ADVERTISEMENT

റഷ്യ – യുക്രെയ്‌ൻ യുദ്ധം, സാമ്പത്തിക മാന്ദ്യ ഭീഷണി തുടങ്ങി പ്രതികൂല ഘടകങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും  ശക്തി ചോരാതെ മുന്നേറാൻ  ഇന്ത്യൻ സാമ്പത്തിക രംഗത്തിനു കഴിഞ്ഞു. ഓഹരി വില സൂചികകൾ മികച്ച പ്രകടനം നൽകി. സ്വർണം തിളങ്ങി. വിദേശ നാണ്യ കരുതൽ ശേഖരം ആശ്വാസകരമായ നിലയിൽ തുടർന്നു. എന്നാൽ രൂപ ഏറ്റവും മോശമായ പ്രകടനമാണ് നൽകിയത്.  2022ലെ പ്രമുഖ മേഖലകളുടെ നേട്ടവും കോട്ടവും....

2022ലെ അവസാന വ്യാപാരദിനവും പിന്നിട്ട ഓഹരി വിപണിക്കു പുതുവൽസരാഘോഷത്തിനു മുൻപായി ഇന്നു കണക്കെടുപ്പിന്റെ പകൽ. മേനിപറയാൻ തക്ക വമ്പൻ നേട്ടമില്ലാതെയാണ് ഓഹരി വില സൂചികകൾ അവസാനിച്ചിരിക്കുന്നതെങ്കിലും കടന്നുപോയ 52 ആഴ്‌ചകളിൽ ഏഷ്യയിലെയെന്നല്ല ലോകത്തെ തന്നെ വികസ്വര വിപണികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചവയുടെ മുൻനിരയിൽ ഇന്ത്യൻ വിപണിയും സ്‌ഥാനം നേടിയിരിക്കുന്നു. റഷ്യ – യുക്രെയ്‌ൻ യുദ്ധം, യുഎസ് ഫെഡ് റിസർവ് ഉൾപ്പെടെ കേന്ദ്ര ബാങ്കുകൾ പ്രഖ്യാപിച്ച തുടർച്ചയായ പലിശ വർധന, ലോകമാകെ വ്യാപിച്ച പണപ്പെരുപ്പം, വിദേശ ധനസ്‌ഥാപനങ്ങളുടെ വൻതോതിലുള്ള പിന്മാറ്റം, സാമ്പത്തിക മാന്ദ്യ ഭീഷണി തുടങ്ങി പ്രതികൂല സാഹചര്യങ്ങളുടെ പ്രളയമായിരുന്നിട്ടും അതിശയിപ്പിക്കുന്ന പ്രതിരോധ ശേഷി പ്രകടിപ്പിക്കാൻ ഇന്ത്യൻ വിപണിക്കു സാധ്യമായി എന്നതാണു 2022ന്റെ ബാക്കിപത്രത്തിലെ പ്രശംസനീയമായ പ്രത്യേകത. 

സെൻസെക്‌സ് 14 വ്യാപാര ദിനങ്ങളിൽ 1000 പോയിന്റിലേറെ തകരുന്നതു കണ്ട വർഷമാണിത്. യുക്രെയ്‌നു നേരെ റഷ്യ ആക്രമണം ആരംഭിച്ച ദിവസം സെൻസെക്‌സ്  2702  പോയിന്റാണു തകർന്നത്. യുദ്ധവും യുഎസിലെ പലിശ നിരക്കു വർധനയും മറ്റും മൂലം വിദേശ ധനസ്‌ഥാപനങ്ങൾ 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിപണിയിൽനിന്നു പിൻവലിച്ചപ്പോഴുണ്ടായ ആഘാതത്തെ അതിജീവിക്കാൻ കരുത്തു പകർന്നതു മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര  ധനസ്‌ഥാപനങ്ങളാണെന്നതു വിസ്‌മരിക്കാനാകാത്ത നേട്ടം. 

ഇന്ത്യയിലെ ഓഹരി വിപണി അനുദിനം കൂടുതൽ ജനകീയമായി മാറുന്നു എന്നതിന്റെ സൂചന വ്യക്‌തമാക്കിയ വർഷം കൂടിയാണു കടന്നുപോകുന്നത്. ചില്ലറ നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞെന്നു മാത്രമല്ല ഏറ്റവും കൂടുതൽ നിക്ഷേപകർ വിപണിയിലേക്കെത്തിയ വർഷം എന്നതും ചരിത്രനേട്ടമാണ്. ഏതാനും വർഷം മുൻപു രണ്ടു കോടിയോളം മാത്രമായിരുന്നു ഓഹരി നിക്ഷേപകരുടെ എണ്ണം. ആഘാതങ്ങളെ അതിജീവിക്കാൻ വിപണിക്കു കരുത്തു പകർന്ന ഘടകങ്ങളുടെ കൂട്ടത്തിൽ ചില്ലറ നിക്ഷേപകരുടെ ബൃഹത്തായ പിന്തുണയും പ്രകടമായി.

