ADVERTISEMENT

പ്രാഥമിക ഓഹരി വിൽപനയെ(ഐപിഒ–ഇനിഷ്യൽ പബ്ലിക് ഓഫർ) സംബന്ധിച്ച് 2022 മികച്ച വർഷമായിരുന്നുവെന്ന് പറയാൻ സാധിക്കില്ല. ഐപിഒ ചരിത്രത്തിൽ ഇഷ്യുകളുടെ എണ്ണത്തിലും (മൊത്തം 63 ഇഷ്യു) സമാഹരിക്കപ്പെട്ട തുകയിലും (1.2 ലക്ഷം കോടി രൂപ) സർവകാല റെക്കോർഡ് ആണ് 2021ൽ എഴുതിച്ചേർക്കപ്പെട്ടത്. 2022ൽ 39 ഐപിഒകൾ വിപണിയിലിറങ്ങിയപ്പോൾ സമാഹരിക്കാനായത് 60,000 കോടിയോളം രൂപ മാത്രം. 

കഴിഞ്ഞ വർഷം ഏറെ ചർച്ചയായ എൽഐസി ഐപിഒ സമാഹരിച്ച 21,000 കോടി രൂപയും ഉൾപ്പെടെയാണിത്.റഷ്യ – യുക്രെയ്ൻ യുദ്ധം നീണ്ടു പോയതും, ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയും ഐപിഒ വിപണിയിലെ ആവേശം കുറച്ചു. എൽഐസിയെ മാറ്റി നിർത്തിയാൽ 5000 കോടി രൂപയ്ക്ക് മുകളിൽ മൂലധനം സമാഹരിച്ചത് ഹരിയാന ആസ്ഥാനമായി ലോജിസ്റ്റിക് സേവനങ്ങൾ നടത്തിവരുന്ന ഡെൽഹിവറി ലിമിറ്റഡ് മാത്രമാണ്. 

2023 ജനുവരി 23 ലെ ക്ലോസിങ് വില അടിസ്ഥാനമാക്കി 2022 ൽ പുറത്തിറങ്ങിയ ഐപിഒ ഓഹരികളുടെ പ്രകടനമാണ് താഴെയുള്ള പട്ടികയിൽ.

ലിസ്റ്റിങ്ങിന്  ശേഷമുള്ള പ്രകടനം 

2023 ജനുവരി 9ന് വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ 39 ഐപിഒകളിൽ 26 കമ്പനികളുടെ ഓഹരി വില, പബ്ലിക് ഇഷ്യു നടത്തിയ വിലയ്ക്കും മുകളിലാണ്. 3 കമ്പനികൾ നിക്ഷേപകർക്ക് 100 ശതമാനത്തിലധികം റിട്ടേൺ നൽകി. ഓഹരിയൊന്നിന് 904 രൂപ വച്ച് നിക്ഷേപകർ തിക്കിത്തിരക്കി സ്വന്തമാക്കിയ എൽഐസി ഓഹരിയുടെ വിലയിൽ 20 ശതമാനത്തിലധികം ഇടിവാണ് ജനുവരി ആദ്യവാരത്തിൽ നിലനിൽക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഓഹരി വില 35 ശതമാനം താഴോട്ടു പോയെങ്കിലും പിന്നീട് ശക്തമായ ഒരു തിരിച്ചുവരവ് നടത്തി. അതേസമയം, വലിയ ബഹളങ്ങളില്ലാതെ വന്ന അത്ര അറിയപ്പെടാത്ത ചില കമ്പനികൾ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി. 326 രൂപ നിരക്കിൽ 165 കോടി രൂപ മാത്രം ഐപിഒയിലൂടെ സമാഹരിച്ച ഗുജറാത്ത് ആസ്ഥാനമായ വീനസ് പൈപ്സ് ആൻഡ് ട്യൂബ്സ് ഓഹരിയിൽ 125 ശതമാനത്തോളം വില വർധന രേഖപ്പെടുത്തി. 

(ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com