ടെലികോം സേവന നിലവാരം കൂട്ടാൻ പുതിയ മാനദണ്ഡം വന്നേക്കും
Mail This Article
ന്യൂഡൽഹി∙ ഫോൺ കോളുകൾ മുറിയുന്നു എന്നതടക്കമുള്ള പരാതികൾക്കിടെ ടെലികോം കമ്പനികളുടെ യോഗം വിളിച്ച് കേന്ദ്രം. റിലയൻസ് ജിയോ, വോഡഫോൺ–ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ടെലികോം സെക്രട്ടറി കെ.രാജരാമൻ അധ്യക്ഷത വഹിച്ചു. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട നയപരമായ തീരുമാനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. അനധികൃത ടെലികോം ബൂസ്റ്ററുകൾ തങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചു. കേബിൾ ശൃംഖല വ്യാപിപ്പിക്കുന്നതിലും (റൈറ്റ് ഓഫ് വേ) തടസ്സം നേരിടുന്നുണ്ട്.
സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ പുതിയ മാനദണ്ഡം വന്നേക്കുമെന്നാണ് വിവരം. കോൾ, നെറ്റ്‍വർക് ഗുണനിലവാരം 3 മുതൽ 4 മടങ്ങു വരെ വർധിപ്പിക്കുകയാണ് ലക്ഷ്യം. ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) കേന്ദ്ര ടെലികോം വകുപ്പ് ഉടൻ കൺസൽറ്റേഷൻ പേപ്പർ അയയ്ക്കും.