ADVERTISEMENT

ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന എച്ച്‌യുഐഡി ഗുണമേന്മാ മുദ്ര (HUID Tag) ഇല്ലാത്ത സ്വർണാഭരണങ്ങൾ 2023 ഏപ്രിൽ 1 മുതൽ വിൽക്കാൻ പാടില്ലെന്നാണ് കേന്ദ്ര ഉത്തരവ്. സ്വർണവ്യാപാരമേഖലയെ സമ്പൂർണമായി ഡിജിറ്റലാക്കാനുള്ള നിർണായക ചുവടുവയ്പിന്റെ ഭാഗമായാണിത്. രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണത്തെയും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ട്രാക്ക് ചെയ്യാനാകുന്ന എച്ച്‌യുഐഡി മുദ്ര നിർബന്ധമാക്കുന്നത്. സ്വർണവ്യാപാര മേഖലയിൽ നടപ്പാക്കുന്ന ഈ നിർണായക തീരുമാനം കച്ചവടക്കാരുടെ പക്കലുള്ള കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താൻ ഇടയാക്കും. ആറക്ക എച്ച്‌യുഐഡി ആഭരണങ്ങളിൽ നിർബന്ധമാക്കുന്ന തീരുമാനം 2021 ജൂലൈയിലാണ് കേന്ദ്രം നടപ്പാക്കിത്തുടങ്ങിയത്. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കാനായിരുന്നു പദ്ധതി. എച്ച്‌യുഐഡി ഇല്ലാത്ത ആഭരണങ്ങളുടെ വിൽപന 2023 ഏപ്രിൽ ഒന്നു മുതൽ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതോടെ സർക്കാർ തീരുമാനം കടുപ്പിക്കുകയാണ്. എച്ച്‌യുഐഡി എന്ന സ്വർണാഭരണത്തിന്റെ ഗുണമേൻമാ മുദ്ര ജനങ്ങളെ എങ്ങനെയായിരിക്കും ബാധിക്കുക? ഗുണമേൻമയില്ലാത്ത സ്വർണം കൈവശം വയ്ക്കുന്നതുകൊണ്ട് ജനങ്ങൾക്ക് ആശങ്കപ്പെടാനുണ്ടോ? എങ്ങനെയാണ് കയ്യിലുള്ള സ്വർണം ഗുണമേന്മയുള്ളതാണെന്ന് മനസ്സിലാകുക? സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമോ? എച്ച്‌യുഐഡി വന്നാൽ വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നതിനു തടസ്സമുണ്ടാകുമോ? എച്ച്‌യുഐഡിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം ഇതാ...

 

∙ ജനങ്ങളെ എങ്ങനെ ബാധിക്കും?

 

ആഭരണങ്ങൾക്ക് നിർബന്ധിത എച്ച്‌യുഐഡി നടപ്പാക്കാനുള്ള തീരുമാനം സ്വർണ ഉപയോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ല. ജനങ്ങൾക്ക് എത്ര പഴയ സ്വർണം കൈവശമുണ്ടെങ്കിലും ആശങ്കപ്പെടാനില്ല. എച്ച്‌യുഐഡി കച്ചവടക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

 

∙ എച്ച്‌യുഐഡികൊണ്ട് സാധാരണക്കാർക്ക് പ്രയോജനമുണ്ടാകുമോ?

 

നിലവിൽ ഹാൾമാർക്ക് ചെയ്ത സ്വർണാഭരണം മാത്രം വിൽക്കുന്ന കേരളത്തിൽ വലിയ വ്യത്യാസം പ്രകടമാകില്ലെങ്കിലും രാജ്യം മുഴുവൻ ഉപയോക്താക്കൾക്ക് ഗുണമേൻമയുള്ള സ്വർണം ഉറപ്പാക്കാനാകും. ആഭരണങ്ങളുടെ ഗുണമേൻമ കടയിൽവച്ചുതന്നെ പരിശോധിച്ചു ബോധ്യപ്പെടാനാകും. എല്ലാ കടകളും എച്ച്‌യുഐഡി അടക്കമുള്ള ഗുണമേൻമാ മുദ്രകൾ ജനങ്ങൾക്കു വായിക്കാനാകും വിധത്തിലുള്ള ലെൻസുകൾ ലഭ്യമാക്കണമെന്നും സർക്കാർ പറയുന്നുണ്ട്. പുതിയ ആൽഫാന്യൂമറിക് മാർക്ക് (അക്ഷരങ്ങളും അക്കങ്ങളുമുള്ള ആറു ക്യാരക്ടറുകൾ എച്ച്‌യുഐഡിയിലുണ്ടാകും) നോക്കി ആഭരണത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉപയോക്താക്കൾക്കു മനസ്സിലാക്കാനാകും.

