ADVERTISEMENT

തെല്ലൊരുയർന്ന പലിശ മാത്രം കണക്കാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ  സമ്പാദ്യം കൊണ്ടിട്ടിട്ട് മുതലോ പലിശയോ തിരികെ കിട്ടാതെ നെട്ടോട്ടമോടുന്ന നിക്ഷേപകരെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  നിക്ഷേപ പദ്ധതികൾക്ക് പ്രാധാന്യം ഏറുന്നു. സാധാരണ നിക്ഷേപകർക്ക് സുരക്ഷിതത്വവും ഒപ്പം  ഉയർന്ന പലിശ നിരക്കും ഒരുക്കുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ. പ്രത്യേകിച്ചും മുതിർന്ന പൗരന്മാർ, പെൺകുട്ടികൾ, വനിതകൾ എന്നിവരുടെ താല്പര്യം സംരക്ഷിക്കാൻ  വിഭാവനം ചെയ്തിട്ടുള്ളവയാണിവ. 

എസ്.ആദികേശവൻ

വികസന-ക്ഷേമ  പ്രവർത്തനത്തിനുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായാണ് ഇവ നടപ്പാക്കുന്നത് എന്നുള്ളത് കൊണ്ട് മുതലും പലിശയും തിരിച്ചു നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. കേന്ദ്രത്തിന്റെ  പുതിയ ബജറ്റിലും വനിതകൾക്കായി രണ്ടു ലക്ഷം രൂപ വരെ രണ്ട് വർഷത്തേക്കുള്ള  പുതിയ നിക്ഷേപ പദ്ധതിയും മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതിയുടെ പരിധി ഇരട്ടിയാക്കുകയും (30 ലക്ഷമാക്കി) ചെയ്യാനുള്ള രണ്ട് പുതിയ നിർദേശങ്ങളുണ്ട്. ഇവ രണ്ടിന്റെയും ഉത്തരവ് ഇറങ്ങിയിട്ടില്ല . ഏപ്രിൽ 1നകം  പ്രതീക്ഷിക്കപ്പെടുന്നു.  പോസ്റ്റ് ഓഫിസുകളിലും മിക്ക ബാങ്ക് ശാഖകളിലും ഈ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. ഈ നിക്ഷേപങ്ങളുടെ ഉടമ കേന്ദ്ര സർക്കാരാണ് എന്നറിയുക.

പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി യോജന 

10 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികളുടെ പേരിൽ ( ജനിച്ച വർഷം മുതൽ തന്നെ എന്നർഥം) തുടങ്ങാവുന്ന സമ്പാദ്യ പദ്ധതി. വർഷം 250 മുതൽ 150000 വരെ നിക്ഷേപിക്കാം ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. ഇപ്പോൾ പലിശ 7.6%.  വിപണിയിലെ പലിശ നിരക്കുകൾക്കനുസൃതമായി പലിശ നിരക്ക് പുതുക്കി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നു. പെൺകുട്ടിയ്ക്ക് 18/21 വയസ്സാവുമ്പോൾ പിൻവലിക്കാം. പണം ഭദ്രം. 

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിള സമ്മാൻ ബച്ചത് പത്ര

ഈ ബജറ്റിലെ ഒരു പ്രധാന നിർദേശം. സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ 2 വർഷത്തേയ്ക്ക് 7.5%പലിശ നിരക്കിൽ നിക്ഷേപിക്കാം. പദ്ധതിയുടെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല. ഏപ്രിൽ 1ന്  നിലവിൽ വരും. സ്ത്രീകൾക്ക് സർക്കാർ നേരിട്ട് ഉയർന്ന പലിശയും മുതലും ഉറപ്പ് തരുന്നു. 

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം പരിധി ഇനി 30 ലക്ഷം

റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും സൂക്ഷിക്കാൻ പറ്റിയ ഒരു കേന്ദ്ര സർക്കാർ പദ്ധതി. 60 വയസ്സ് കഴിഞ്ഞ ആർക്കും നിക്ഷേപിക്കാം. 55 വയസ്സ് കഴിഞ്ഞ് റിട്ടയർ ചെയ്തവർ/ സ്വയം വിരമിക്കൽ എടുത്തവർക്കും, പ്രതിരോധ സേനകളിൽ നിന്നു വിരമിച്ചവർക്ക് 50 വയസ്സിന് ശേഷവും പദ്ധതിയിൽ നിക്ഷേപിക്കാം. കാലാവധി 5 വർഷം. 1000 രൂപ മുതൽ പരമാവധി  15 ലക്ഷം വരെ നിക്ഷേപിക്കാം. 

ഈ ബജറ്റിൽ ഇത് 30 ലക്ഷമാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്,  ഏപ്രിൽ 1 മുതലാവും ഉയർന്ന പരിധി നടപ്പാക്കുക. പലിശ ഇപ്പോൾ 7.4 % (വിപണിയിലെ നിരക്കുകൾ മാറുന്നതനുസരിച്ച് സർക്കാർ പുതുക്കിയറിയിക്കും) കൂടുതൽ വിവരങ്ങൾ ബാങ്ക് ശാഖകളിലും പോസ്റ്റ് ഓഫിസിലും ലഭിക്കും. നിക്ഷേപത്തിന്റെ പലിശ ത്രൈമാസ അടിസ്ഥാനത്തിൽ അക്കൗണ്ടിൽ വരവുവയ്ക്കും.  മുതിർന്ന പൗരന്മാരും സ്ത്രീ ജനസംഖ്യയും  കൂടുതലുള്ള കേരളത്തിനുതകുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികളാണ്‌ ഇവയെല്ലാം.

(ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com