ആഗോള സൂചികകളിൽ 10 – 20% നഷ്‌ടം രേഖപ്പെടുത്തിയ വർഷമായിട്ടും സെൻസെക്‌സിനും നിഫ്‌റ്റിക്കും അഞ്ചു ശതമാനത്തോളം വാർഷിക നേട്ടം കൈവരിക്കാനായെന്നു മാത്രമല്ല ഇരു സൂചികകൾക്കും സർവകാല ഔന്നത്യം കൈവരിക്കാനും സാധിച്ച വർഷമാണ് ഇന്ന് അവസാനിക്കുന്നത്. സെൻസെക്‌സ് 63,583.07 പോയിന്റിൽ റെക്കോർഡ് കൈവരിച്ചപ്പോൾ നിഫ്‌റ്റി 1887.60 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തി. 

മൂലധന വിപണിയിലെത്തിയ കമ്പനികളുടെ എണ്ണം കൊണ്ടല്ലെങ്കിലും ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) രംഗത്തും 2022 ചരിത്ര നേട്ടമാണു രേഖപ്പെടുത്തിയത്. രാജ്യത്തെ മൂലധന വിപണി കണ്ട ഏറ്റവും വലിയ ധനസമാഹരണമായിരുന്നു ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യുടേത്. ലക്ഷക്കണക്കിനു പുതിയ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞെന്ന നേട്ടവും എൽഐസിയുടെ ഐപിഒയ്‌ക്ക് അവകാശപ്പെട്ടതാണ്. എന്നാൽ എൽഐസിയുടെ ഐപിഒയിൽ പണം മുടക്കിയവർക്കു നേരിട്ട കനത്ത നഷ്‌ടം ദു:ഖകരമായ ഓർമയായി അവശേഷിക്കുന്നു. 

‘ന്യൂ ഏജ് ടെക് സ്‌റ്റോക്’ എന്നു വിശേഷിപ്പിക്കപ്പെടുകയും പരക്കെ കൊണ്ടാടപ്പെടുകയും ചെയ്‌ത ചില ഓഹരികൾ വൻതോതിൽ നിക്ഷേപകരുടെ ആസ്‌തി ചോർത്തുന്നതിനു സാക്ഷ്യം വഹിച്ച വർഷവുമാണിത്. സൊമാട്ടോ, പേയ്‌ടിഎം, നൈക്ക, പോളിസിബസാർ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.  

അതേസമയം, അദാനി ഗ്രൂപ്പ് കമ്പനികളുടെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേത് ഉൾപ്പെടെയുള്ള പൊതു മേഖലാ സ്‌ഥാപനങ്ങളുടെയും ഓഹരികൾ വിപണിയിലെ താരങ്ങളാകുന്നതിനും 2022 സാക്ഷ്യം വഹിച്ചു. നിഫ്‌റ്റി സൂചികയിൽ പ്രാതിനിധ്യമുള്ള എട്ട് ഓഹരികളുടെ വിലയിലുണ്ടായ 30 ശതമാനത്തിലേറെ വർധന സ്വർണം ഉൾപ്പെടെ സർവ ആസ്‌തി വിഭാഗങ്ങളെയും ബഹുദൂരം പിന്നിലാക്കി. അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 122 ശതമാനമാണു വർധിച്ചത്. ഐടിസി, കോൾ ഇന്ത്യ എന്നിവയുടെ ഓഹരി വില 53% വർധിച്ചപ്പോൾ എം ആൻഡ് എം 50% നേട്ടമുണ്ടാക്കി. ഇൻഡസ്‌ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ 38%, എൻടിപിസി 34%, എസ്‌ബിഐ 31% എന്നിങ്ങനെയാണു വർധന നേടിയത്.

(Photo - Shutterstock / Denis.Vostrikov)
(Photo - Shutterstock / Denis.Vostrikov)

കറൻസിക്ക് കാലദോഷം

ഡിജിറ്റൽ കറൻസി എന്ന വിപ്ലവകരമായ പരിഷ്‌കാരം നടപ്പാക്കാൻ ഇന്ത്യയ്‌ക്കു കഴിഞ്ഞെങ്കിലും യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഏറ്റവും മോശമായ പ്രകടനം കാഴ്‌ചവച്ച വർഷമാണു കടന്നുപോകുന്നത്. 2013നു ശേഷം രൂപയ്‌ക്ക് ഇത്ര മോശമായ  നിലവാരം ആദ്യം. 2022ൽ രൂപയ്‌ക്കു നേരിട്ട മൂല്യ നഷ്‌ടം 10 ശതമാനത്തിലേറെയാണ്. 

