ADVERTISEMENT

കൊച്ചി∙ ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു. അതിന്റെ തുടക്കമാണ് കേരളത്തിൽ നിറപറ ബ്രാൻഡ് ഏറ്റെടുത്തതെന്നും വേറെയും കമ്പനികൾ ഏറ്റെടുക്കലിനായി പരിഗണനയിലുണ്ടെന്നും വിപ്രോ കൺസ്യൂമർ ഗ്ലോബൽ സിഇഒ വിനീത് അഗർവാൾ അറിയിച്ചു.

കേരളത്തിൽ നിന്നു നേരത്തേ ചന്ദ്രികാ സോപ്പിനെ 2003ൽ ഏറ്റെടുത്ത വിപ്രോ അതിന്റെ വിൽപന പുതിയ വിപണികളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇന്ന് ആയുർവേദ സോപ്പ് വിപണിയിൽ രാജ്യത്ത് നാലാം സ്ഥാനം ചന്ദ്രികയ്ക്കുണ്ട്. കഴിഞ്ഞ 19 വർഷത്തിനിടെ 13–ാം ഏറ്റെടുക്കലാണ് നിറപറ. പക്ഷേ, ഇതുവരെ സൗന്ദര്യ വർധക ബ്രാൻഡുകളായിരുന്നെന്നു മാത്രം.

വിപ്രോ 1947ൽ ആരംഭിച്ചതു തന്നെ വനസ്പതി ഭക്ഷ്യ എണ്ണയുടെ വിപണനത്തിലൂടെയാണെന്ന് വിനീത് അഗർവാൾ ചൂണ്ടിക്കാട്ടി. ഐടി, എൻജിനീയറിങ് രംഗങ്ങളിലേക്കും മറ്റും വിപ്രോ തിരിഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ്. വനസ്പതിയുടെ വിപണനം 2012ൽ നിർത്തി.

ഏത് ബ്രാൻഡ് ഏറ്റെടുത്താലും ഗുണമേന്മ ചോരാതെ ഉപഭോക്താവിലെത്തിക്കുകയാണു ലക്ഷ്യം. അതിനാൽ ഉൽപാദനവും ബൗദ്ധിക സ്വത്തും നിലവിലെ ഉടമകളിൽ തന്നെ നിലനിർത്തും. ജീവനക്കാരിലും ഉൽപാദന യൂണിറ്റുകളിലും മാറ്റം വരുത്തില്ല. എന്നാൽ വിപ്രോയുടെ ഗുണനിലവാര നിഷ്കർഷ ഉണ്ടാവും. മാത്രമല്ല തങ്ങളുടെ വിപുലമായ ഗവേഷണ–വികസന സൗകര്യം പുതിയ ഉൽപന്നങ്ങൾ കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യും.

നിറപറയുടെ സാമ്പത്തിക ഇടപാട് ഒരു വർഷം കഴിഞ്ഞ് അവസാന മൂല്യനിർണയം നടത്തിയ ശേഷം തീരുമാനിക്കും. നിലവിലുള്ള വിദേശ വിപണികളിലേക്കും നിറപറ ഉൽപന്നങ്ങൾ എത്തിക്കും. ഗ്ലൂക്കോവിറ്റയും യാഡ്‌ലിയും അരമസ്ക്കും ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി 12 സൗന്ദര്യ വർധക ബ്രാൻഡുകൾ ഏറ്റെടുത്ത വിപ്രോ കൺസ്യൂമറിന്റെ വിറ്റുവരവ് 8630 കോടിയാണ്.

നിറപറ അരി ആദ്യഘട്ടത്തിൽ ഇല്ല

നിറപറയെ വിപ്രോ ഏറ്റെടുക്കുമ്പോൾ ആദ്യം അരിയുടെ വിപണനം ഇല്ല. ഉൽപാദനം മുടങ്ങിയ കറിപ്പൊടി, പുട്ട്പൊടി, അപ്പം, ഇഡ്ഡലി മാവ്, റെഡി ടു ഈറ്റ് വിഭവങ്ങൾ തുടങ്ങിയവ എത്രയും വേഗം വിപണിയിൽ തിരിച്ചെത്തിക്കും. അരി രണ്ടാം ഘട്ടത്തിൽ ആലോചിക്കും.

വിപ്രോ ലിമിറ്റഡാണ് ഐടി കമ്പനി. വിപ്രോ എന്റർപ്രൈസസ് എന്ന മറ്റൊരു കമ്പനിക്കു കീഴിലുള്ള കമ്പനിയാണ് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്.ഇതുവരെ ഏറ്റെടുത്ത ബ്രാൻഡുകൾ:ഗ്ലൂക്കോവിറ്റ, ചന്ദ്രിക, നോർത്ത് വെസ്റ്റ് സ്വിച്ചസ്, ഉൻസ, യാഡ്‌ലി ഇന്ത്യ, അരമസ്ക്ക്, ക്ലീൻ റെ, എൽഡി വാക്സ് സൺസ്, യാഡ്‌ലി യുകെ, യൂറോപ്പ്, ഷോങ്ഷാൻ–ചൈന, സ്പ്ളാഷ്–ഫിലിപ്പീൻസ്, കാൻവെ–ദക്ഷിണാഫ്രിക്ക, നിറപറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com