അമൃത്‌സറിലെ ജ്വല്ലറിയിൽനിന്നുള്ള കാഴ്ച. ചിത്രം: Narinder NANU / AFP
ചിത്രം: Narinder NANU / AFP

 

∙ എന്താണ് എച്ച്‍യുഐഡി?

 

ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്ക സവിശേഷ അടയാളമാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും. ബിഐഎസ് (Bureau of Indian Standards) സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുന്നത്. സ്വർണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ജ്വല്ലറികളുടെ അവകാശവാദം ഉപയോക്താക്കൾക്ക് പരിശോധിച്ചുറപ്പാക്കാൻ എച്ച്‍യുഐഡി സഹായിക്കും.

 

∙ സർക്കാരിനുള്ള നേട്ടമെന്താണ്?

 

സ്വർണവ്യാപാരമേഖലയിലെ സുതാര്യത. സ്വർണാഭരണങ്ങളുടെ വിൽപന കണക്കിൽപ്പെടുത്താനാകും. ഉപയോക്താക്കൾക്ക് ഉന്നത ഗുണമേൻമയുള്ള ഉൽപന്നം ഉറപ്പാക്കാനാകും.

 

∙ കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന എല്ലാ സ്വർണാഭരണവും എച്ച്‌യുഐഡി മുദ്രയുള്ളതാണോ?

 

അല്ല. പകുതിയോളം ആഭരണങ്ങൾ പഴയ നാലു ഗുണമേന്മാ മുദ്രയുള്ള ഹാൾമാർക്ക്ഡ് ആഭരണങ്ങളാണ്. സർക്കാർ നൽകിയ സമയപരിധിയിൽ പകുതിയോളം ആഭരണങ്ങൾ പുതിയ ഹാൾമാർക്കിങ്ങിലേക്കു മാറ്റി. ഹാൾമാർക്കിങ്ങിനു നല്ല സമയം ആവശ്യമുണ്ട്. കൂടാതെ ഹാൾമാർക്കിങ് സെന്ററുകളുടെ കുറവുമുണ്ട്.

 

∙ ഏപ്രിൽ  1ന് കേരളത്തിലെ എല്ലാ ആഭരണങ്ങളും എച്ച്‌യുഐഡിയിലേക്കു മാറ്റാനാകുമോ?

 

സാധ്യത കുറവാണ്. കുറഞ്ഞ സമയപരിധിയിൽ നിലവിലുള്ള 50 ശതമാനം ആഭരണങ്ങൾ മാറ്റുക പ്രായോഗികമല്ല. എന്നാൽ വിൽപന പുതിയ എച്ച്‌യുഐഡിയുള്ള ആഭരണങ്ങൾ മാത്രമാകും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി മാറ്റും. മാർച്ച് 31 വരെ രണ്ട് തരത്തിലുള്ള ഗുണമേൻമാ മുദ്രയുള്ള (എച്ച്‌യുഐഡിയും പഴയ ഹാൾമാർക്കിങ്ങും) ആഭരണങ്ങളും വിൽക്കാൻ അനുമതിയുണ്ട്. പുതിയ നിബന്ധനയിൽ കേരളത്തിൽ ഇടുക്കി ജില്ലയ്ക്ക് ഒഴിവുണ്ട്.