ഏഷ്യയിലേതുൾപ്പെടെ പല വികസിത രാജ്യങ്ങളിലെയും സമ്പദ്‌ വ്യവസ്‌ഥയെക്കാൾ സുശക്‌തമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്നു വിലയിരുത്തലുകളുണ്ടായെങ്കിലും ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം രൂപയുടേതായി. ഡോളറിന്റെ വർധിത കരുത്തും ഓഹരി, കടപ്പത്ര വിപണികളിൽ നിന്നുള്ള വിദേശ ധനസ്‌ഥാപനങ്ങളുടെ വലിയ തോതിലുള്ള പിന്മാറ്റവും അസംസ്‌കൃത എണ്ണ, വളം തുടങ്ങിയവയുടെ  ഇറക്കുമതിച്ചെലവിലുണ്ടായ ഭീമമായ വർധനയുമൊക്കെ രൂപയെ ദുർബലമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇന്ത്യ സാമ്പത്തിക ഉദാരവൽകരണ നയം സ്വീകരിച്ച 1992നു ശേഷം രൂപയ്‌ക്ക് 10 ശതമാനത്തിലേറെ വിലത്തകർച്ചയുണ്ടാകുന്നത് ഇത് അഞ്ചാം തവണയാണ്. 1995ൽ—10.8%, 2008ൽ 19.2%, 2011ൽ 15.8%, 2013ൽ 11% എന്നിങ്ങനെയാണു തകർച്ച നേരിട്ടത്.

ആശ്വാസമായി കരുതൽ ശേഖരം

കുതിച്ചു കയറ്റം നടത്തിയ വിദേശനാണ്യ കരുതൽ ശേഖരത്തിനു തിരിച്ചടിയായത്  റഷ്യ-യുക്രെയ്ൻ യുദ്ധം . എന്നാലും ഒരു കാര്യത്തിൽ ആശ്വസിക്കാം. ഏറ്റവും കൂടുതൽ കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആഞ്ചാം സ്ഥാനത്ത് തുടരാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് ചൈനയാണ്. ജപ്പാൻ, സ്വിറ്റ്സർലൻഡ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിൽ. 

INDIA-ECONOMY-FOREX-RUPEE

ഡിസംബർ 23ലെ കണക്കുപ്രകാരം കരുതൽ ശേഖരം 56281 കോടിഡോളറിലെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലവാരമായ 642,45.3 കോടി ഡോളറിൽ എത്തിയിരുന്നു. ജനുവരിയിൽ ഇത് 63270 കോടി ഡോളറായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റഴിച്ചതും കരുതൽ ശേഖരം കുറയ്ക്കാൻ ഇടയാക്കി. ആഗോള വിപണിയിൽ എണ്ണ വില കയറിയതോടെ ഇറക്കുമതി നേരിടാനാണ് ശ്രമം. 

എണ്ണയുടെ ആവശ്യത്തിന്റെ 85 ശതമാനം ഇറക്കുമതി നടത്തുകയാണ്. കരുതൽ ശേഖരത്തിൽ നിർണയക പങ്ക് വഹിക്കുന്ന വിദേശ കറൻസികളായ യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് എന്നിവയുടെ മൂല്യത്തിലും ഇടിവുണ്ടായി. 

നാണ്യപ്പെരുപ്പവും വിദേശ നാണ്യ കരുതൽ ശേഖരത്തിനു ഭീഷണിയായി. സ്വർണം ഇറക്കുമതി കൂടുകയാണ്. 2021-2022 ൽ വ്യാപാര കമ്മി 17600 കോടി ഡോളറായി ഉയർന്നു. തൊട്ട് മുൻ വർഷം ഇത് 8900 കോടി ഡോളറായിരുന്നു. ഇത് രൂപയുടെ മേൽ ചെലുത്തുന്ന സമ്മർദം ചെറുതല്ല. 2019 സെപ്റ്റംബർ 20 മുതൽ 2020 ജൂലൈ 31വരെ കരുതൽ ശേഖരത്തിൽ ഉണ്ടായ വർധന 10,600 കോടി ഡോളറിന്റേതാണ്. കരുതൽ ശേഖരത്തിന്റെ 25 ശതമാനം ലഭിച്ചതും ഇക്കാലയളവിലാണ്.

