ADVERTISEMENT

ന്യൂഡൽഹി∙ സ്വർണാഭരണങ്ങൾക്കു പുറമേ സ്വർണക്കട്ടി (ബാർ), നാണയം (ഗോൾഡ് ബുള്യൻ) തുടങ്ങിയവയ്ക്കും നിർബന്ധിത ഹാൾമാർക്കിങ് വരുന്നു. സ്വർണാഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സ്വർണബാറുകളുടെയും മറ്റും ഗുണം ഉറപ്പാക്കേണ്ടത് പരമപ്രധാനമാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ചൂണ്ടിക്കാട്ടി. നിക്ഷേപ ആവശ്യത്തിനായും ആളുകൾ ബാറുകളും നാണയങ്ങളും വാങ്ങാറുണ്ട്.

നിലവിൽ 44 സ്വർണ റിഫൈനറികൾ ഗോൾഡ് ബുള്യൻ ഹാൾമാർക്ക് ചെയ്യാനായി സ്വമേധയാ ബിഐഎസ് ലൈസൻസ് എടുത്തിട്ടുണ്ട്. ഇത് എല്ലാവർക്കും നിർബന്ധമാക്കാനാണ് ബിഐഎസിന്റെ തീരുമാനം. ജൂലൈ ഒന്നിനു നടപ്പാക്കിയേക്കും. കരട് മാർഗരേഖ തയാറായി. അഡ്വൈസറി ഗ്രൂപ്പിന്റെ പരിഗണനയ്ക്കു ശേഷം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും. ആഭരണങ്ങൾക്കു പുറമേ അസംസ്കൃത വസ്തുവായ ഗോൾഡ് ബുള്യൻ കൂടി അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. 

ഇടുക്കിയിൽ പഴയ സ്റ്റോക്ക് വിൽക്കാം

നിർബന്ധിത ഹാൾമാർക്കിങ് ഏർപ്പെടുത്തിയ 339 ജില്ലകളിൽ മാത്രമാണ് ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള ആഭരണവിൽപന നിർബന്ധമാക്കുന്നതെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി 'മനോരമ'യോടു പറഞ്ഞു. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണവിൽപനയും ഈ ജില്ലകളിലാണ് നടക്കുന്നത്. കേരളത്തിൽ ഇടുക്കി ജില്ല ഈ പരിധിയിൽ വരാത്തതുകൊണ്ട് അവിടെ പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങൾ ഏപ്രിൽ ഒന്നിനു ശേഷം വിൽക്കുന്നതിൽ തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

2021 മുതൽ ഹാൾമാർക് ചെയ്ത സ്വർണാഭരണങ്ങളുടെ അളവും ആളുകളുടെ വാങ്ങൽ രീതിയും ഒത്തുനോക്കുമ്പോൾ ജ്വല്ലറികളിൽ വലിയ തോതിൽ പഴയ സ്റ്റോക്ക് ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ബിഐഎസ് ഡിജി പറഞ്ഞു. സമയം നൽകിയിട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. പഴയ സ്റ്റോക്ക് ഒഴിവാക്കാൻ 2 വർഷത്തോളം സമയം വ്യാപാരികൾക്ക് ലഭിച്ചു. ഉപയോക്താക്കൾക്ക് സ്വർണം മാറ്റിവാങ്ങാമെന്നതിനാൽ ഒരാശങ്കയ്ക്കും വകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യവസ്തു: മാനദണ്ഡങ്ങൾ എഫ്എസ്‌എസ്എഐ നിശ്ചയിക്കും

ന്യൂഡൽഹി∙ ഇനി ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങൾ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) മാത്രമായിരിക്കും രൂപീകരിക്കുക. നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സും (ബിഐഎസ്) ഭക്ഷ്യവസ്തുക്കളുടെ മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതിനിയുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com