ADVERTISEMENT

ന്യൂഡൽഹി∙ പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിമിങ് പരിധി വിട്ടാൽ ഗെയിമിങ് കമ്പനികൾ ഉപയോക്താവിന് തുടർച്ചയായ മുന്നറിയിപ്പ് നൽകണമെന്ന് കരട് ഐടി ചട്ടത്തിൽ വ്യവസ്ഥ. ന്യായമായ സമയ പരിധിക്കപ്പുറത്തേക്ക് കളി നീണ്ടാൽ തുടർച്ചയായി മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കണമെന്നാണ് ഗെയിമിങ് സംബന്ധിച്ച കരട് ഭേദഗതിയിലെ വ്യവസ്ഥ. ഇതിനു പുറമേ, ഗെയിം കളിക്കുമ്പോൾ നിശ്ചിത സമയ പരിധിയോ പണത്തിന്റെ പരിധിയോ ആദ്യമേ നിശ്ചയിക്കാൻ വ്യക്തിക്ക് കമ്പനികൾ അവസരം നൽകണം. 

പരിധി ലംഘിച്ചാൽ കളിയിൽ നിന്ന് പുറത്തു പോകാനും അവസരമുണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരു ഓൺലൈൻ കാർഡ് ഗെയിം കളിക്കുമ്പോൾ 500 രൂപ വ്യക്തി പരിധിയായി നിശ്ചയിച്ചാൽ അത് കഴിയുന്ന ഉടൻ ഗെയിമിൽ നിന്ന് പുറത്താകണം. ആസക്തിയും അതുവഴിയുള്ള ധനനഷ്ടവും തടയാനാണിത്. പണം നിക്ഷേപിച്ചു കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കാണ് പുതിയ നിയന്ത്രണങ്ങളെങ്കിലും പണം ഉൾപ്പെടാത്ത ഗെയിമുകളിലും നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയുണ്ട്. 

പണം വാങ്ങാത്ത ഒരു ഗെയിം ആസക്തിയുണ്ടാക്കുകയോ കുട്ടികൾക്ക് ദോഷമുണ്ടാക്കുകയോ ചെയ്താൽ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ ആ ഗെയിമിനെ പുതിയ ചട്ടത്തിൽ പരിധിയിലാക്കാം. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുക, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ഗെയിമുകളെ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരാം. പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ ബെറ്റിങ് (വാതുവയ്പ്) സ്വഭാമുള്ള ഗെയിമുകളോ അവയുടെ പരസ്യങ്ങളോ അനുവദിക്കില്ല. 

ഗെയിമിൽ കള്ളക്കളി ഒഴിവാക്കാൻ സർട്ടിഫിക്കേഷൻ

ഓൺലൈനായി കാർഡ്, പകിട,സ്പിന്നർ വീൽ ഗെയിമുകൾ കളിക്കുമ്പോൾ അതിലെ നമ്പറുകൾ പ്രത്യേക ഒരു ക്രമത്തിലാണോയെന്ന് സംശയം തോന്നാറില്ലേ? ഇത് ചില ആളുകൾക്ക് മാത്രം പണം കൊയ്യാനായി ക്രമീകരിച്ചിരിക്കുന്നതാണോയെന്നും ആശങ്കപ്പെടാറുണ്ട്. ഗെയിമിന്റെ ഉടമയായ കമ്പനിക്ക് മാത്രം പണം വീഴുന്ന തരത്തിലും നമ്പറുകൾ സോഫ്റ്റ്‍വെയറിനു നിശ്ചയിക്കാം. ഈ പ്രശ്നം ഒഴിവാക്കാനായി ഗെയിമിങ് കമ്പനികൾ അംഗീകൃത ഏജൻസികളിൽ നിന്ന് റാൻഡം നമ്പറിങ് സർട്ടിഫിക്കേഷൻ നേടണമെന്നാണ് കരട് വ്യവസ്ഥ. 

പ്രത്യേക ക്രമമോ ബന്ധമോ ഇല്ലാതെയായിരിക്കണം (റാൻ‍ഡം) ഗെയിമിലെ നമ്പറുകൾ ദൃശ്യമാക്കേണ്ടത്. ഈ സർട്ടിഫിക്കേഷന്റെ വിവരം കമ്പനി വെബ്സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കണം. ഗെയിം കളിക്കുന്നവരുടെ ഇടപെടലുകളെ അദൃശ്യമായി നിയന്ത്രിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സോഫ്റ്റ്‌വയറുകൾ (ബോട്ടുകൾ) ഇല്ലെന്ന് വ്യക്തമാക്കുന്ന നോ ബോട്ട് സർട്ടിഫിക്കേഷനും ഗെയിമുകൾക്ക് നിർബന്ധമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com