ADVERTISEMENT

ന്യൂഡൽഹി∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം രാജ്യത്തു ഫലപ്രദമാക്കാൻ മാസംതോറും 4 ദിവസം പരിശോധനാ യജ്ഞം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനങ്ങളോടു നി‍ർദേശിച്ചു. പൊലീസിന്റെ കൂടി സഹായത്തോടെ എല്ലാമാസവും 25നു മുൻപു പരിശോധന നടത്താനും ഓഗസ്റ്റ് വരെ ഇതു തുടരാനുമാണു നി‍ർദേശം. 

വഴിയോര കച്ചവടക്കാർ, മൊത്ത വ്യാപര വിപണി, സംസ്ഥാനാന്തര അതിർത്തികളിലെ കടകൾ, വ്യവസായശാലകൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന വേണമെന്നാണു നിർദേശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ വ്യവസായ യൂണിറ്റുകളിലും നഗരവികസന വകുപ്പ് വാണിജ്യസ്ഥാപനങ്ങളിലും പരിശോധന നടത്തണം. 

പരിശോധനയ്ക്കുള്ള സംഘത്തെ മലിനീകരണ നിയന്ത്രണ ബോർഡും നഗരവികസന വകുപ്പും നിശ്ചയിക്കണം. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനവുമായി ബന്ധപ്പെട്ട ആപ്പിലേക്കു പരിശോധനയുടെ റിപ്പോർട്ട് ലഭ്യമാക്കണം. വീഴ്ച വരുത്തുന്നവർക്ക് എതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിലുണ്ടാകണം എന്നീ നിർദേശങ്ങളോടെയാണു ബോർഡ് സംസ്ഥാനങ്ങൾക്കു കത്തു നൽകിയത്. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കഴിഞ്ഞവർഷം ജൂലൈ മുതലാണ് രാജ്യത്തു പ്രാബല്യത്തിലായത്. മിഠായി സ്റ്റിക്, ഇയർ ബഡ്സിലെ സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, മധുരപലഹാരങ്ങളും ക്ഷണക്കത്തും സിഗരറ്റ് പാക്കറ്റുകളും പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം തുടങ്ങി ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക് വരെയുള്ളവയ്ക്കു രാജ്യത്തു നിരോധനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com