ADVERTISEMENT

കൊച്ചി ∙ വിവിധ മേഖലകൾക്ക് അർഹമായ വിഹിതം അനുവദിക്കുന്നതിലുണ്ടാകുന്ന അപര്യാപ്‌തത ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിനു പ്രതിബന്ധമാകുന്നുവെന്നു മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണം നടത്തിയ സാമ്പത്തിക വിദഗ്ധൻ ഡോ.ബിശ്വജിത് ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രബജറ്റിലെ അപര്യാപ്‌തമായ വിഹിതം മൂലം ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മുതൽ സ്‌കൂൾ വിദ്യാഭ്യാസ മേഖല വരെ അഭിലഷണീയ നേട്ടം കൈവരിക്കുന്നില്ല.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ഈ വർഷം 89,400 കോടി രൂപയാണു നീക്കിവച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയാണെന്നിരിക്കെ 72,000 കോടി ചെലവായിക്കഴിഞ്ഞു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ 80 കോടി ജനങ്ങൾക്കു സൗജന്യ നിരക്കിൽ ഭക്ഷ്യോൽപന്നങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കു ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്കു 2019ൽ വകയിരുത്തിയത് 1.4 ലക്ഷം കോടി രൂപ. ചെലവിട്ടതാകട്ടെ 40% കുറഞ്ഞ തുകയും. കഴിഞ്ഞ വർഷത്തെ പരിഷ്‌കരിച്ച അനുമാനത്തെക്കാൾ 31% കുറഞ്ഞ തുകയാണു 2023 – 24 ലെ ബജറ്റിൽ അനുവദിച്ചത്.

പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ഒരു വർഷത്തേക്കു സൗജന്യ റേഷൻ എന്നു മുൻപു പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി പൂർണമായിത്തന്നെ അവഗണിക്കപ്പെട്ടു. ആരോഗ്യ മേഖലയ്‌ക്കുള്ള പദ്ധതി വിഹിതവും അർഹിക്കുന്ന അളവിലുള്ളതല്ല. ഇതാകട്ടെ ദേശീയ ആരോഗ്യ നയവുമായി പൊരുത്തപ്പെടാത്ത നിലപാടാണ്.സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പദ്ധതി വിഹിതം ഓരോ വർഷവും കുറഞ്ഞുവരികയാണ്. ഉൽപാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി ആരംഭിച്ചിട്ടു രണ്ടു വർഷം കഴിഞ്ഞിട്ടും ഉൽപാദന മേഖല മെച്ചപ്പെട്ടിട്ടില്ലെന്നതാണു സത്യം.– അദ്ദേഹം പറഞ്ഞു.

അവഗണിക്കരുത് സാമൂഹിക ക്ഷേമ പദ്ധതികൾ

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സർക്കാർ മുതൽമുടക്ക് 33.4% വർധിപ്പിച്ചു 10 ലക്ഷം കോടി രൂപയാക്കിയെങ്കിലും സാമൂഹിക ക്ഷേമ പദ്ധതികൾക്കു സമാന പരിഗണന ബജറ്റ് നൽകിയില്ലെന്നായിരുന്നു ഡോ.ബിശ്വജിത് ധറിന്റെ വിലയിരുത്തൽ. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതത്തിൽ 21.66 % കുറവാണു വരുത്തിയത്. 60,000 കോടി രൂപ മാത്രമാണു വകയിരുത്തിയത്.

അതേസമയം, മുൻ ബജറ്റുകളിലും കുറഞ്ഞ വിഹിതമാണ് അനുവദിച്ചിരുന്നതെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിൽ തുക വർധിപ്പിച്ചിരുന്നു. ഈ ബജറ്റിലും അതു തന്നെ സംഭവിച്ചേക്കാം. എങ്കിലും, ഈ പദ്ധതിയോടു സർക്കാരിനുള്ള താൽപര്യമില്ലായ്മയാണു തെളിഞ്ഞു നിൽക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ കുറഞ്ഞതു 100 ദിവസമെങ്കിലും തൊഴിലും വരുമാനവും നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിൽ ഗുണഭോക്താക്കൾ കുറയുകയാണെന്നാണു സർക്കാരിന്റെ ഭാഷ്യം. എന്നാൽ, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കണക്കുകൾ പറയുന്നതു മറിച്ചാണ്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള പദ്ധതികൾക്കു പകരം മറ്റൊരു പദ്ധതി പ്രഖ്യാപിച്ചു. അപ്പോൾ ആദ്യ പദ്ധതിയുടെ ഭാവി എന്താകുമെന്നു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നികുതി–ജിഡിപി അനുപാതം അഭിലഷണീയമല്ല

ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) വും നികുതിയും തമ്മിലുള്ള അനുപാതം ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും എന്നാൽ ഇത് അഭിലഷണീയമായ അവസ്‌ഥയല്ലെന്നും ബിശ്വജിത് ധർ അഭിപ്രായപ്പെടുന്നു.ഇന്ത്യയിൽ നികുതി – ജിഡിപി അനുപാതം 16.72 ശതമാനം മാത്രമാണ്. മിക്ക രാജ്യങ്ങളിലും അനുപാതം 20 ശതമാനത്തിനു മുകളിലുണ്ട്. ചരക്ക്, സേവന നികുതി (ജിഎസ്‌ടി) ഏർപ്പെടുത്തിയിട്ടും ഇന്ത്യയിൽ അനുപാത വർധനയുണ്ടായില്ലെന്നതാണു ശ്രദ്ധേയം. അനുപാത വർധനയ്‌ക്കു ബിശ്വജിത് ധർ നിർദേശിക്കുന്ന മാർഗം കോർപറേറ്റ് നികുതി പരിഷ്‌കരിക്കുക എന്നതാണ്.

നിർധനർക്കു ബാങ്കുകൾ വായ്പ നൽകുമോ?

രാജ്യത്തു തൊഴിലെടുക്കുന്നവരിൽ 50 % പേരും ആശ്രയിക്കുന്ന കാർഷിക മേഖലയിൽ കാര്യമായ നിക്ഷേപം കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നില്ലെന്നു ഡോ.ബിശ്വജിത് ധർ. സ്വകാര്യ നിക്ഷേപവും കാർഷിക മേഖലയിൽ കാര്യമായി വരുന്നില്ല. ബാങ്കുകൾ വഴി കാർഷിക വായ്പ അനുവദിക്കുന്നതിനുള്ള പരിധി 20 ലക്ഷം കോടി രൂപയാക്കി ബജറ്റ് പ്രഖ്യാപനമുണ്ട്. അതിന്റെ പ്രയോജനം എത്ര കർഷകർക്കു ലഭിക്കും? നിർധനർക്കു ബാങ്കുകൾ വായ്പ നൽകുമോ? മതിയായ ഈടു നൽകാനില്ലാതെ ചെറുകിട കർഷകർക്ക് എങ്ങനെയാണു വായ്പ ലഭിക്കുക? അദ്ദേഹം ചോദിച്ചു.

ആരോഗ്യം: കേരള മോഡൽ ഇന്ത്യയ്ക്കു മാതൃക

ആരോഗ്യരംഗത്തെ വികേന്ദ്രീകൃത നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളമോഡൽ ഇന്ത്യയ്ക്കു മാതൃകയാണെന്ന് ഡോ.ബിശ്വജിത് ധർ. ഇന്ത്യയിൽ ആരോഗ്യമേഖലയിലാണ് നിക്ഷേപം കുറവ്. ചികിത്സാ ചെലവിൽ വൻ വർധനയുമുണ്ട്. കോവിഡ് കാലത്താണ് ഇതിന്റെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. ചികിത്സ ലഭിക്കാനുള്ള സാധ്യത തന്നെ പലയിടത്തും ലഭ്യമല്ലായിരുന്നു. ആശുപത്രികളിൽ കട്ടിൽ കിട്ടാത്ത അവസ്ഥ.