 

∙ ഏപ്രിൽ 1 വരെ പഴയ ഹാൾമാർക്കുള്ള സ്വർണം വിൽക്കാമെന്നിരിക്കെ ഈ സ്വർണം വാങ്ങിയാൽ പ്രശ്നമുണ്ടോ?

 

ഒരു പ്രശ്നവുമില്ല. ഗുണമേൻമയിൽ ഇവയ്ക്കു കുറവുണ്ടാകില്ല. തിരിച്ചെടുക്കുമ്പോൾ വിലയിലും മൂല്യത്തിലും കുറവുണ്ടാകില്ല. ഏതു തരത്തിലുള്ള ഗുണമേൻമാ മുദ്രയുള്ള ആഭരണങ്ങളും സൂക്ഷിക്കുന്നതിന് ജനങ്ങൾക്കു തടസ്സമില്ല.

 

∙ സ്വർണാഭരണത്തിനു മാത്രമാണോ എച്ച്‌യുഐഡി നിർബന്ധമായുള്ളത്?

 

അല്ല. ഏപ്രിൽ 1 മുതൽ എച്ച്‌യുഐഡി ഇല്ലാത്ത ആഭരണങ്ങളും സ്വർണംകൊണ്ടു നിർമിച്ച മറ്റു കരകൗശല ഉൽപന്നങ്ങളും വിൽക്കാൻ പാടില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കോയിനുകൾക്കും ബാറുകൾക്കും ഇത് നിർബന്ധമാക്കും.

 

∙ എച്ച്‌യുഐഡിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആഭരണങ്ങളുണ്ടോ?

 

ഉണ്ട്. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല.

 

∙ എച്ച്‌യുഐഡി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?

An Indian customer is reflected in a mirror as she tries on gold items in a jewellery shop in Hyderabad on April 28, 2017, during the Hindu festival of Akshaya Tritiya. - Akshaya Tritiya is considered to be an auspicious day in the Hindu calendar to buy valuables and people generally flock to buy gold on this day in the belief that it will increase their wealth. (Photo by NOAH SEELAM / AFP)
(Photo by NOAH SEELAM / AFP)

 

ചെറുകിടക്കാർ വലയും. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്ക് ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലാത്തതിനാൽ നിലവിൽ ബിഐഎസ് ലൈസൻസും ആവശ്യമില്ലായിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാതെ എച്ച്‌യുഐഡി ആഭരണം വിൽക്കാൻ സാധിക്കില്ല. ചെറുകിടക്കാർക്കു തുടർന്നും സ്വർണം വിൽക്കണമെങ്കിൽ നിർബന്ധമായും ബിഐഎസ് ലൈസൻസ് വേണ്ടിവരും. കേരളത്തിൽ മാത്രം ഇത്തരം അയ്യായിരത്തിലേറെ സ്ഥാപനങ്ങളുണ്ട്. ഇവരെല്ലാം ബിഐഎസ് ലൈസൻസ് എടുത്ത് എച്ച്‌യുഐഡി ആഭരണങ്ങൾ വിൽക്കാനുള്ള യോഗ്യത നേടണം.

 

∙ ബിഐഎസ് ലൈസൻസ് എടുക്കുന്നതെങ്ങനെയാണ്?

 

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ വെബ്സൈറ്റിലൂടെ (bis.gov.in) ഓൺലൈനായി എടുക്കാം.

 

∙ എച്ച്‌യുഐഡി നടപ്പാക്കുന്നതിൽ കേരളത്തിന്റെ സ്ഥാനമെത്ര?

gold-hallmark-JPG

 

രാജ്യത്ത് എച്ച്‌യുഐഡിയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

 

∙ രാജ്യത്ത് എച്ച്‌യുഐഡി പതിപ്പിച്ച ആഭരണങ്ങൾ എത്രമാത്രമുണ്ട്?

 

ആഭരണവ്യാപാര മേഖലയിൽ നിന്നുള്ള കണക്കു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിൽ 12 കോടിയോളമുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 10.56 കോടി ആഭരണങ്ങൾ.

 

∙ ഈ ആഭരണങ്ങളിൽ കേരളത്തിൽനിന്നുള്ളവ?

