിരിക്കും കച്ചവട സ്ഥാപനത്തിൽ രേഖപ്പെടുത്തുന്നത്. 

ഇടപാടുകാർ അറിയാതെ തന്നെ കാർഡിലെ യഥാർത്ഥ വിവരങ്ങൾ കച്ചവടസ്ഥാപനം വഴി ചോർന്നു പോകുന്നത് ഒഴിവാകുന്നു. ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ മാത്രമല്ല, പ്രീപെയ്ഡ് കാർഡുകളും ടോക്കൺ സേവനത്തിലൂടെ ഇടപാടുകൾ നടത്താം. ആഭ്യന്തര ഇടപാടുകൾക്കു മാത്രമാണ് ഇപ്പോൾ ടോക്കണൈസേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. ഇടപാടുകാരന്റെ പൂർണസമ്മതത്തോടുകൂടിയും ഒടിപി ഉൾപ്പെടെ അധിക അംഗീകാരം നൽകിയും മാത്രമേ ടോക്കണൈസേഷൻ നടപ്പാക്കുകയുള്ളൂ.

അധിക സുരക്ഷ

ടോക്കൺ ഉപയോഗിച്ച് നടത്താവുന്ന കാർഡ് ഇടപാടുകളുടെ തുക പരിമിതപ്പെടുത്തുന്നതിന് ഇടപാടുകാരന് സാധിക്കും. മാത്രമല്ല, ഒരിടപാടിന് എത്ര തുകയെന്നും ഓരോ ദിവസവും എത്ര ഇടപാടുകളെന്നും മറ്റും പരിമിതപ്പെടുത്താനും കഴിയുന്നു. സാധാരണ കാർഡ് ഇടപാടുകൾക്ക് അധിക സുരക്ഷിതത്വം നൽകുന്ന രീതിയിൽ മൊബൈൽ ഫോണുകളിലേക്ക് ലഭിക്കുന്ന വൺ ടൈം പാസ്‌വേഡ് സുരക്ഷ കൂടിയാകുമ്പോൾ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകും.  

വെബ്സൈറ്റുകളിലും മറ്റും ചെക്ക്ബോക്സുകളിൽ ടിക്ക് രേഖപ്പെടുത്തി ഇടപാടുകൾ എളുപ്പത്തിലാക്കാമെങ്കിലും സുരക്ഷിതത്വം അവഗണിക്കുക മൂലം പണം നഷ്ടപ്പെടാനുള്ള സാധ്യത ഉയരും. ടോക്കണൈസേഷൻ സേവനം ഉപയോഗപ്പെടുത്തണമോ വേണ്ടയോ എന്ന് ഇടപാടുകാരനു തീരുമാനിക്കാം. ടോക്കണൈസേഷൻ ഉപയോഗപ്പെടുത്താത്ത അവസരങ്ങളിൽ കാർഡ് സംബന്ധിച്ച എല്ലാ യഥാർത്ഥവിവരങ്ങളും നൽകേണ്ടിവരുമെന്നുമാത്രം. ഒരു പ്രത്യേക കച്ചവട സ്ഥാപനത്തിന് ഒരു കാർഡിൽ ഒരു ടോക്കൺ എന്നതാണു രീതി.  

ഇ-നിർദ്ദേശങ്ങൾ പുതുക്കേണ്ടിവരും 

ഇ-മാൻഡേറ്റ് അഥവാ സ്റ്റാൻഡിങ് ഇൻസ്ട്രക്‌ഷൻ നൽകി കാർഡുകളിൽനിന്ന് ഇടവേളകളിൽ പണം പിൻവലിച്ച് ഇൻഷുറൻസ് പ്രീമിയം, മറ്റ് ബില്ലുകൾ തുടങ്ങിയവ അടച്ചുകൊണ്ടിരിക്കുന്നവർക്ക് സേവനം തടസ്സപ്പെടും. പണം ലഭിക്കേണ്ട സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളിൽ കാർഡ് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനാകില്ല. പകരം ടോക്കണൈസേഷൻ സേവനം പ്രാവർത്തികമാക്കിയ ശേഷം ഓട്ടോ ഡെബിറ്റിനായി ഇ-മാൻഡേറ്റ് നൽകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com