അപ്പോഴാണ് കേരള മോഡൽ ആരോഗ്യവികസനം കൂടുതൽ പ്രസക്തമായത്. ആരോഗ്യ രംഗത്തെ സർക്കാർ ചെലവ് ആഭ്യന്തര ഉൽപാദനത്തിന്റെ 5% എങ്കിലും ആക്കി വർധിപ്പിക്കണമെന്ന് ഡോ.ധർ ആവശ്യപ്പെട്ടു.

സ്റ്റാർട്ടപ്പുകൾക്ക് വേണം പ്രത്യേക ഫണ്ട്

രാജ്യത്തെ സ്റ്റാർട്ടപ്പുകൾ മതിയായ ഫണ്ട് ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നു ഡോ.ബിശ്വജിത് ധർ പറഞ്ഞു. കേന്ദ്ര സർക്കാർ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഉയർന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തെക്കുറിച്ചും സംരംഭങ്ങളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചും സർക്കാർ ധാരാളമായി സംസാരിക്കുന്നുണ്ട്.

എന്നാൽ, സ്റ്റാർട്ടപ്പുകൾക്കു രാജ്യത്തിനുള്ളിൽ നിന്നു വേണ്ടത്ര ഫണ്ട് ലഭിക്കുന്നില്ല. ഫണ്ടിനായി വിദേശ നിക്ഷേപകരെ ആശ്രയിക്കേണ്ടി വരുന്നു. മാനുഫാക്ചറിങ് മേഖല വർഷങ്ങളായി മോശം സ്ഥിതിയിലാണ്. മേഖലയുടെ പുരോഗതി തൊഴിൽ ലഭ്യതയ്ക്ക് ഏറെ പ്രധാനമാണ്. ചൈന മാനുഫാക്ചറിങ് മേഖലയ്ക്ക് നൽകി വരുന്ന പ്രാധാന്യമാണ് ആ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി മാറിയത്. ഇന്ത്യ മാനുഫാക്ചറിങ് മേഖല ശക്തിപ്പെടുത്തണം. സ്വാഭാവികമായും സേവന മേഖലയും അതിനു പിന്നാലെ വളരുമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ മൂലധന നിക്ഷേപം വർധിച്ചു; സ്വകാര്യ നിക്ഷേപം കൂടിയില്ല

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര സർക്കാർ മൂലധന നിക്ഷേപത്തിൽ തുടർച്ചയായി വൻ വർധന വരുത്തുമ്പോഴും അതനുസരിച്ച് സ്വകാര്യ മൂലധന നിക്ഷേപം സംഭവിക്കുന്നില്ലെന്ന് ഡോ. ധർ വെളിപ്പെടുത്തി. നിർമല സീതാരാമൻ ധനമന്ത്രിയായ ശേഷം എല്ലാ ബജറ്റിലും മൂലധന നിക്ഷേപത്തിൽ 25% വർധന വരുത്തിയിട്ടുണ്ട്. പക്ഷേ പ്രതീക്ഷിച്ച പോലെ തൊഴിലവസരങ്ങളോ ദാരിദ്ര്യ നിർമാർജനമോ സംഭവിച്ചിട്ടുമില്ല.

സർക്കാർ നിക്ഷേപം കൂടുമ്പോൾ സ്വാഭാവികമായും സ്വകാര്യ നിക്ഷേപവും വർധിക്കുമെന്ന ധനമന്ത്രിയുടെ സിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചതിന് ഇതുവരെ തെളിവുകളൊന്നുമില്ല. യഥാർഥത്തിൽ നിക്ഷേപം നടക്കേണ്ടത് വൻകിട അടിസ്ഥാന സൗകര്യ പദ്ധതികളിലേക്കാൾ കൃഷിയിലാണെന്ന് ഡോ.ധർ ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 60% കൃഷിയിലാണെന്നതോർക്കണം. ഗ്രാമങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടവർക്ക് ആശ്വാസമാകും കൃഷിയിലെ നിക്ഷേപം. – അദ്ദേഹം പറഞ്ഞു.