 

രാജ്യത്ത് നടപ്പുസാമ്പത്തിക വർഷത്തിൽ എച്ച്‌യുഐഡി മാർക്ക് ചെയ്ത ആകെ ആഭരണങ്ങളുടെ 27 ശതമാനവും കേരളത്തിലാണ് (3 കോടിയോളം). നിലവിൽ കേരളത്തിലെ സ്വർണ വ്യാപാരശാലകളിലുള്ളതിന്റെ പകുതിയോളം ആഭരണങ്ങൾ എച്ച്‌യുഐഡി പതിപ്പിച്ചതാണ്.

 

∙ കേരളത്തിൽ ബിഐഎസ് ഹാൾമാർക്കിങ് ലൈസൻസുള്ള ആഭരണശാലകൾ എത്ര?

 

6012 ജ്വല്ലറികൾ ഹാൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുണ്ട്.

 

∙ കേരളത്തിൽ എത്ര ഹാൾമാർക്കിങ് സെന്ററുകളുണ്ട്?

 

ആകെ 105 ഹാൾമാർക്കിങ് സെന്ററുകളുണ്ട്. 13 ജില്ലകളിലും സെന്ററുകളുണ്ട്. ഇടുക്കി ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുണ്ട്.

 

∙ രാജ്യത്ത് ഹാൾമാർക്കിങ് നിർബന്ധിതമാക്കിയ ജില്ലകൾ?

 

രാജ്യത്തെ 339 ജില്ലകളിൽ നിർബന്ധിത ഹാൾമാർക്കിങ് നിലവിലുണ്ട്. കേരളത്തിൽ ഇടുക്കി ജില്ലയ്ക്കു മാത്രമാണ് ഒഴിവ്.

 

∙ എച്ച്‍‌യുഐഡി വരുന്നത് പരാതി പരിഹാരം എളുപ്പമാക്കുമോ?

 

ഓരോ ആഭരണത്തിനും പ്രത്യേകം നമ്പർ ആയതിനാൽ പരാതി പരിഹരിക്കൽ പോലുള്ളവ എളുപ്പമാകും. ട്രാക്കിങ് സൗകര്യവുമുണ്ട്.

 

∙ പഴയ ആഭരണങ്ങൾക്കും ഗുണമേൻമാ മുദ്രയില്ലാത്ത ആഭരണങ്ങൾക്കും തിരിച്ചെടുക്കുമ്പോൾ വിലയിൽ വ്യത്യാസമുണ്ടാകുമോ?

 

ഇല്ല. സ്വർണം തിരിച്ചെടുക്കുമ്പോൾ അതിന്റെ പരിശുദ്ധിയുടെ ഗ്രേഡ് ആണ് പരിഗണിക്കുക. ഹാൾമാർക്കിങ്ങിലെ മാറ്റം ഉപയോക്താക്കളെ നേരിട്ടു ബാധിക്കില്ല. ഉപയോക്താക്കളുടെ പക്കലുള്ള ഗുണമേൻമാ മുദ്രയില്ലാത്ത സ്വർണം മാറ്റിയെടുക്കുന്നതിനു തടസ്സവുമില്ല. സ്വർണത്തിന്റെ കാരറ്റ് അനുസരിച്ചുള്ള മൂല്യം ലഭിക്കും.

 

∙ വ്യാപാര മേഖലയിലെ ആശങ്കയെന്താണ്?

 

