ADVERTISEMENT

ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിപ്രകാരമോ (ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം)  വിദേശ ടൂർ പാക്കേജിനുവേണ്ടിയോ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്മേൽ സ്രോതസ്സിൽ നിന്നു  നികുതി ശേഖരിക്കും (ടിസിഎസ്). ഈ ആവശ്യങ്ങൾക്കായി പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്.

വിദേശയാത്രാ ചെലവിന് 20 % ടിസിഎസ് 

2023 ജൂലൈ 1 മുതൽ വിദേശയാത്രാ ടൂർ പാക്കേജുകൾക്കായി 7 ലക്ഷം രൂപയ്ക്കു മുകളിൽ അടയ്ക്കുന്ന  തുകയിന്മേൽ  20% നിരക്കിൽ സ്രോതസ്സിൽ നിന്നു നികുതി ശേഖരിക്കും. നിലവിൽ വിദേശയാത്രാ ടൂർ പാക്കേജുകൾക്ക് പണമടയ്ക്കുമ്പോൾ 5% ആയിരുന്നു ടിസിഎസ്. വിദേശ ടൂർ പാക്കേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യക്കുപുറത്ത് ഏതെങ്കിലും രാജ്യം സന്ദർശിക്കുമ്പോഴുള്ള യാത്രാച്ചെലവ്, ഹോട്ടലുകളിലെ താമസം, അനുബന്ധ ചെലവുകൾ തുടങ്ങിയവയാണ്. കുടുംബാംഗങ്ങളുടെ വിദേശ യാത്രയ്ക്കും മറ്റും അടയ്ക്കുന്ന പണത്തിനും ടിസിഎസ് ബാധകമാണ്. 

വിദേശ വിദ്യാഭ്യാസ, ചികിത്സാ ചെലവിന്  ടിസിഎസ് 

വിദേശ ഉന്നതവിദ്യാഭ്യാസത്തിനും ചികിത്സാച്ചെലവിനുമായി അടയ്ക്കുന്ന തുകയ്ക്ക് നിലവിൽ 5% ടിസിഎസ് ഉണ്ട്. മാതാപിതാക്കൾ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റും വിദേശത്തേക്കയയ്ക്കുന്ന പണത്തിനും ടിസിഎസ് ബാധകമാണ്. എന്നാൽ 7 ലക്ഷം രൂപയുടെ മുകളിൽ വരുന്ന തുകയ്ക്കു മാത്രമാണ് ടിസിഎസ്. ഇതിന്റെ നിരക്കിൽ കഴിഞ്ഞ ബജറ്റിൽ മാറ്റം വരുത്തിയിട്ടില്ല. 

എന്നാൽ, വിദേശ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കുന്ന തുക അംഗീകൃത ബാങ്കിങ് നിയമത്തിൻകീഴിലുള്ള ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ പ്രത്യേകമായി വിജ്ഞാപനം ചെയ്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നോ, നികുതി നിയമത്തിലെ  വകുപ്പ് 10 (23 സി) അഥവാ 80 ജി (2) അനുസരിച്ച് കേന്ദ്ര സർക്കാർ  വിജ്ഞാപനം  ചെയ്തിട്ടുള്ള  ജീവകാരുണ്യ സ്ഥാപനങ്ങളിൽനിന്നോ വായ്പയെടുത്ത് അയയ്ക്കുന്നതാണെങ്കിൽ അര ശതമാനമാണ്  ടിസിഎസ്. എന്നാൽ പ്രതിവർഷം 7 ലക്ഷം രൂപ വരെ അയയ്ക്കാൻ ടിസിഎസ് ഇല്ല.   

ഉന്നതവിദ്യാഭ്യാസം ഏതൊക്കെ

ഉന്നതവിദ്യാഭ്യാസം എന്നാൽ എൻജിനീയറിങ്, മെഡിസിൻ, മാനേജ്മെന്റ് എന്നിവയിലുള്ള ബിരുദ ബിരുദാനന്തര മുഴുവൻ സമയപഠനമോ, ഗണിതശാസ്ത്രവും സ്ഥിതിവിവരക്കണക്കും ഉൾപ്പെടെ അപ്ലൈഡ് അഥവാ പ്യുവർ സയൻസിലുള്ള  ബിരുദാനന്തര മുഴുവൻ  സമയപഠനമോ ആണ്‌ ഉദ്ദേശിക്കുന്നത്‌.  മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഒഴിച്ച്, വിദേശത്തേക്ക് അയയ്ക്കുന്ന എല്ലാ തുകയിന്മേലും 2023 ജൂലൈ 1 മുതൽ, വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള ഉദാരവൽക്കരിച്ച പദ്ധതിപ്രകാരം (ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം ) 20 ശതമാനം ടിസിഎസ് കിഴിക്കും. ഇതുവരെ, ഇത് പ്രതിവർഷം 7 ലക്ഷം രൂപയ്ക്ക് മുകളിൽ അയയ്ക്കുന്ന തുകയ്ക്ക് 5 ശതമാനമായിരുന്നു.

ടിസിഎസ് ഇല്ലാത്തതെപ്പോൾ  

നികുതി നിയമത്തിൻ കീഴിൽ മറ്റേതെങ്കിലും വകുപ്പനുസരിച്ചു സ്രോതസ്സിൽ നികുതി കിഴിവ്‌ ചെയ്യാൻ ബാധ്യസ്ഥരായവർ (ടിഡിഎസ്) മേൽപ്പറഞ്ഞ അവസരങ്ങളിൽ സ്രോതസ്സിൽ നികുതി ശേഖരിക്കേണ്ടതില്ല. അതുപോലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, എംബസികൾ, ഹൈക്കമ്മീഷനുകൾ, കോൺസുലേറ്റുകൾ, വിദേശ രാജ്യങ്ങളിലെ വ്യാപാര പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ  ഇതിനായി വിജ്ഞാപനം  ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവ അടയ്ക്കുന്ന തുകയ്ക്കും ടിസിഎസ് വേണ്ട. 

ടിസിഎസ് ആര് കിഴിക്കും

1999ലെ  വിദേശ നാണ്യ വിനിമയ നിയമത്തിൻ കീഴിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നേടിയിട്ടുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള വിദേശ നാണ്യ വിനിമയ സ്ഥാപനങ്ങളാണ് (ഓതറൈസ്ഡ് ഡീലർ ) സ്രോതസ്സിൽ നികുതി കിഴിവ് ചെയ്യേണ്ടത്. 

(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോൺഫെഡറേഷൻ ഓഫ് ഏഷ്യ പസിഫിക് അക്കൗണ്ടന്റ്‌സ് പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗവുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com