ADVERTISEMENT

142 കോടിയോളം വരുന്ന ഇന്ത്യക്കാരിൽ എത്ര പേർ ദരിദ്രരാണ്? ചോദ്യം ലളിതമെങ്കിലും കിട്ടുന്ന ഉത്തരങ്ങൾ പലതാണ്. ഏറ്റവും ദരിദ്രരായവരെ ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ഈയടുത്ത കാലത്തു കാലാവധി നീട്ടിയ സൗജന്യ റേഷൻ പദ്ധതി 82 കോടി പാവപ്പെട്ടവർക്ക് ഗുണം ചെയ്യും എന്നാണ് ബന്ധപ്പെട്ട മന്ത്രി തന്നെ പറഞ്ഞത്. പക്ഷേ, സർക്കാരിന്റെ അനുബന്ധ സ്ഥാപനമായ നിതി ആയോഗിന്റെ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം (36 കോടി) ദരിദ്രരാണ്. 

ഇതിനിടെ എസ്.സുബ്രഹ്മണ്യൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, 2019ലെ നാഷനൽ സർവേ ഓർഗനൈസേഷന്റെ തന്നെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ദാരിദ്ര്യം 35% എന്ന് കണ്ടെത്തി. അതായത് ഏകദേശം 50 കോടി ജനം ദരിദ്രരാണ്. സുർജിത് ഭല്ല, അരവിന്ദ് വിർമനി തുടങ്ങിയവർ കണ്ടെത്തിയത് രണ്ടായിരത്തിഇരുപതോടു കൂടി ‘അതി ദാരിദ്ര്യം’ പാടെ നിർമാർജനം ചെയ്യപ്പെട്ടു എന്നാണ്. സൗജന്യ റേഷൻ, സൗജന്യ ഗ്യാസ് കണക്‌ഷൻ അടക്കമുള്ള സർക്കാർ പദ്ധതികളിലൂടെയാണ് ഇതു സാധ്യമായതെന്നും അവർ പറയുന്നു. ഏത് കണക്കാണ് ശരി? ദാരിദ്ര്യത്തിന്റെ നിർവചനം എന്ത്? കാര്യങ്ങൾ പരിശോധിക്കാം. 

ദാരിദ്ര്യ രേഖയ്ക്കുള്ള അളവുകോൽ ഏതൊക്കെ? 

ദാരിദ്ര്യം കണക്കാക്കാനുള്ള മാനദണ്ഡം രൂപപ്പെടുത്താൻ സർക്കാരുകൾ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി, നിർദേശങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. ഏറ്റവും അവസാനം 2014ൽ റിസർവ് ബാങ്ക് മുൻ ഗവർണർ സി.രംഗരാജൻ സമിതി നിർദേശം സമർപ്പിച്ചു. രംഗരാജൻ ഫോർമുല അനുസരിച്ച് വ്യക്തിയൊന്നിന് ഗ്രാമീണ മേഖലയിൽ 972 രൂപയ്ക്കു താഴെ മാസ വരുമാനവും, നഗരങ്ങളിൽ 1407 രൂപയ്ക്കു താഴെ വരുമാനവുമെങ്കിൽ അവർ ദരിദ്രരാണ്. 2011-12 വർഷത്തെ വിലകളുടെ അടിസ്ഥാനത്തിലാണ് അനുമാനം. സാമ്പത്തിക രംഗത്ത് സാധാരണ ഉദ്ധരിക്കപ്പെടുന്ന മറ്റൊരു സൂചിക തെണ്ടുൽക്കർ കമ്മിറ്റിയുടേതാണ്. (സുരേഷ് തെണ്ടുൽക്കർ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു). 

മാസം 876 രൂപ ഗ്രാമങ്ങളിലും, 1000 രൂപ നഗരത്തിലും ചെലവ് ചെയ്യാൻ കഴിയുന്ന ആൾക്കാർ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണെന്ന് ഈ കമ്മിറ്റി പറയുന്നു. ഈ രണ്ടു ഫോർമുലകളെ കുറിച്ചും അഭിപ്രായസമന്വയം ഇല്ല. 1000 രൂപകൊണ്ട് ഒരാൾക്ക് വാടക, ബസ് കൂലി, ആഹാരം അടക്കമുള്ള മാസചെലവ് എങ്ങനെ വഹിക്കാൻ സാധിക്കും എന്നതാണ് ചോദ്യം. ഈ കമ്മിറ്റികൾക്കു ശേഷം പുതിയ ഒരു മാനദണ്ഡം വേണം എന്ന ആവശ്യം ഉയർന്നെങ്കിലും, കേന്ദ്ര സർക്കാർ പിന്നീട് മറ്റു സമിതികളെ ചുമതലപ്പെടുത്തിയിട്ടില്ല. 

ഈ ഫോർമുലകൾക്കുള്ള അടിസ്ഥാന തത്വങ്ങൾ? 

രണ്ടു കമ്മിറ്റികളും ഒരാൾക്ക് വേണ്ടുന്ന ആഹാരം എത്രയെന്ന് ആദ്യം നിജപ്പെടുത്തി. ആരോഗ്യ വിദഗ്ധർ പറയുന്ന 2200 കാലറി ഊർജം ലഭിക്കാൻ എത്ര ആഹാരം വേണം, അതിൽ മാംസ്യം, പോഷകങ്ങൾ എന്നിവ എത്ര എന്നുള്ള കണക്കുകൾ നോക്കി അതിനു വേണ്ടുന്ന പണം തിട്ടപ്പെടുത്തി. ഇതുപോലെ, വസ്ത്രം, ഗതാഗതം, ഇന്ധനം, വാടക മുതലായ ഇനങ്ങളിൽ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് വേണ്ടത് എത്ര രൂപ എന്ന കണക്കും നോക്കി. ആകെക്കൂടി ഒരു തുക നിശ്ചയിച്ച്, അതിനെയാണ് ദാരിദ്ര്യ രേഖയായി കണക്കാക്കിയത്. 

നിതി ആയോഗിന്റെ കണക്കുകൾ 

നിതി ആയോഗിന്റെ ഒരു പഠനം 2021ൽ പുറത്തിറങ്ങി. രാജ്യാന്തര ഏജൻസികൾ ഉപയോഗിക്കുന്ന ഘടകങ്ങൾ അടിസ്ഥാനമാക്കി ‘മൾട്ടി ഡയമെൻഷനൽ പോവർട്ടി ഇൻഡക്സ്’ (ബഹു ഘടക ദാരിദ്ര്യ സൂചിക) ഓരോ ജില്ലയ്ക്കും സംസ്ഥാനത്തിനും, പിന്നെ രാജ്യത്തിനൊട്ടാകെയും അവർ കണക്കാക്കി. ഇതനുസരിച്ച് ഇന്ത്യയിലെ ദാരിദ്ര്യം 25% ആണിപ്പോൾ. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ അളക്കാൻ 12 ഘടകങ്ങൾ ഉപയോഗിച്ച് നിതി ആയോഗ് ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കി. ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്ന് നിതി ആയോഗ് വിലയിരുത്തുന്നു. ജില്ലകളുടെ കണക്കെടുത്താൽ കോട്ടയം ജില്ലയിൽ ദാരിദ്ര്യമേ ഇല്ല. പക്ഷേ, നിതി ആയോഗിന്റെ കണക്കിനെക്കുറിച്ചും ഏകാഭിപ്രായം ഇല്ല. 

(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com