ജിഡിപി അല്ല വളർച്ചയുടെ അളവ്, ജനത്തിന്റെ അനുഭവമാണ്

സാമ്പത്തിക വളർച്ച അളക്കാൻ ആഭ്യന്തര ഉൽപാദന (ജി‍ഡിപി) വളർച്ചാ നിരക്കാണ് ഉപയോഗിക്കുന്നതെങ്കിലും ജനത്തിന്റെ അനുഭവവുമായി ജിഡിപിക്ക് ബന്ധം ഉണ്ടാവണമെന്നില്ലെന്ന് ഡോ.ബിശ്വജിത് ധർ പറഞ്ഞു. വളർച്ചാ നിരക്ക് 6.1% എന്ന് ഐഎംഎഫും 6.3% എന്ന് റിസർവ് ബാങ്കും 7% എന്ന് സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പുമൊക്കെ ശതമാനക്കണക്കിലൂടെ മേനി പറയുമ്പോഴും സാധാരണ ജനത്തിന് തൊഴിലും ഭക്ഷണവും ഉണ്ടാവണമെന്നില്ല.

കോവിഡിനു ശേഷം ജിഡിപിയിൽ വൻ വളർച്ചാ നിരക്കുണ്ടായെന്ന് അവകാശപ്പെടുമ്പോഴും യാഥാർഥ്യം മറിച്ചാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 10% കവിയുന്നു. തൊഴിൽ ഉള്ളവർക്കു തന്നെ ആവശ്യത്തിനു വരുമാനമില്ല. കയറ്റുമതി കുറയുകയും ഇറക്കുമതി വർധിക്കുകയും ചെയ്യുമ്പോൾ കറന്റ് അക്കൗണ്ടിലെ നിയന്ത്രണം വിട്ട് ഉയരുകയാണ്.

കയറ്റുമതി 2021–22ൽ വർധിച്ച് 40,000 കോടി ഡോളറിൽ എത്തി. പക്ഷേ 2022–23 സാമ്പത്തിക വർഷം പാശ്ചാത്യ മാന്ദ്യം കൊണ്ടാവാം കയറ്റുമതി താഴോട്ടാണ്. അതിനൊപ്പം ആഭ്യന്തര വിപണിയിലും ഉപഭോഗം കുറഞ്ഞ് മാന്ദ്യം നേരിടുന്നു. ഫാക്ടറി ഉൽപാദന മേഖലയ്ക്കാണ് ഇതു മൂലം കനത്ത അടിയുള്ളതെന്ന് ഡോ. ധർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ക്ഷേമപദ്ധതികൾ കൂടുതലായി പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി ചെയ്യേണ്ടിയിരുന്നത്. അതു ചെയ്തില്ലെന്നു മാത്രമല്ല ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കുറയ്ക്കുകയും ചെയ്തു. തൊഴിലുറപ്പു പദ്ധതിക്ക് വിഹിതം കുറച്ചത് ഉദാഹരണം. പണപ്പെരുപ്പ നിരക്ക് കൂടി നോക്കുമ്പോൾ വിഹിതത്തിലെ യഥാർഥ കുറവ് കാണുന്നതിലേറെയാണ്.

അങ്ങനെ വിശകലനം ചെയ്താൽ നിർമല സീതാരാമന്റെ ബജറ്റ് ആഗ്രഹപ്രകടനം മാത്രമാണ്. അമൃത്കാൽ എന്നു പേരിട്ടു വിളിക്കുന്ന കാലത്തിന്റ രൂപരേഖ പോലെ. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും യാഥാർഥ്യമാവുമോ എന്നു കണ്ടറിയേണ്ടതാണെന്നു മാത്രം.

എന്നാൽ ഇന്ത്യയിലാകെ 157 നഴ്സിങ് കോളജുകൾ സ്ഥാപിക്കാനുള്ള ബജറ്റ് നിർദേശത്തെ ഡോ.ധർ സ്വാഗതം ചെയ്തു. ആരോഗ്യ മേഖലയ്ക്കു വലിയൊരു കുതിപ്പാണ് ഇതിലൂടെ ലഭിക്കുക. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന്റെ അളവിലൂടെയാണ് ബജറ്റ് യഥാർഥത്തിൽ വിലയിരുത്തപ്പെടുകയെന്നും ഡോ.ധർ ചൂണ്ടിക്കാട്ടി.

Content Highlight: Manorama Budget Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com