ഒരു മാസത്തെ പോലും സമയം നൽകാതെ, എച്ച്‌യുഐഡി ഇല്ലാത്ത ആഭരണങ്ങളുടെ വിൽപന പാടില്ലെന്നുള്ള ഉത്തരവ് മേഖലയിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് മേഖലയിൽനിന്നുള്ളവരുടെ ആശങ്ക. ആഭരണങ്ങളിലെ ഹാൾമാർക്കിങ് മാറ്റിയെടുക്കുന്നതിന് ഒരു മാസത്തിൽ താഴെ സമയം അപര്യാപ്തമാണ്. പഴയ ആഭരണം എന്തുചെയ്യണമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. രണ്ടുതരം ഹാൾമാർക്കിങ് പാടില്ലാത്തതിനാൽ പഴയതു മായ്ച്ചുകളഞ്ഞശേഷമാണ് പുതിയത് രേഖപ്പെടുത്തേണ്ടത്. ഇതിന് ഇരട്ടി സമയമെടുക്കും. കൂടാതെ സ്വർണത്തിന് ഇ–വേ ബിൽ വരുന്നതിനാൽ ഹാൾമാർക്കിങ് സെന്ററുകളിലേക്ക് സ്വർണവുമായി പോകുന്നതിനും ബുദ്ധിമുട്ടു നേരിടും.

 

∙ മുദ്രണം വ്യാജമെങ്കിൽ നഷ്ടപരിഹാരം ലഭിക്കുമോ?

 

ആഭരണത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്യൂരിറ്റി ഗ്രേഡിലും കുറവാണ് സ്വർണത്തിന്റെ യഥാർഥ പരിശുദ്ധിയെങ്കിൽ 2018ലെ ബിഐഎസ് ചട്ടങ്ങളനുസരിച്ച് ഇവ തമ്മിലുള്ള വ്യത്യാസത്തിന്റെ രണ്ടു മടങ്ങിനു തുല്യമായ തുകയും ടെസ്റ്റിങ് ചാർജും ഉപഭോക്താവിന് നഷ്ടപരിഹാരമായി ലഭിക്കാൻ അവകാശമുണ്ട്.

 

∙ ആർക്കൊക്കെയാണ് എച്ച്‌യുഐഡി ആഭരണങ്ങൾ വിൽക്കാനാകുക?

 

ബിഐഎസ് റജിസ്ട്രേഷനുള്ള ജ്വല്ലറികൾക്കു മാത്രമേ ഹാൾമാർക് ചെയ്ത സ്വർണം വിൽക്കാനാവൂ. രാജ്യമാകെ 1.53 ലക്ഷം ജ്വല്ലറികൾക്കാണ് ബിഐഎസ് റജിസ്ട്രേഷനുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ളത് 6012 എണ്ണമാണ്

 

∙ എച്ച്‌യുഐഡി എങ്ങനെ തിരിച്ചറിയും?

 

ബിഐഎസ് ഹാൾമാർക്കിന്റെ ഭാഗമായി ആഭരണത്തിൽ ബിഐഎസ് ലോഗോ, പ്യൂരിറ്റി ഗ്രേഡ് (ഉദാ:22K916), 6 അക്ക എച്ച്‍യുഐഡി എന്നിങ്ങനെ 3 മാർക്കുകളാണുള്ളത്. ബിഐഎസ് കെയർ മൊബൈൽ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാം. വ്യാജമെങ്കിൽ പരാതിപ്പെടാം.

 

∙ പഴയ ഹാൾമാർക്കിൽ അധികമായുണ്ടായിരുന്ന മുദ്ര ഏതാണ്?

 

ആഭരണവിൽപന ശാലയുടെ പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങൾ.

 

∙ മൂന്നു മുദ്രകളുള്ള എച്ച്‌യുഐഡി മാർക്കിലും നാലു മുദ്രകളുള്ള പഴയ ഹാൾമാർക്കിലും പരിശുദ്ധിയിൽ വ്യത്യാസമുണ്ടാകുമോ?

 

ഇല്ല. പരിശുദ്ധിയുടെ ഗ്രേഡ് രണ്ടിലുമുണ്ടായിരിക്കും (ഉദാ 22 കാരറ്റ്, 916)

 

∙ എച്ച്‌യുഐഡി വന്നാൽ വിദേശത്തുനിന്നു കൊണ്ടുവരുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നതിനു തടസ്സമുണ്ടാകുമോ?

 

ഇല്ല. ഇവയ്ക്കും കാരറ്റ് അനുസരിച്ചു വിപണിവില ലഭിക്കും.

 

English Summary: FAQ: All You Need to Know About Hallmark Unique Identification (HUID) in Gold Jewellery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com