ന്യൂഡൽഹി∙ ‘ഞാനും ഇടത്തരക്കാരിൽ ഒരാളാണ്, അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എനിക്ക് നന്നായി അറിയാം.’–രണ്ടാഴ്ച മുൻപ് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ആദായനികുതി ഇളവ് അടക്കം ഒരുപിടി പരിഷ്കാരങ്ങൾ കേന്ദ്ര ബജറ്റ് മുന്നോട്ടു വച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഇടത്തരക്കാർ.
ആദായനികുതി ഇളവിന്റെ നിലവിലെ പരിധിയായ 2.5 ലക്ഷം രൂപ 5 ലക്ഷം രൂപയായി ഉയർത്തുമോ എന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. 2020ൽ ആദായനികുതി രീതിയിൽ കൊണ്ടു വന്ന പുതിയ രീതിയെ പ്രോത്സാഹിപ്പിക്കാനും നടപടികളുണ്ടാകും എന്നാണ് സൂചന. പുതിയ രീതിയിൽ വാടക, ലീവ് ട്രാവൽ അലവൻസ് (എൽടിഎ) തുടങ്ങിയവ ക്ലെയിം ചെയ്യാനാവില്ല. ഇക്കാരണത്താൽ വലിയൊരു പങ്കും പഴയ രീതിയിൽ തന്നെ തുടരുകയാണ്. പുതിയ രീതി കൂടുതൽ ആകർഷകമാക്കാനുള്ള നടപടികളും പ്രതീക്ഷിക്കുന്നു.
സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധിയായ 50,000 രൂപയിൽ 2019ന് ശേഷം മാറ്റമുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ പരിധി വർധിപ്പിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. പരിധിയിൽ 50,000 രൂപയുടെ വരെ വർധനയുണ്ടാകുമെന്ന് കരുതുന്നവരുണ്ട്. നികുതി ഇളവുള്ള നിക്ഷേപങ്ങളെ സഹായിക്കുന്ന ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ചുള്ള പരിധി 1.5 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.