2019 സെപ്റ്റംബർ 20 മുതൽ 2020 ജൂലൈ 31വരെ കരുതൽ ശേഖരത്തിൽ ഉണ്ടായ വർധന 10,600 കോടി ഡോളറിന്റേതാണ്. കരുതൽ ശേഖരത്തിന്റെ 25 ശതമാനം ലഭിച്ചതും ഇക്കാലയളവിലാണ്.

പത്തരമാറ്റ്

2022ൽ സ്വർണവില 11.7 ശതമാനത്തിലധികം ഉയർന്നു. 2020ലെ റെക്കോർഡ് തകർത്ത് വില കുതിക്കുമോ എന്നുപോലും ഒരു ഘട്ടത്തിൽ കരുതിയിരുന്നെങ്കിലും 40,000 രൂപ കടന്നതിനുശേഷം വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കോവിഡ് മഹാമാരിയെത്തുടർന്ന് ആഗോളതലത്തിലുണ്ടായ മാന്ദ്യവും അനിശ്ചിതാവസ്ഥയുമാണ് സ്വർണവില പവന് 2020 ഓഗസ്റ്റ് 7 ന് 42000 രൂപയെന്ന റെക്കോർഡിൽ (സംസ്ഥാനത്ത്) എത്തിച്ചത്. 

gold-bars

യുക്രെയ്ൻ–റഷ്യ യുദ്ധവും തുടർന്നുള്ള മാന്ദ്യ ഭീഷണിയും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവില 12 ശതമാനത്തോളം ഉയരാൻ കാരണമായത്. 2021 ഡിസംബർ അവസാനം പവന് 36080 രൂപയായിരുന്നു വില. 2022 ഡിസംബർ 30 ന് വില 40,280 രൂപയായി. 4200 രൂപയുടെ വർധന . മാർച്ച് 9 ന് 40560 രൂപ വരെ ഉയർന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് ആണ്, 35600 രൂപ.

മുംബൈ ബുള്ള്യൻ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വിലയിൽ ഈ വർഷമുണ്ടായത് 15 ശതമാനത്തിലേറെ വളർച്ച. കഴിഞ്ഞ 5 വർഷംകൊണ്ട് സ്വർണത്തിലൂടെ നിക്ഷേപകർക്കുണ്ടായ നേട്ടം 79 ശതമാനമാണ്. വെള്ളി വില ഈ വർഷം 7 ശതമാനത്തിലേറെ ഉയർന്നു.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ 5 വർഷത്തിൽ സ്വർണത്തിനുണ്ടായ വിലവർധന 34.5 ശതമാനമാണ്. കേരളത്തിൽ സ്വർണവില പവന് 40000 രൂപയ്ക്കു തൊട്ടടുത്തെത്തിയപ്പോൾ രാജ്യാന്തര വിപണിയിൽ വില 1800 ഡോളറിന്റെ അടുത്തെത്തി. അതേസമയം, മാർച്ചിൽ പവന് 40560 രൂപവരെ വില ഉയർന്നപ്പോൾ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2046 ഡോളറായിരുന്നു.

എണ്ണ വില കത്തി

ക്രൂഡ് വിലക്കയറ്റത്തിൽ ആഗോള സാമ്പത്തിക രംഗം മൊത്തമായി ആടിയുലഞ്ഞ വർഷമായിരുന്നു. ക്രൂഡ് വിപണിയെ സംബന്ധിച്ച് വില അതിന്റെ പാരമ്യത്തിൽ എത്തിയ വർഷമായിരുന്നു 2022. കോവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങിയ വിപണിക്കു കിട്ടിയ കനത്ത ആഘാതമായി മാറി റഷ്യ– യുക്രെയ്ൻ യുദ്ധം. വിപണി ഈ വർഷം ആരംഭിച്ചതു തന്നെ ഞെട്ടലോടെയായിരുന്നു. രാജ്യാന്തര വിപണിയിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ വില കഴിഞ്ഞ 7 വർ‌ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 87 ഡോളറിലെത്തിയത് ജനുവരി പകുതിയോടെയാണ്.

oil

റഷ്യ– യുക്രെയ്ൻ യുദ്ധഭീതി ഉണർന്നതോടെ രാജ്യാന്തര വിപണിയിൽ വില ഒറ്റക്കുതിപ്പിന് 95 ഡോളറിൽ എത്തി. യുദ്ധം തുടങ്ങി ആഴ്ചകൾക്കകം 140 ഡോളറിലും. കഴിഞ്ഞ എട്ടു വർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തോളം ശരാശരി 100 ഡോളറിനു മുകളിൽ തന്നെ തുടർന്നു വില. നിലവിൽ ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു എന്നതു മാത്രമാണ് ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com