തിരുവനന്തപുരം∙ സ്റ്റാർട്ടപ് ആവാസ വ്യവസ്ഥകളെക്കുറിച്ചു 2021-22 ൽ നടത്തിയ വേൾഡ് ബെഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ബെഞ്ച് മാർക്ക് സ്റ്റഡി 2021-2022 ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. ഇതിൽ നിന്നാണു കേരള സ്റ്റാർട്ടപ് മിഷൻ തിരഞ്ഞെടുക്കപ്പെട്ടത്.
വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിങ് സംവിധാനം എന്നിവയെല്ലാം പരിഗണിച്ചാണ് അംഗീകാരം. നാടിന്റെ ശോഭനമായ ഭാവിക്ക് അനുയോജ്യമായ സ്റ്റാർട്ടപ് അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന ഇടതുസർക്കാരിന്റെ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ കൊണ്ടുവരാൻ അംഗീകാരം സഹായകരമാകുമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.