മാന്ദ്യഭീതിയിലേക്ക് യൂറോപ്പ്; അന്തമില്ലാതെ കുതിച്ച് പലിശ, ഉയരത്തിലും സ്വസ്ഥതയില്ലാതെ ഓഹരിവിപണി
Mail This Article
പലിശനിരക്കുയര്‍ത്തല്‍ അടുത്ത വര്‍ഷവും തുടരുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം വ്യക്തമാക്കിയത് ഓഹരിവിപണികളുടെ കുതിപ്പിന് ഒരിക്കല്‍ക്കൂടി തടയിട്ടു. പലിശ ഇത്രയേറെ ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളിയിടുമെന്ന ആശങ്കയില്‍, ആഗോള ഓഹരിവിപണികളെല്ലാം ഒരേ താളത്തില്‍ നഷ്ടത്തിലേക്ക് ഒഴുകിയ ആഴ്ചയാണ് കടന്നുപോയത്. ഇന്ത്യയിലെ പണപ്പെരുപ്പം പ്രതീക്ഷച്ചതിലും കുറഞ്ഞതിന്റെ ആശ്വാസവും ഈ തിരിച്ചിറക്കത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചില്ല. എങ്കിലും തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിന്റെ ചുവടുപിടിച്ച് പിന്നാലെ പോകുന്നില്ല എന്നതും യുഎസ്, യുറോപ്യന്‍ ഫ്യൂച്ചേഴ്സ് വ്യാപാരം നേരിയ നേട്ടത്തില്‍ തുടരുന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് വിപണിയെ സ്വാധീനിച്ചേക്കാവുന്ന വമ്പന്‍ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഒന്നും ഈയാഴ്ച വരാനില്ലെന്നിരിക്കേ യുഎസ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളുടെ താളത്തിനൊത്താവും ഇവിടെയും ചലനങ്ങള്‍. ഡിസംബറില്‍ ക്രിസ്മസിനു മുന്‍പായി ഒരു സാന്താക്ലോസ് റാലിയെന്ന പ്രതീക്ഷയ്ക്കു നേരിയ മങ്ങലേറ്റിട്ടുണ്ടെങ്കിലും പൂര്‍ണമായി കൈവിട്ടിട്ടില്ല.