റബർ വില വീഴുന്നു, കിലോഗ്രാമിന് 134 രൂപ
Mail This Article
കോട്ടയം ∙ റബർ വില കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ സീസണിൽ 180 രൂപ വരെ വില ലഭിച്ചിരുന്ന ഷീറ്റ് വില കിലോഗ്രാമിന് 134 രൂപയിൽ എത്തി. രാജ്യാന്തര വിപണിയിൽ റബറിന്റെ വില ക്രമാതീതമായി ഇടിഞ്ഞതാണു പ്രശ്നം. മലേഷ്യ, തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം വർധിച്ചതും രാജ്യാന്തര വിലക്കുറവിനു കാരണമായിട്ടുണ്ട്. ചൈനയിൽ സാമ്പത്തിക മാന്ദ്യം തുടരുന്നതിനാൽ അവർ റബർ വാങ്ങുന്നതിലും കുറവുണ്ട്.
മെച്ചപ്പെട്ട ഉൽപാദനം ലഭിക്കുന്ന സമയത്ത് വില ഇടിയുന്നത് പതിവാണെങ്കിലും ഇത്തരത്തിൽ വലിയൊരു തകർച്ച ഇതാദ്യമാണെന്നു കർഷകർ പറയുന്നു. രോഗബാധ മൂലം റബർ ഇലകൾ കൊഴിഞ്ഞതിനാൽ ഉൽപാദനം 25% കുറഞ്ഞതായി കർഷകർ പറയുന്നു.
അതേസമയം റബർ പാൽ നിർമാണ മേഖലയിൽ വിലയിൽ ചെറിയ കുതിപ്പുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 110 രൂപയായിരുന്ന സ്പോട്ട് വില 122 രൂപയിലെത്തി. കമ്പനികൾ ലാറ്റക്സ് ശേഖരിക്കാൻ തുടങ്ങിയതാണ് വില ഉയരാൻ ഇടയാക്കിയത്. റബർ വിലസ്ഥിരതാ ഫണ്ട് വഴി ലഭിക്കേണ്ട തുക കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല. സെപ്റ്റംബർ മുതലുള്ള ബില്ലുകളുടെ പണം ലഭിക്കാനുണ്ട്. വിലസ്ഥിരതാ ഫണ്ടിനായുള്ള റജിസ്ട്രേഷൻ കഴിഞ്ഞ മാസം 30ന് അവസാനിപ്പിച്ചു.
English Summary: Rubber price falls